ADVERTISEMENT

വയലിന്‍ സംഗീതം പോലെ തന്നെയായിരുന്നു മലയാളിക്ക് ബാലഭാസ്കര്‍. വയലിനെ ബാലഭാസ്കര്‍ എത്രത്തോളം ചേര്‍ത്തു പിടിച്ചോ അത്രത്തോളം ആ അതുല്യപ്രതിഭയെ മലയാളികളും നേഞ്ചോടു ചേര്‍ത്തു. സ്വന്തം സൃഷ്ടികളിലൂടെ സംഗീതലോകത്ത് ഉദിച്ചുയര്‍ന്ന ബാലഭാസ്കര്‍ മധ്യാഹ്നത്തിലെ നിറഞ്ഞ പ്രകാശമായി തെളിഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ വിധി ആ വയലിന്‍ തന്ത്രികളെയും അതു മീട്ടിയ മാന്ത്രിക വിരലുകളെയും ഒരു സുപ്രഭാതത്തില്‍ നിശ്ചലമാക്കി.

 

എട്ടു മാസം മുന്‍പ്, സെപ്റ്റംബര്‍ 25 നു രാവിലെയാണ് ആരും കേള്‍ക്കാനാഗ്രഹിക്കാത്ത ആ വാര്‍ത്തയെത്തിയത്. ബാലഭാസ്കറിനെയും അദ്ദേഹത്തിന്റ വയലിന്‍ തന്ത്രികളെയും സ്നേഹിച്ചവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത അപകടവാര്‍ത്ത. ബാലു പതിനെട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ ഒന്നര വയസ്സുകാരിയുടെ ചേതനയറ്റ ശരീരം ഇന്നും മലയാളിയുടെ മനസ്സില്‍ നൊമ്പരമായി നില്‍ക്കുന്നു. ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഒരാഴ്ചയോളം പൊരുതിയ ബാലഭാസ്കറും ഒടുവില്‍ മരണത്തിനു കീഴ‍ടങ്ങി. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാതെ, പ്രതീക്ഷിക്കാന്‍ ജീവിതത്തില്‍ ഇനിയൊന്നുമില്ലാതെ ഒരാളുണ്ട് ബാലഭാസ്കറിന്റെ ഹിരണ്‍മയിയില്‍; ഭാര്യ ലക്ഷ്മി.

 

ബാലഭാസ്കറിന്റെ ജീവിത യാത്രയ്ക്ക്, കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തി ഉയരങ്ങളിലേക്കു പോയിരുന്ന സംഗീതയാത്രയ്ക്ക് സഡന്‍ ബ്രേക്ക് വീഴുകയായിരുന്നു. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള റോഡില്‍ പള്ളിപ്പുറത്തു വച്ച് ഒരു മരത്തിലേക്ക് അദ്ദേഹം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിന്റെ അവശേഷിപ്പ് ഇന്നും ആ മരത്തിൽ കാണാം. ഒരു സാധാരണ അപകടം എന്നു കരുതിയിരുന്ന സംഭവത്തില്‍ ഇന്ന് ദുരൂഹത ആരോപിക്കപ്പെടുന്നു. ഉത്തരം കിട്ടേണ്ട അത്തരം ചോദ്യങ്ങളിലേക്ക് വീണ്ടും ഒരു യാത്ര.

 

ദുരൂഹതകള്‍ ഒന്നൊന്നായി ഉയരുമ്പോൾ ബാലുവിന്റെ ആ അവസാനയാത്ര പോലും സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു. തൃശൂരില്‍ നിന്നായിരുന്നു ആ മരണയാത്രയുടെ തുടക്കം. ഡ്രൈവര്‍ അര്‍ജുനെയും കൂട്ടി വടക്കുന്നാഥ ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയതായിരുന്നു ബാലഭാസ്കറും കുടുംബവും. ഒരു പതിറ്റാണ്ടിലേറെയായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം ആയുർവേദാശ്രമത്തിലെ ഡോക്ടര്‍ പി.എം.എസ്. രവീന്ദ്രനാഥും ഭാര്യ ലതയും ഒപ്പമുണ്ടായിരുന്നു. വഴിപാടുകള്‍ പത്തരയോടെ പൂര്‍ത്തിയായി. താമസിക്കാനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അതൊഴിവാക്കി രാത്രിതന്നെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. എന്തിനായിരുന്നു ആ രാത്രിയാത്ര? ദുരൂഹതകള്‍ അവിടെ തുടങ്ങുകയാണ്. പക്ഷേ, ബാലഭാസ്കറിന്റേതായിരുന്നു തീരുമാനമെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സാക്ഷിമൊഴികളെല്ലാം.

 

രാത്രി 11.50 നാണ് തൃശൂരില്‍നിന്ന് യാത്ര തുടങ്ങുന്നത്. അര്‍ജുനായിരുന്നു ഡ്രൈവര്‍. സാക്ഷിമൊഴികളിലൂടെ അതുറപ്പിച്ചിട്ടുണ്ട്.  ലക്ഷ്മിയും മകളും മുന്‍സീറ്റിലായിരുന്നു. കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലെല്ലാം ഡ്രൈവര്‍ ആരാണെങ്കിലും ലക്ഷ്മി ഈ സീറ്റിലാണ് ഇരിക്കാറെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മധ്യഭാഗത്തെ സീറ്റിലാണ് ബാലഭാസ്കര്‍ ഇരുന്നത്.

 

സമയം അര്‍ധരാത്രിയോട് അടുത്തിരുന്നു. തിരക്കില്ലാത്ത ദേശീയപാതയിലൂടെ ബാലഭാസ്കറിന്റ കാര്‍ കുതിച്ചുപാഞ്ഞു. ചാലക്കുടിയിലെ സ്പീഡ് ക്യാമറയില്‍ പതിയുമ്പോള്‍ വേഗം 94 കിലോമീറ്റര്‍. കൊച്ചിയും ആലപ്പുഴയും പിന്നിട്ട് 230 കിലോമീറ്റര്‍ താണ്ടി അപകടസ്ഥലം വരെയെത്താന്‍ എടുത്തത് രണ്ടു മണിക്കൂര്‍ നാല്‍പത് മിനിറ്റ്. ഇതിനിടയില്‍ ആകെ വാഹനം നിര്‍ത്തിയതായി അറിയാവുന്നത് കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍.

 

ഏതാണ്ട് 3.40 ഓടെ വാഹനം ആറ്റിങ്ങലെത്തി. ആറ്റിങ്ങല്‍ മുതല്‍ വണ്ടിയുടെ ഓരോ നീക്കവും കണ്ട ദൃക്സാക്ഷിയുണ്ട്– പൊന്നാനിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി. മനസ്സു മരവിച്ചുപോകുന്ന കാഴ്ചയായിരുന്നു പിന്നീട്. ബാലുവിന്റെ കാർ മരത്തിലിടിച്ചു തകർന്നു. രക്ഷിക്കാനെത്തിയവരുടെ ഒാര്‍മകളില്‍ ഇപ്പോഴും ആ ദൃശ്യമുണ്ട്. 

 

കേട്ടു കൊതിതീരാത്ത സംഗീതത്തെയും അതിന്റെ ഉടമയെയും നഷ്ടമായ വേദനയിലായിരുന്നു മലയാളി. അപ്പോഴാണ്  വിവാദങ്ങളുടെ കടന്നുവരവ്.

 

ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും, ഒരു അതിവൈകാരിക സംശയം എന്നു പൊതുവേ കരുതുമ്പോളാണ് പുതിയ വഴിത്തിരിവ് സ്വര്‍ണക്കടത്തിന്റെ രൂപത്തില്‍ പറന്നിറങ്ങിയത്. 

 

തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായി കണ്ടെത്തിയത് ജീവിതത്തിലും അന്ത്യനിമിഷങ്ങളിലുമെല്ലാം ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. മാസങ്ങള്‍ക്കു മുന്‍പു നല്‍കിയ പരാതിയില്‍ പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നത് ഇവരെക്കുറിച്ചായിരുന്നു എന്നത് ബാലുവിന്റെ മരണത്തിനു ദുരൂഹതയുടെ ഇരുണ്ട മുഖം നല്‍കി.

 

കുടുംബം ഉയര്‍ത്തുന്ന പരാതികള്‍, സംശയങ്ങള്‍ പലതുണ്ട്. സാഹചര്യങ്ങള്‍ കോര്‍ത്തിണക്കി ചിന്തിക്കുമ്പോള്‍ പലതും അടിസ്ഥാനരഹിതമെന്നു തോന്നാം. ചിലതു ഗൗരവമായും കാണാം. പക്ഷേ എന്തായാലും മരണം നടന്ന് എട്ടു മാസമായിട്ടും അവയില്‍ പലതിനും കൃത്യമായ ഉത്തരമായിട്ടില്ല എന്നിടത്താണ് ദുരൂഹത.

 

ബാലഭാസ്കറിന്റെ സമ്പത്ത് സുഹൃത്തുക്കള്‍, പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന സംശയത്തോടെ കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം  സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലഭാസ്കർ പാലക്കാട്ട് പണം ഇൻവെസ്റ്റ് ചെയ്തിട്ടുള്ളതായി പിതാവ് സി.കെ. ഉണ്ണി പറഞ്ഞു. 

 

ബാലഭാസ്കറിന്റെ മരണത്തിലേക്കുള്ള യാത്ര തുടങ്ങിയത് പൂന്തോട്ടം കുടുംബത്തിന്റെ അരികില്‍ നിന്നായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ ബാലഭാസ്കറിന്റെ ഫോണിലേക്കെത്തിയത് ഇവരുടെ വിളിയായിരുന്നു എന്നതും സംശയകരമായി ചൂണ്ടിക്കാട്ടുന്നു.

 

എടിഎം മോഷണക്കേസിലടക്കം പ്രതി, സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയരായ പൂന്തോട്ടം കുടുംബത്തിന്റെ ബന്ധു– ഇതാണ് മരണയാത്രയില്‍ ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന അര്‍ജുന്റെ പശ്ചാത്തലം. അപകടസമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു പറയുകയും അന്വേഷണത്തില്‍ ഏതാണ്ട് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ അര്‍ജുന്‍ പറയുന്നത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നാണ്. ഇതു കള്ളമൊഴിയെന്നു തെളിയുന്നതിനിടയിലാണ് പരുക്കേറ്റു കിടന്നയാള്‍ അസമിലേക്കു കടന്നത്. ഇതോടെ ഉത്തരം കിട്ടാത്ത രണ്ടു സംശയങ്ങള്‍ – അർജുൻ എന്തിനു കള്ളംപറഞ്ഞു, എന്തിന് ഒളിവില്‍ പോയി.

 

സാധാരണ അപകടമല്ലെന്നു കണ്ടാൽ അറിയാമെന്നാണ് ബാലഭാസ്കറിന്റെ അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാർ പറയുന്നത്. ‘ബാലു മരിക്കുന്നതിനു മുൻപ് എപ്പോഴും ബന്ധം പുലർത്തിയിരുന്ന പ്രകാശൻ തമ്പി അടക്കമുള്ളവർ പിന്നീട് ഒന്നും അന്വേഷിച്ചിട്ടില്ല. മാത്രമല്ല, ബാലു മരിച്ചപ്പോൾ ഒരു ദുഃഖവും അവരുടെ മുഖത്തു കണ്ടില്ല.പലയിടത്തുനിന്നും ഞങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചെയ്തു.’– ശശികുമാർ പറഞ്ഞു. 

 

സ്വര്‍ണക്കടത്തിനു പിടിയിലായതോടെ പ്രകാശന്‍ തമ്പിയായി സംശയങ്ങളുടെയെല്ലാം കേന്ദ്രം. വീട്ടുകാര്‍ പോലും അറിയും മുന്‍പ് അപകടം അറിഞ്ഞയാള്‍, ആശുപത്രിയിലെത്തിയതും ചികിത്സകള്‍ക്കു നേതൃത്വം നല്‍കിയതും തമ്പി തന്നെ.  ഇതിനൊപ്പമാണ് അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചത്. തെളിവു നശിപ്പിക്കലെന്ന കുറ്റമാണ് ഇവിടെ ഉയരുന്നത്. ഇത് എന്തിനെന്ന ചോദ്യം ഉയരുമ്പോഴാണ് തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കടയുടമ മാധ്യമങ്ങളോടു കള്ളം പറഞ്ഞത്.

 

തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍, ദൃശ്യങ്ങള്‍ ശേഖരിച്ചെന്നു തമ്പിക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെ തമ്പിയുടെ സ്വാധീനത്തിലോ ഭീഷണിയിലോ ആണോ കടയുടമ മൊഴിമാറ്റമെന്ന ചോദ്യവും ഉയരുന്നു. ആസൂത്രിത അപകടമെന്ന അതിവിദൂര സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതാണ് അപകടസമയത്ത് ആ വഴി യാത്ര ചെയ്ത കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.

 

മൂന്നുകാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. സോബി പറയുന്നതു പോലെ, അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ആരെങ്കിലുമുണ്ടായിരുന്നോ? അപകടത്തിനു മുന്‍പും പിന്‍പും നിര്‍ത്തിയിട്ട രീതിയില്‍ കണ്ട വാഹനങ്ങള്‍ ആരുടേത്? ഇക്കാര്യം അറിയിച്ചപ്പോള്‍ ആറ്റിങ്ങല്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ മൊഴിയെടുക്കുമെന്നും പ്രകാശന്‍ തമ്പി സോബിയോടു കള്ളം പറഞ്ഞോ?

 

അപകടമുണ്ടായ വാഹനത്തില്‍നിന്ന് സ്വര്‍ണവും പണവും കിട്ടിയിരുന്നു. ആഭരണങ്ങൾ കുഞ്ഞിന്റെയും ലക്ഷമിയുടെയുമാണെന്നും പണം ബാലഭാസ്കറിന്റേതാണെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനു പോയപ്പോള്‍ എന്തിന് ഇത്രയുമധികം സ്വര്‍ണം കൊണ്ടുപോയി. എടിഎമ്മിന്റെയും ഡിജിറ്റല്‍ പണമിടപാടുകളുടെയുമെല്ലാം കാലത്ത് എന്തിന് ഇത്രയധികം പണം കെട്ടുകളായി കയ്യില്‍ കരുതി. ഈ സംശയങ്ങള്‍ക്കു ചില സാഹചര്യങ്ങള്‍ക്കൂടിയുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളാണ് ആരോപണ വിധേയര്‍. സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളെന്നു കരുതുന്നവരുടെ അടുത്തു നിന്നായിരുന്നു ഈ യാത്ര.

 

ഇതിനൊപ്പം ബാലഭാസ്കറിന്റെ വ്യക്തിജീവിതത്തെയും ദാമ്പത്യജീവിതത്തെയും പറ്റിപ്പോലും ആരോപണമുന്നയിക്കുന്നവരുണ്ട്. പക്ഷേ അതിനു തെളിവൊന്നുമില്ല. ഇരുപതു കൊല്ലത്തോളം ഒരുമിച്ചു  ജീവിച്ചവരെക്കുറിച്ച്, അതിലൊരാള്‍ ഇല്ലാതായിക്കഴിയുമ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതില്ലെന്നു കരുതുന്നതിനാല്‍ ഒഴിവാക്കുന്നു.

 

ദുരൂഹതകള്‍ തുടരുമ്പോഴും പ്രാഥമികമായ ചോദ്യം അപകടം ആസൂത്രിതമായിരുന്നോ എന്നാണ്. എങ്കില്‍ മാത്രമേ കൊലപാതകം എന്ന പരാതിക്ക് അടിസ്ഥാനമുള്ളു. അപകടം ആസൂത്രിതമാകണമെങ്കില്‍ വാഹനം ഓടിച്ചയാള്‍, അല്ലങ്കില്‍ വാഹനത്തിലുള്ളയാള്‍ ചാവേറാകണം. അന്വേഷണത്തില്‍ ഇതുവരെ അതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളൊന്നും ആ വഴിയിലേക്കു വിരല്‍ചൂണ്ടുന്നുമില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതുകൊണ്ട് ഉണ്ടായ അപകടമെന്നാണ് മൊഴികളെല്ലാം.

 

ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങണം. സംശയങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടണം. ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും നെഞ്ചേറ്റിയ മലയാളികൾ അത് ആഗ്രഹിക്കുന്നുണ്ട്. എത്രയും വേഗം വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനും സര്‍ക്കാരിനും ബാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com