ഓലക്കിടാത്തി വെറുമൊരു ഓണപ്പാട്ടല്ല; രണ്ടു പ്രളയങ്ങളെ അതിജീവിച്ച പാട്ട്
Mail This Article
ഗായകനും സംഗീതസംവിധായകനുമായ ലീല എൽ. ഗിരീഷ് കുട്ടൻ പുറത്തിറക്കിയ 'ഓലക്കിടാത്തി' എന്ന പാട്ട് ആദ്യകാഴ്ചയിൽ പൂർണമായും ഒരു ഓണപ്പാട്ടാണ്. എന്നാൽ, രണ്ടു പ്രളയങ്ങളെ അതിജീവിച്ച് പുറത്തിറക്കിയ പാട്ട് എന്ന വിശേഷണമാകും ഓലക്കിടാത്തിക്ക് കൂടുതൽ ചേരുക. ക്യാമറയ്ക്കു മുൻപിലും പിന്നിലും അതിജീവനത്തിന്റെ ആഘോഷക്കാഴ്ചയൊരുക്കിയ ഓലക്കിടാത്തി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഓലക്കിടാത്തി എന്ന പാട്ടിന്റെ കഥ തുടങ്ങുന്നത് കഴിഞ്ഞ ഓണക്കാലത്താണ്. നൂറ്റാണ്ടിലെ പ്രളയം കേരളത്തെ വിറപ്പിച്ചില്ലായിരുന്നെങ്കിൽ കഴിഞ്ഞ ഓണക്കാലത്ത് മലയാളി മൂളി നടക്കേണ്ട ഗാനമായിരുന്നു ഇത്. പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നവരിൽ ഭൂരിഭാഗവും കൊച്ചിക്കാർ ആയിരുന്നതിനാൽ പ്രളയത്തിൽ കൊച്ചി മുങ്ങിയപ്പോൾ പാട്ടിന്റെ പണികൾ നിറുത്തിവച്ച് അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
ഇത്തവണ ചെറിയ കൂട്ടിച്ചേർക്കലുകൾ വരുത്തി ഓലക്കിടാത്തി ഇറക്കാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. ഷൂട്ടിങ് നിശ്ചയിച്ച ദിവസം വീണ്ടും പെരുംമഴയെത്തി. എന്നാൽ, ഇപ്രാവശ്യം മഴയെക്കൂടി പാട്ടിലുൾപ്പെടുത്തി ഷൂട്ട് പൂർത്തിയാക്കി. ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനം, ആഘോഷ വേളകളിൽ മദ്യം വിളമ്പുന്നത് കലഹം ജനിപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്യുമെന്ന വലിയ സന്ദേശവും പങ്കുവെക്കുന്നു. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണം ആഷോഷിക്കുന്നതിന്റെ അനുഭവമാണ് ഈ ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടനാണ്. അഞ്ജു പീറ്ററും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. പാട്ടിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് വിനയ് ഭാസ്കറാണ്. പുണ്യാളൻ അഗർബത്തീസ്, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗോകുലനും കക്ഷി അമ്മിണിപ്പിള്ള, ലൂക്ക തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച രാജേഷ് ശർമയുടെ ഓലക്കിടാത്തിയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ധന്യ അനന്യ, ചാന്ദ്നി എന്നിവരാണ് മറ്റു താരങ്ങൾ.