ADVERTISEMENT

ഇഷ്ടപ്പട്ട പാട്ടുകൾ ഇടതടവില്ലാതെ കേട്ടു കൊണ്ടിരുന്ന ബാല്യകാലം. ഈ പാട്ടൊക്കെ എഴുതിയത് ആരാണെന്നും സംഗീതം നൽകിയതാരാണെന്നും അന്വേഷിക്കാൻ തോന്നിയത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ. തനിക്ക് ഇഷ്ടമുള്ള 98 ശതമാനം പാട്ടുകളുടെയും സൃഷ്ടാവ് ഒരാളാണെന്നു തിരിച്ചറിഞ്ഞ ആ കൗമാരക്കാരന്റെ സ്വപ്നങ്ങളിൽ മുഴുവൻ പിന്നെ നിറഞ്ഞത് ആ സംഗീതസംവിധായകൻ ആയിരുന്നു, അദ്ദേഹത്തിന്റെ പേര് ആയിരുന്നു വിദ്യാസാഗർ. എങ്ങനെ വിദ്യാസാഗറിന് അടുത്തേക്ക് എത്താം എന്നതായിരുന്നു ആ സ്കൂൾ വിദ്യാർഥിയുടെ പിന്നീടുള്ള ചിന്ത. വിദ്യാസാഗറിന്റെ ചെന്നൈയിലെ സ്റ്റുഡിയോയുടെ വിലാസം ഇന്റർനെറ്റിൽ നിന്നു തപ്പിയെടുത്ത് ചെന്നൈയിലേക്കു വണ്ടി കയറുമ്പോൾ പ്ലസ് ടു കഴിഞ്ഞതേ ഉള്ളൂ. അന്നത്തെ ആ കൗമാരക്കാരന്റെ സംഗീതയാത്ര ഇന്ന് എത്തിനിൽക്കുന്നത് ജീത്തു ജോസഫ് ചിത്രം കൂമനിലാണ്. കൂമൻ സിനിമയുടെ സംഗീതസംവിധായകൻ വിഷ്ണു ശ്യാം ആണ് പാഷനെ മുറുകെപ്പിടിച്ച് അത് സാധ്യമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആ കൊച്ചുപയ്യൻ. 

 

കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ നിന്ന് ചെന്നൈയിലേക്ക്

 

വിദ്യാസാഗ‍റിനെ മനസ്സിൽ ധ്യാനിച്ചു നടന്ന വിഷ്ണുവിന് 'പ്ലസ് ടു കഴിഞ്ഞ് എന്ത്' എന്നതിനുള്ള ഉത്തരത്തേക്കാൾ വ്യക്തമായി ഉണ്ടായിരുന്നത് 'എങ്ങോട്ട്' എന്ന ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു. ചെന്നൈയിലേക്ക് എന്ന് ആദ്യമേ തീരുമാനിച്ചു. കാരണം കണ്ടുമുട്ടേണ്ട ഗുരുനാഥൻ അവിടെയാണ്. അങ്ങനെ ചെന്നൈ ലെയോള കോളജിൽ സൗണ്ട് ഡിസൈന്‍ കോഴ്സിന് അഡ്മിഷൻ എടുത്തു. ചെന്നൈയിൽ കാലുകുത്തിയതിന്റെ അടുത്ത ദിവസം നേരെ പൊയത് വിദ്യാസാഗറിന്റെ സ്റ്റുഡിയോ തേടി. ആ സ്റ്റുഡിയോയ്ക്കു മുമ്പിൽ ഒരു കൂടിക്കാഴ്ചയ്ക്കായി കാത്തു നിൽക്കേണ്ടി വന്നത് നാലു വർഷത്തോളം. പക്ഷേ, തോറ്റു പിൻമാറാൻ വിഷ്ണുവിനു മനസ്സില്ലായിരുന്നു. ഒടുവിൽ ദൈവദൂതനെ പോലെ എത്തിയ സംവിധായകൻ ലാൽജോസ് വിദ്യാസാഗറിന് വിഷ്ണുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അന്നു മുതൽ വിഷ്ണുവിന്റെ സംഗീതജീവിതം കൂടുതൽ കാമ്പുള്ളതും ശക്തവുമായി.

 

വിദ്യാസാഗർ സാറിന്റെ അനുഗ്രഹം എപ്പോഴും ഒപ്പമുണ്ട്

 

സംഗീതത്തിനൊപ്പം ലോകത്തിന്റെ ഏതു കോണിൽ എത്തിയാലും വിഷ്ണു മനസ്സിൽ ഉറപ്പിച്ചു പറയുന്ന ഒരു കാര്യമുണ്ട്, വിദ്യാസാഗർ സാറിന്റെ അനുഗ്രഹം തനിക്ക് എപ്പോഴുമുണ്ടാകും എന്നത്. പുതിയ ഏത് വർക്കും, അത് ചെറുതോ വലുതോ ആകട്ടെ, റിലീസ് ആകുന്നതിനു തൊട്ടുമുമ്പ് വിദ്യാസാഗർ സാറിന്റെ അനുഗ്രഹം തേടി വിഷ്ണു ചെന്നൈയിൽ എത്തും. കൂമൻ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പും ചെന്നൈയിൽ എത്തി ഗുരുവിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകുമെന്ന വിശ്വാസമാണ് സംഗീതവഴിയിൽ വെളിച്ചമായി വിഷ്ണുവിനെ മുന്നോട്ടു നയിക്കുന്നത്. ഒരു സിനിമയുടെ വർക്ക് കഴിയുന്ന നിമിഷം മുതൽ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും പഠനവും തുടങ്ങണമെന്നതാണ് ഗുരു തന്റെ പ്രിയശിഷ്യനു നൽകിയിരിക്കുന്ന ഉപദേശം. അത് കൃത്യമായി പാലിച്ചു തന്നെയാണ് ഈ യുവസംഗീതസംവിധായകന്റെ മുന്നോട്ടുള്ള യാത്രയും.

 

ജീത്തു ജോസഫ് എന്ന ഹീറോ

 

നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ ജീത്തു ജോസഫ് ആണ് തന്റെ ഹീറോയെന്നു വിഷ്ണു പറയുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റാം ആയിരുന്നു വിഷ്ണുവിന്റെ ആദ്യചിത്രം. എന്നാൽ, കോവിഡ് വില്ലനായപ്പോൾ റാം സിനിമയുടെ ഷൂട്ടിങ് നീണ്ടു പോയി. അതിനിടയിലാണ് ആസിഫ് അലിയെ നായകനാക്കിയുള്ള ജീത്തു ജോസഫ് ചിത്രം കൂമൻ പ്രഖ്യാപിച്ചത്. കൂമന്റെ സംഗീതം ചെയ്തതോടെ സംഗീതസംവിധായകൻ എന്ന നിലയിൽ റിലീസ് ആകുന്ന വിഷ്ണുവിന്റെ ആദ്യചിത്രമായി കൂമൻ മാറി.

 

സംഗീതസംവിധായകൻ മാത്രമല്ല, ഗായകനും

 

കൂമൻ സിനിമയിലെ ‘ഇരുൾക്കണ്ണുമായി’ എന്ന ഗാനം വിഷ്ണു തന്നെയാണ് പാടിയിരിക്കുന്നത്. സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ പാട്ട്. സിനിമയിലെ സന്ദർഭത്തോടു ചേർന്നു നിൽക്കുന്ന രീതിയിലായിരുന്നു സുഹൃത്ത് കൂടിയായ വിനായക് ശശികുമാർ പാട്ടിന്റെ വരികൾ എഴുതിയത്. പാട്ടിന്റെ മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടി പാടിയ ട്രാക്ക് പിന്നീട് സിനിമയിൽ ഉൾപ്പെടുത്തി. വിഷ്ണുവിന്റെ ശബ്ദം തന്നെ സിനിമയിൽ ഉപയോഗിക്കാമെന്നു ജീത്തു ജോസഫ് തീരുമാനിക്കുകയായിരുന്നു.

 

അഭിനന്ദനക്കുറിപ്പുകൾ

 

കൂമൻ പുറത്തിറങ്ങിയതോടെ വിവിധയിടങ്ങളിൽ നിന്നായി അഭിനന്ദനപ്രവാഹമാണ് വിഷ്ണുവിന്. സിനിമയെക്കുറിച്ചും പശ്ചാത്തലസംഗീതത്തെക്കുറിച്ചും മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നു പറയുന്ന വിഷ്ണു, എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. 

 

 

സ്വപ്നയാത്രയ്ക്ക് ആദ്യം മുതൽ ഒപ്പം നിന്ന കുടുംബം

 

അഭിഭാഷകനായ ശ്യാം കുമാറിന്റെയും ഡോക്ടറായ ഷൈലജയുടെയും മകനാണ് വിഷ്ണു. പ്ലസ് ടു കഴിഞ്ഞ മകനെ പ്രവേശന പരീക്ഷകളുടെ സമ്മർദ്ദത്തിലേക്ക് ഈ മാതാപിതാക്കൾ തള്ളിവിട്ടില്ല. സംഗീതമാണ് തന്റെ ജീവിതം എന്നു മകൻ പറഞ്ഞപ്പോൾ ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ ഒപ്പം നിന്നു. ആ സ്വപ്നയാത്രയ്ക്ക് താങ്ങും തണലുമായി മാതാപിതാക്കൾക്കൊപ്പം സഹോദരി ഷബ്ദിയും ഉണ്ടായിരുന്നു. ഇപ്പോൾ വിഷ്ണുവിന് കൂട്ടായി ഭാര്യ ആലിസും  ഒപ്പമുണ്ട്. പൈലറ്റ് ആയ ആലിസ് ഭർത്താവിന്റെ സംഗീത ജീവിതത്തിനു പൂർണപിന്തുണയാണു നൽകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com