ADVERTISEMENT

തനിക്കെതിരെ ഉയർന്ന മീടു ആരോപണങ്ങളോടു പ്രതികരിച്ചു പ്രശസ്ത ഗായകൻ കാർത്തിക്. താൻ ആരെയും മനഃപൂർവം വേദനിപ്പിച്ചിട്ടില്ലെന്ന് കാർത്തിക് സോഷ്യൽമീഡിയയിൽ കുറിച്ചു. ആരോപണങ്ങളോടു പ്രതികരിക്കാനുള്ള ഒരു മാനസീകാവസ്ഥയിലായിരുന്നില്ല ഇത്രനാളും ഉണ്ടായിരുന്നത്. അച്ഛൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അതിനാലാണ് ഇതുവരെയും പ്രതികരിക്കാതിരുന്നത്.പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചാണു കാർത്തികിന്റെ കുറിപ്പ് തുടങ്ങുന്നത്

കാർത്തികിന്റെ വാക്കുകൾ ഇങ്ങനെ

'പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നമ്മുടെ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടാതെ മറ്റു ചിലകാര്യങ്ങൾ കൂടി ഈ കുറിപ്പിലൂടെ ലോകത്തെ അറിയിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗുരുതരമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയർന്നത്. അതിൽ പ്രതികരിക്കേണ്ടത് എന്റെ ബാധ്യതയാണെന്നു ഞാൻ കരുതുന്നു. പ്രതികരിക്കാൻ പറ്റിയ ഒരു സാഹചര്യമായിരുന്നില്ല ഇതുവരെയുണ്ടായിരുന്നത്. അതിനാലാണ് ആരോപണം ഉയർന്ന സമയത്ത് പ്രതികരിക്കാതിരുന്നത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എനിക്കു ചുറ്റിലുള്ളവരും സന്തോഷവാന്മാരായിരിക്കണമെന്നു കരുതുകയും ചെയ്യുന്നു. തികച്ചും വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ ട്വിറ്ററിൽ ഉയർന്നത്. അവരുടെ അഭിമാനത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന വിധത്തിൽ ഒരു മനുഷ്യനോടും ഞാൻ മോശമായി പെരുമാറിയിട്ടില്ല. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കണമെന്നോ അവരെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടണമെന്നോ ഞാൻ ആഗ്രഹിച്ചിട്ടില്ല.ആരെയാണ് ഞാൻ ഉപദ്രവിച്ചതെന്ന് അറിയില്ല. ആർക്കെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നേരിട്ട് എന്റെ മുന്നിൽ വരാം. അങ്ങനെ എന്തെങ്കിലും തെറ്റുകള്‍ എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ അവരോടു മാപ്പു പറയാൻ തയ്യാറാണ്. അതല്ല, നിയമപരമായ നടപടികൾ നേരിടാനും ഒരുക്കമാണ്. ഒന്നെനിക്കുറപ്പാണ് ഒരാളെയും മനഃപൂർവം വേദനിപ്പിച്ചിട്ടില്ല. ഞാൻ കാരണം ഒരുതരി വേദനപോലും ആർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമെങ്കിൽ മീടു ക്യാംപയ്നിനോടും പൂർണമായും യോജിക്കുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളിലായി എന്റെ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളോടും സംഗീതത്തെ സ്നേഹിക്കുന്നവരോടും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നു മാത്രമാണ് ഇക്കാലയളവിൽ ഞാൻ ആവശ്യപ്പെട്ടത്. ആത്യന്തികമായി എന്റെ സംഗീതം, കുടുംബം, ഭാര്യ, സുഹൃത്തുക്കൾ എന്നിവരോടു ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം മാനസീകമായി തളര്‍ന്നു പോയ ദിനങ്ങളി‍ൽ എനിക്ക് ആശ്വാസമായത് അവരാണ്. മറ്റൊന്നു മില്ല. സംഗീതവും അതിലൂടെ ലോകത്ത് സന്തോഷവും നിറയട്ടെ എന്നു മാത്രമാണ് പറയാനുള്ളത്.'

കാർത്തികിനെതിരെ ഗുരുതരമായ ആരോപണമായി ഗായിക ചിൻമയി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കാർത്തിക് പ്രശസ്തി ദുരുപയോഗം ചെയ്ത് സ്ത്രീകളെ ശല്യം ചെയ്തിരുന്നു എന്നായിരുന്നു ചിൻമയിയുടെ പ്രധാന ആരോപണം. വെറുപ്പു തോന്നുന്ന മനോരോഗിയാണ് കാർത്തികെന്നും ചിൻമയി പങ്കുവച്ച ട്വീറ്റിൽ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com