ADVERTISEMENT

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ ഒരുങ്ങുന്ന 3–ഡി സിനിമ ‘സാൽമൺ’ ഈ മാസം 30ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ്, കന്നട, തെലുങ്ക്,ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴു ഭാഷകളിലാണ് റിലീസ്. ഷലീൽ കല്ലൂർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് യേശുദാസ്, ചരിത് ബാലപ്പ, രാജീവ് പിള്ള, മീനാക്ഷി ജയ്സ്വാൾ, ജോനിത ഡോഡ, ഷിയാസ് കരീം, ജാബിർ മുഹമ്മദ് തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു. വിജയ് യേശുദാസ് സംസാരിക്കുന്നു.

 

സാൽമൺ; ഇഷ്ടപ്പെട്ട മീനും, ഏറെ കാത്തിരിക്കുന്ന സിനിമയും

 

സാൽമൺ എന്നു പറയുമ്പോൾ എപ്പോഴും ഓർമ വരിക നല്ലൊരു വിഭവമായാണ്. എനിക്ക് ഏറെയിഷ്ടമുള്ള മീനാണ്. കഥയുമായുള്ള ബന്ധമാണ് അങ്ങനെ പേരു വരാൻ കാരണം. സൗഹൃദങ്ങളും, കുടുംബ ബന്ധങ്ങളും പ്രണയവും ഹൊററുമായി ചേരുന്ന പ്ലോട്ടാണ് സിനിമയുടേത്. 3ഡിയിൽ ചിത്രീകരിക്കുന്നതു കൊണ്ട് ഏറെ സാധ്യതകളുള്ള സിനിമയായി തോന്നി.  3 വർഷമെടുത്താണ് സിനിമ പൂർത്തിയാക്കിയത്. 

vijay-yesudas-new
വിജയ് യേശുദാസ്

 

സഹതാരങ്ങൾ: സമൂഹ മാധ്യമ താരങ്ങൾ

 

രാജീവ് പിള്ളയെ ഒഴികെ മറ്റാരെയും മുൻ പരിചയമുണ്ടായിരുന്നില്ല. സിനിമാ താരങ്ങളും സമൂഹ മാധ്യമങ്ങളിലെ താരങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല. അവരൊടൊപ്പം വളരെ ആസ്വദിച്ചാണ് ജോലി ചെയ്തത്. എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. 

 

അഭിനയം, പാട്ട് 

 

ഒരുപാട് സമയമെടുത്താണ് ഞാനൊരു നല്ല ഗായകനായി പേരെടുത്തത്. അഭിനയത്തിലും മികച്ചതാവണമെന്നുണ്ട്. അഭിനയത്തിലോ സംഗീത സംവിധാനത്തിലോ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. അതെല്ലാം യാത്രകളിൽ വന്നു ചേരും. എഴുത്തോ, സംവിധാനമോ അങ്ങനെ എനിക്കു ചെയ്യണമെന്നു തോന്നുന്ന എല്ലാം ഈ ഒറ്റ ജന്മത്തിൽ ചെയ്യും. ആഗ്രഹമുള്ള എല്ലാം ശ്രമിച്ച്, അജണ്ടയോ വലിയ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ യാത്ര ആസ്വദിക്കുക എന്നതാണ് എന്റെ മോട്ടോ.

 

ഗാനാസ്വാദന രീതിയിലുള്ള മാറ്റങ്ങൾ

 

ആളുകളുടെ ഗാനാസ്വാദന രീതിയിൽ മാറ്റമുണ്ട്. പണ്ട് കാസറ്റുകൾ തേടിപ്പിടിച്ച് അതു മാത്രം കേട്ടു കൊണ്ടിരുന്ന കാലമായിരുന്നു. അതു കൊണ്ടു തന്നെ അങ്ങനെ കേട്ട പാട്ടുകളോടു പഴയ തലമുറയ്ക്കു വളരെ അടുപ്പമുണ്ട്. ഇന്നു സൂക്ഷ്മമായി കേൾക്കാനോ വിലയിരുത്താനോ ആർക്കും സമയവുമില്ല. പിന്നെ ചില ക്ലാസിക് ഗാനങ്ങൾ അത് എക്കാലവും നിലനിൽക്കും. ഇപ്പോഴത്തെ പാട്ടുകൾ അങ്ങനെയല്ലെന്നു പറയാൻ കഴിയില്ല. ഒരോ തലമുറ മാറി വരുമ്പോൾ അവർക്കിഷ്ടപ്പെട്ട പാട്ടുകളാവും പിന്നീട് ക്ലാസിക്കുകൾ.

 

അപ്പയെക്കുറിച്ച്

 

അപ്പ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുന്നു. എപ്പോഴും അമ്മ അടുത്തു വേണമെന്നു മാത്രം. ടെന്നിസ് കാണലാണു പ്രിയ വിനോദം. സിനിമകളും കാണും. ഇടയ്ക്കു പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവരോടു പാട്ടു കേട്ടു നിർദേശങ്ങൾ പറയാറുമുണ്ട്. അപ്പയുടെ പേരിനോടു മാത്രം ചേർത്ത് എന്നെ ആളുകൾ അറിയുമ്പോൾ, താരതമ്യം ചെയ്യുമ്പോൾ ആദ്യമൊക്കെ ചെറിയ അമർഷം തോന്നാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്തോഷമാണ്. എന്നെ ഞാനാക്കിയതിൽ ഒരു വലിയ പങ്ക് അപ്പയ്ക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com