ADVERTISEMENT

കെ.എസ്. ചിത്ര

ലതാജിയെപ്പറ്റിയുള്ള ഏറ്റവും ഹൃദ്യമായ ഓർമയ്ക്കു 10 വയസ്സാവുന്നു. അവരോടുള്ള ആരാധനയുടെയും ആദരവിന്റെയും പ്രതീകമെന്ന നിലയിൽ ലതാജിയുടെ 80–ാം ജന്മവാർഷികത്തിൽ ഞങ്ങൾ ‘നൈറ്റിംഗേൽ‍’ എന്നൊരു ആൽബം നിർമിച്ചു. മനോരമ മ്യൂസിക് ആണതു പുറത്തിറക്കിയത്. ലതാജിയുടെ ചില പാട്ടുകൾ പാടാൻ ഞാൻ നടത്തിയ ശ്രമം എന്നേ അതേപ്പറ്റി പറയുന്നുള്ളൂ. 

ആൽബം എന്റെ ഭർത്താവ് വിജയൻ ചേട്ടനു വളരെ ഇഷ്ടപ്പെട്ടു. അതു ലതാ മങ്കേഷ്കർക്ക് അയച്ചുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കതിൽ വലിയ താൽപര്യം തോന്നിയില്ല. അവരുടെ പാട്ടുകൾ എത്രയോ പേർ പാടിയിരിക്കുന്നു, എത്രയോ ആൽബങ്ങൾ പുറത്തു വന്നിരിക്കുന്നു. ഞാൻ അയച്ചുകൊടുക്കുന്ന ആൽബം അവർ ശ്രദ്ധിക്കുമെന്ന പ്രതീക്ഷപോലും എനിക്കില്ലായിരുന്നു. പക്ഷേ, വിജയൻ ചേട്ടൻ അവരുടെ വിലാസത്തിൽ ആൽബം അയച്ചു. 

ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ എന്റെ അനന്തരവൾ ലക്ഷ്മി എന്നെ വിളിച്ചു പറഞ്ഞു: ‘ഒരു ഫോൺ‌ കോളുണ്ട്. പ്ലേബാക്ക് സിങ്ങർ ലതയാണെന്നു പറഞ്ഞു’. ഞാനതു വലിയ കാര്യമായെടുത്തില്ല. ഏതെങ്കിലും ആരാധകരാവും എന്നാണു കരുതിയത്. സ്വന്തം പേരു പറഞ്ഞു വിളിച്ചാൽ ഫോൺ എടുക്കി‌ല്ലെന്നു കരുതി പ്രമുഖരുടെ പേരു പറഞ്ഞു വിളിക്കുന്നവരുണ്ട്. ‘പ്ലേബാക്ക് സിങ്ങർ ലത’ എന്ന പേരിൽ വിളിക്കുന്നതാരാവും? എനിക്കു ചിരിയാണ് വന്നത്. 

‘പോടീ, മണ്ടത്തരം പറയാതെ.’ ഞാൻ പറഞ്ഞു. 

‘ഒന്നെടുത്തു നോക്ക്, ആരാണെന്ന് അറിയാമല്ലോ.’ ലക്ഷ്മി നിർബന്ധിച്ചു. 

ഫോണെടുത്തതും സംഭാഷണം കേട്ടു ഞാൻ അമ്പരന്നു. 

‘ചിത്രാജി, ലതാജി വാണ്ട്സ് ടു ടോക്ക് ടു യു’– ലതാജിക്ക് എന്നോടു സംസാരിക്കണമത്രെ. 

ഞാൻ അവിശ്വാസത്തോടെ ഫോൺ പിടിച്ചുനിന്നു. അങ്ങേത്തലയ്ക്കൽനിന്നു പട്ട‌ുപോലെ ഒരു ശബ്ദം. 

‘ചിത്രാജീ, ആപ്കാ റെക്കോർഡ് മിലാ. ബീമാർ ഹോനെ കേലിയെ ലിഖ്നേ നഹി സക്താ.’ 

അയച്ച ആൽബം കിട്ടി. സുഖമില്ലാത്തതിനാൽ മറുപടി അയയ്ക്കാൻ കഴി‍ഞ്ഞില്ലെന്ന ക്ഷമാപണം. പറയുന്നതു സാക്ഷാൽ ലതാ മങ്കേഷ്ക്കർ! 

‘താങ്ക് യു, ദീദി, താങ്ക് യു ദീദി.’ അത്രമാത്രം പറയാനേ എനിക്കു കഴിഞ്ഞുള്ളൂ. എന്റെ ശബ്ദം തൊണ്ടയിൽ കിടന്നു വിറച്ചു. ശബ്ദം പുറത്തു വരാത്ത അവസ്ഥ. കുറേനേരം ഫോൺ പിടിച്ചുകൊണ്ടു ശിലപോലെ ഞാൻ നിന്നു. അവർ ആൽബത്തിലെ പാട്ടുകളെപ്പറ്റി പറഞ്ഞു. എനിക്ക് ഒന്നും കേൾക്കാൻ പോലും പറ്റുന്നില്ലെന്നു തോന്നി. അൽപം കഴിഞ്ഞ് അങ്ങേത്തലയ്ക്കലെ ശബ്ദം നിലച്ചു. ഫോൺ എന്റെ കയ്യിൽനിന്നു താഴേക്കു വീഴുകയായിരുന്നു. 

എനിക്കു വിശ്വസിക്കാനായില്ല, അഭിനന്ദനം അറിയിക്കാൻ ലതാ മങ്കേഷ്കർ എന്നെ നേരിട്ടു വിളിച്ചിരിക്കുന്നു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരത്തേക്കാൾ വിലയുള്ള ഫോൺ കോൾ! 

10 വർ‌ഷം കഴിഞ്ഞിട്ടും ഇന്നലെയെന്നോണം ആ സ്വരം എന്റെ കാതുകളിലുണ്ട്. 

എല്ലാ പാട്ടുകാർക്കും എന്നും മാതൃകയായ ലതാജി നവതിയിൽ എത്തിയിരിക്കുന്നു. അവർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈശ്വര ചൈതന്യമാണ് അവരിലൂടെ പ്രവഹിക്കുന്നത്. ആ പ്രവാഹം ഇനിയും അനുസ്യൂതം ഒഴുകട്ടെ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com