ADVERTISEMENT

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർ‌ഷം. ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള വിവാദങ്ങൾ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും അടങ്ങിയിട്ടില്ല. 

 

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം 2018 സെപ്റ്റംബർ 25–ന് പുലർച്ചെയായിരുന്നു ആ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23–നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24–നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. മകളായ തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ ചികിത്സയിലിരിക്കെ ഒക്ടോബർ 2–നാണ് മരിച്ചത്. 

 

വാഹനം അപകടത്തിൽപ്പെടുമ്പോൾ മകൾ ബാലഭാസ്ക്കറിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. 2000–ലായിരുന്നു ബാലഭാസ്ക്കറിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഒരുപാട് ചികിത്സകൾക്കും പ്രാർഥനകൾക്കും കാത്തിരിപ്പുകൾക്കും ശേഷമാണ് തേജസ്വിനി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആദ്യമൊക്കെ സ്വാഭാവിക അപകടമായി വിലയിരുത്തപ്പെട്ട സംഭവത്തെക്കുറിച്ച് ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയെത്തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടസമയത്തു കൂടെയുണ്ടായിരുന്ന അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്നും പ്രാഥമിക അന്വേഷണം ശരിയായ ദിശയിലല്ലെന്നും ബാലഭാസ്കറിന്റെ പിതാവിന്റെ ആരോപിച്ചിരുന്നു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

 

പിന്നീട് ഇൗ കേസിൽ വഴിത്തിരിവാകുന്ന പല കണ്ടെത്തലുകളും പൊലീസ് നടത്തി. കാറോടിച്ചത് കൂടെയുണ്ടായിരുന്ന അർജുനാണെന്നും മറ്റും തെളിഞ്ഞെങ്കിലും അതൊന്നും അപകടം ദുരൂഹമാണെന്ന നിഗമനത്തിലെത്താൻ പോന്നതായിരുന്നില്ല. ബാലഭാസ്ക്കറുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകളുടെ വാർത്തകൾ വന്നെങ്കിലും അതും കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് ഭാഷ്യം. ഒടുവിൽ ഇൗ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ബാലഭാസ്ക്കറിന്റെ അച്ഛൻ. ഇതു സംബന്ധിച്ചുള്ള സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുടുംബം ഇപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com