ആ പാട്ട് താൻ പാടേണ്ടിയിരുന്നില്ലെന്ന് ചിത്ര; സ്തബ്ധമായി സദസ്സ്; വികാരനിർഭരം ഈ നിമിഷം!
Mail This Article
എത്ര കേട്ടാലും മതിവരാത്ത ചിലപാട്ടുകളുണ്ട്. വരികളും സംഗീതവും ആലാപനവും ഒരു പോലെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകൾ. കാലമെത്രകഴിഞ്ഞാലും അവ മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും. അത്തരം ഒരു ഗാനമാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണചിറകുള്ള പക്ഷി’. ഈ ഗാനവുമായി എത്തി ആസ്വാദക മനം കവരുകയാണ് കൃഷ്ണശ്രീ എന്ന കൊച്ചു മിടുക്കി. മഴവിൽ മനോരമ പാടാം നമുക്കു പാടാം വേദിയിലായിരുന്നു കൃഷ്ണശ്രീയുടെ അവിസ്മരണീയമായ ആലാപനം.
പത്തുവയസ്സുകാരി കൃഷ്ണശ്രീയുടെ ആലാപനം അക്ഷരാർഥത്തിൽ സദസ്സിനെ സ്തബ്ധമാക്കുകയായിരുന്നു. വിധികർത്താക്കളടക്കമുള്ളവര്‍ കൃഷ്ണശ്രീയുടെ ആലാപന മാധുരിയിൽ അലിഞ്ഞു. ഈ പാട്ടു യഥാർഥത്തിൽ പാടിയ ചിത്രയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ‘ഈ ഗാനം ഞാൻ പാടേണ്ടിയിരുന്നില്ല. മോളു പാടിയാൽ മതിയായിരുന്നു എന്നു തോന്നി. അത്രയും മനോഹരമായിരുന്നു ആലാപനം.’
മനോഹരമായി പാടി. ഇത്രയും ചെറുപ്രായത്തിൽ ഈ ജ്ഞാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു ശരത്തിന്റെ പ്രതികരണം. എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം യേശുദാസും ചിത്രയും ആലപിച്ചിരിക്കുന്നു. ഒ.എൻ.വി. കുറുപ്പിന്റെതാണു വരികൾ. പരിപാടിയിൽ മുഴുവൻ മാർക്കും വാങ്ങിയാണ് കൃഷ്ണശ്രീ വേദി വിട്ടത്.