‘കത്തിയുണ്ടാകും എന്നറിഞ്ഞ് ഒരു ഉറയുമായാണ് വന്നത്', ആ രഹസ്യം പങ്കുവച്ച് യേശുദാസ്
Mail This Article
മലയാളിയുടെ പ്രിയപാട്ടുകളുടെ പട്ടികയിൽ ഇടം നേടിയ ഗാനമാണ് ഹരികൃഷ്ണൻസിലെ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’. യേശുദാസ് രണ്ടുശബ്ദത്തിൽ പാടിയ ഗാനം അന്ന് കേരളക്കരയാകെ തരംഗമായിരുന്നു. വർഷങ്ങൾക്കു ശേഷം ഈ പാട്ടുപാടിയതിനു പിന്നിലെ കഥ പങ്കുവെക്കുകയാണ് യേശുദാസ്. മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാര സമർപ്പണ വേദിയിലായിരുന്നു പാട്ടിനു പിന്നിലെ രഹസ്യം യേശുദാസ് വെളിപ്പെടുത്തിയത്.
‘ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി രണ്ടു ശബ്ദത്തിൽ പാടുന്നു എന്ന പരസ്യവാചകത്തോടെയായിരുന്നു ഹരികൃഷ്ണൻസിന്റെ കാസറ്റ് വിപണിയിലെത്തിയിരുന്നത്. സത്യത്തിൽ അങ്ങനെ രണ്ടു ശബ്ദത്തിൽ പാടാൻ കഴിയുമോ ദാസേട്ടാ?’ എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിനായിരുന്നു യേശുദാസ് രണ്ടു ശബ്ദത്തിന്റെ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘വർഷങ്ങൾക്കു മുൻപാണെങ്കിൽ രണ്ടുശബ്ദത്തിൽ പാടുക എന്നത് സാധ്യമല്ല. ടെക്നോളജി അത്രയും ഉയർന്നപ്പോൾ ലാലിനു വേണ്ടി ഒരു ട്രാക്കിലും മമ്മൂട്ടിക്കു വേണ്ടി ഒരു ട്രാക്കിലും പാടാനുള്ള ഭാഗ്യം അടിയനു ലഭിച്ചു. ടെക്നോളജിയാണ് അതിനെ വ്യത്യസ്തമാക്കിയത്. കാരണം രണ്ടുപേരുടെയും ശബ്ദത്തെ പറ്റി എല്ലാവർക്കും അറിയാം. രണ്ടുപേരുടെയും ശബ്ദത്തിൽ പാടണമെന്ന് ചിത്രത്തിന്റെ സംവിധായകൻ എന്നിലർപ്പിച്ച കർത്തവ്യം എങ്ങനെയെങ്കിലും ഭംഗിയാക്കണമെന്നു തോന്നി. അപ്പോഴാണ് ടെക്നോളജി ഉപയോഗപ്പെടുത്താമെന്ന ബുദ്ധി വന്നത് . ആദ്യത്തെ ഭാഗം അൽപം സ്പീഡിലാക്കാമോ എന്നു സൗണ്ട് എൻജിനീയറോട് ചോദിച്ചു. അദ്ദേഹം അങ്ങനെചെയ്തു നൽകി. ലാലിന്റെ പോർഷനിൽ അൽപം കുണുക്കത്തോടെയാണ് പാടുന്നത്. അത് ആ ഭാവത്തോടുകൂടി പാടി മിക്സ് ചെയ്യുകമാത്രമാണ് ചെയ്തത്. അല്ലാതെ രണ്ടു ശബ്ദത്തിൽ പാടുകയൊന്നുമായിരുന്നില്ല. ആ എൻജിനീയർക്കാണ് അതിന്റെ സല്യൂട്ട്.ടെക്നോളജിയില്ല എങ്കിലും ഈ പാട്ടിന്റെ നാലുവരി ഞാനിവിടെ പാടാം. ഈ കത്തി ഉണ്ടാകുമെന്നു കരുതി ഒരു ഉറയുമായാണ് ഞാൻ വന്നത്.’ ഇത്രയും പറഞ്ഞ് യേശുദാസ് ജുബ്ബയുടെ പോക്കറ്റിൽ നിന്നും പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മള്‍ എന്ന ഗാനം എഴുതിയ പേപ്പർ കയ്യിലെടുത്തു.
ഇവർ രണ്ടുപേരുടെയും ശബ്ദത്തിൽ പാടാൻ അവസരം നൽകിയ സംവിധായകനോട് എന്നു കടപ്പെട്ടവനായിരിക്കുമെന്നും യേശുദാസ് പറഞ്ഞു.ഇരുവർക്കും ഒപ്പം നിന്ന് ഇങ്ങനെയൊരു വേദിയിൽ ഈ പാട്ട് വീണ്ടും പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴവിൽ മനോരമയുടെ ആൾ ടൈം എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും സ്വീകരച്ചുകൊണ്ടായിരുന്നു യേശുദാസ് പാട്ടിനു പിന്നിലെ രഹസ്യം പങ്കുവച്ചത്.