ADVERTISEMENT

വിശാലതയാണു തമിഴ്നാടിന്റെ പ്രത്യേകത. എത്ര അകലേക്കും കാഴ്ച കിട്ടും. മലകളുടേയോ മരങ്ങളുടേയോ തടസ്സമില്ല. ഭൂപ്രകൃതിയുടെ ഈ തുറവി തമിഴ്നാട്ടുകാരുടെ സ്വഭാവത്തിലുമുണ്ട്. സ്നേഹവും സങ്കടവും കോപവും സന്തോഷവുമൊന്നും ഒതുക്കി വയ്ക്കില്ല. തുറന്നങ്ങു പ്രകടിപ്പിക്കും. 

ഭക്തിയുടെ കാര്യത്തിലും ഇതുതന്നെ. തീർഥാടനകേന്ദ്രങ്ങളിലൊക്കെ നമുക്കു പരിചിതമാണു തമിഴരുടെ ഈ ഭക്തി പാരവശ്യം. നമുക്ക് അതിവൈകാരികമെന്നു തോന്നാവുന്ന ഈ ആർജവത്വമാണ് 

‘പള്ളിക്കെട്ട് സബരിമലയ്ക്ക്

കല്ലും മുള്ളും കാലുക്കു മെത്തൈ

സാമിയേ അയ്യപ്പോ

അയ്യപ്പോ സാമിയേ...’

എന്ന ചിരഞ്ജീവിയായ അയ്യപ്പഭക്തി ഗാനത്തിന്റെയും പ്രത്യേകത. മലയാളികൾക്ക് മലയാളം പാട്ടുകളോളം പ്രിയങ്കരവും അതിലേറെ പരിചിതവുമായ ഭക്തിഗാനം. ഹൃദ്യമായ രചന, ഊർജം വഴിഞ്ഞൊഴുകുന്ന സംഗീതം, അടിപൊളി ഓർക്കസ്ട്രേഷൻ... അങ്ങനെ ഒരുപാടു മേന്മകൾ എടുത്തുപറയാമെങ്കിലും ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത ആലാപനത്തിലെ ആത്മാർഥത തന്നെ. ആർക്കും ഇക്കാര്യത്തിൽ രണ്ടാമതൊരു പക്ഷമില്ല. ഹൃദയത്തിന്റെ ഉള്ളിൽ നിന്നു ജനിക്കുന്ന ഭക്തിപ്രഹർഷം ഒരു മനുഷ്യാത്മാവിനു കഴിയുന്നത്ര ഉച്ചസ്ഥായിയിൽ വിന്യസിക്കുന്ന വൈഭവത്തിലൂടെയാണ് കെ. വീരമണി ദക്ഷണിണേന്ത്യൻ ഭക്തിഗാന ചരിത്രത്തിൽ അമരനാവുന്നത്.

ആരാണ് ഈ വീരമണി? എവിടെനിന്നു വരുന്നു ഈ വീരൻ?

തമിഴ്നാട്ടിലെ വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണു വീരമണി ജനിച്ചത്. എം.കെ. കൃഷ്ണ കുഞ്ജരം അയ്യരും ഭാഗീരഥിയും മാതാപിതാക്കൾ. 72 മേളകർത്താ രാഗങ്ങൾ രചിച്ച എൻ. കോട്ടീശ്വര അയ്യർ മുതുമുത്തച്ഛൻ. ശിവഗംഗയിലെ ആസ്ഥാന വിദ്വാനായിരുന്ന കവി കുഞ്ജര ഭാരതികളായിരുന്നു മുത്തച്ഛൻ.

വീരമണിക്കും ചേട്ടൻ കെ. സോമുവിനും ചെറുപ്പം മുതലേ സംഗീതത്തിന്റെ ശല്യമുണ്ടായിരുന്നു. ബാല്യകൗമാരങ്ങളിൽ ഇരുവരും പേരുകേട്ട ഗുരുക്കന്മാരുടെ കീഴിൽ പഠിച്ചു. 1952ൽ ആദ്യകച്ചേരി അവതരിപ്പിച്ചു. നാടകങ്ങൾക്കു സംഗീതം നൽകാൻ തുടങ്ങിയതോടെ ‘വീരമണി സോമു’ എന്ന കൂട്ടുകെട്ട് തമിഴ്നാട്ടിലെങ്ങും പ്രസിദ്ധമായി. 1952ൽ തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്റെ ‘കാതലർ കാങ്കൽ’ എന്ന നാടകത്തിൽ ‘സർവശക്തി വിനായകനേ സരണം...’ എന്ന ഭക്തി ഗാനത്തിനു സംഗീതം നൽകിയായിരുന്നു സഹോദരങ്ങളുടെ ശുഭാരംഭം. (രചന–സോമു). 1952–70 കാലയളവിൽ ഇവർ 500 നാടകങ്ങൾക്കു സംഗീതം നൽകി. 

ഇതിനിടെ കച്ചേരികളും മുടക്കിയില്ല. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി ആറായിരത്തിലേറെ കച്ചേരികൾ നടത്തി. ഒന്നിച്ചുള്ള സംഗീതയാത്രയ്ക്കിടയ്ക്കും ഇരുവരുടെയും അഭിരുചികൾ വ്യത്യസ്ത ദിശകളിലായിരുന്നു. മുടങ്ങാതെയുള്ള ശബരിമല ദർശനവും ഭക്തിഗാന രചകളുമായി സോമു ആത്മീയ പാതയിൽ ഉറച്ചുനിന്നപ്പോൾ, 1960 മുതൽ എംഎസ് വിശ്വനാഥനുമായി ചേർന്നു വാണിജ്യസംഗീത പരിശ്രമങ്ങളിലായിരുന്നു വീരമണിയുടെ ശ്രദ്ധ. എം.എസ്. വിശ്വനാഥന്റെ കച്ചേരികളിൽ ടി.എം. സൗന്ദർരാജനു പകരം പാടാൻ തുടങ്ങിയതോടെ സാക്ഷാൽ എംജിആറിന്റെ ശ്രദ്ധയിൽ ഈ ശബ്ദം പതിഞ്ഞു. ആയിരത്തിൽ ഒരുവൻ, ഭാരത വിലാസ്, തനി കുടിതനം, രാധാ തിലകം, കന്താർ അലങ്കാരം തുടങ്ങിയ സിനിമകളിൽ പാടുന്നതിലേക്കാണ് എംജിആറുമായുള്ള ബന്ധം വളർന്നത്. 1987ൽ കലൈമാമണി പുരസ്കാരം നല‍്കി തമഴ്‌നാട് സർക്കാർ വീരമണിയെ ആദരിച്ചു.

ഇതിനിടെ പ്രമുഖ തമിഴ് നടൻ എം.എൻ. നമ്പ്യാരുമായി വീരമണി സൗഹൃദത്തിലാവുകയും നമ്പ്യാരുടെ പ്രേരണയാൽ സ്ഥിരമായി ശബരിമല ദർശനം നടത്തുകയും ചെയ്തുവന്നു. ‘വീരമണി സോമു’ കൂട്ടുകെട്ടിലും ഇക്കാലമൊക്കെയും സംഗീത സപര്യകൾ നടന്നുവന്നു. എച്ച്എംവി 1970ൽ ഇറക്കിയ ഭക്തിഗാന ആൽബത്തിലൂടെയാണ് ‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ എന്ന ഗാനം പിറന്നതെന്നു സോമുവിന്റെ മകനും ഗായകനുമായ രാജു വീരമണി പറയുന്നു. പള്ളിക്കെട്ടിന്റെ രചനയും സംഗീതവും സോമു നിർവഹിച്ചു. തൊണ്ടപൊട്ടിപ്പാടിയതു വീരമണി.

സംഗീതത്തിൽ മുഴുവൻ സമയം മുഴുകാനായി തമിഴ്‌നാട് പൊലീസ് സർവീസിലെ ജോലി ഉപേക്ഷിച്ച രാജുവിന്റെയും വീരമണിയുടെ മകൻ വീരമണി കണ്ണന്റെയും ഗാനമേളകളിലെ ഏറ്റവും ഹിറ്റ് നമ്പരാണ് ‘പള്ളിക്കെട്ട്....’. ‘എങ്ങനെയാണ് ആ സംഗീതം ചെയ്തതെന്ന് നിശ്ചയമില്ല. ഹാർമോണിയം പോലും നന്നായി വായിക്കാനറിയാത്ത ഞാൻ ഒരു മനക്കണക്കിൽ അങ്ങു ചെയ്യുകയായിരുന്നു. വീരമണിയും വയലിനിസ്റ്റ് ഗജയും എന്നെ പള്ളിക്കെട്ടിന്റെ സംഗീതം ചെയ്യാൻ സഹായിച്ചു.’ സോമു പറയുന്നു. ആദ്യ ആൽബത്തിൽ സോമുവിന്റെ നിർബന്ധപ്രകാരം ‘സോമു–ഗജ’ എന്നാണു സംഗീതത്തിനു ക്രെ‍ഡിറ്റ് നൽകിയിരുന്നത്.

തമിഴ്‌നാട്ടിൽ ഗംഭീര ഹിറ്റായിരുന്നു. ചൂടപ്പംപോലെ പതിപ്പുകൾ വിറ്റുപോയി. 45 വർഷമായി തമിഴ്‌നാട്ടിലെ ഗാനമേളകളിലെ പ്രിയഗാനമായും ഭക്തിഗാനങ്ങളിൽ ഒന്നാം സ്ഥാനത്തും ഈ ഗാനമുണ്ട്. എത്രയോ പേർ എത്രയോ ആൽബങ്ങളിൽ ഇത് ആവർത്തിച്ചു പാടിയിരിക്കുന്നു. പക്ഷേ, വീരമണിയുടെ ഒറിജിനലിന്റെ ഊർജവും അതിന്റെ വിദ്യുത് സ്പർശവും മറ്റാർക്കും നൽകാനായില്ല.

എൽ.പി ഡിസ്ക്കുകൾ ഓഡിയോ കസെറ്റുകൾക്ക് വഴിമാറിയതോടെയാണ് ഈ ഗാനം ദക്ഷിണേന്ത്യയിലാകെ പടരുന്നതും നമ്മുടെ കേരളത്തിൽ തരംഗമാവുന്നതും. ‘അയ്യനേ സരണം’ എന്നായിരുന്ന കസെറ്റിന്റെ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com