ADVERTISEMENT

തന്റെ ബ്യൂട്ടി ടിപ്സ് ചോദിക്കാൻ മാത്രമേ നമിത പ്രമോദ് വിളിക്കാറുള്ളു എന്ന് റിമി ടോമി. മഴവിൽ മനോരമയില്‍ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ നമിത അതിഥിയായെത്തിയപ്പോഴാണ് റിമി ഇക്കാര്യം തുറന്നു പറഞ്ഞത്. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാനും നമിതയും തമ്മിൽ ഒരുപാട് കാലത്തെ പരിചയമൊന്നും ഇല്ലെങ്കിലും ഒരുമിച്ചൊരു യാത്ര പോയതോടെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി. വല്ലപ്പോഴും നമിത എനിക്ക് മെസേജ് അയക്കാറുണ്ട്. അത് വേറൊന്നിനും അല്ല എന്റെ ബ്യൂട്ടി ടിപ്സ് ചോദിക്കാൻ വേണ്ടിയാണ്. 

 

മുടി എങ്ങനെയാ സ്ട്രെയിറ്റ് ചെയ്തതെന്നും പുരികം എങ്ങനെയാ ഷെയ്പ് ചെയ്തത് എന്നൊക്കെയാണ് നമിതയ്ക്ക് അറിയേണ്ടത്. ഞാൻ ഏത് ബ്യൂട്ടി പ്രൊഡക്റ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് നമിത ചോദിക്കാറുണ്ട്. ‘റിമി ചേച്ചീ’ എന്ന് ഒരു പ്രത്യേക ശൈലിയിലാണ് വിളിക്കുക. ആ വിളി കേൾക്കുമ്പോൾത്തന്നെ എനിക്കറിയാം എന്നോട് വിശേഷങ്ങൾ തിരക്കാനല്ല ബ്യൂട്ടി ടിപ്സ് ചോദിക്കാനാണെന്ന്’. 

 

തന്നോട് സുഖമാണോ എന്ന് ഒരു വാക്ക് പോലും ചോദിക്കാത്തതിൽ ചെറിയ വിഷമം ഉണ്ടെന്നും റിമി സരസമായി പറഞ്ഞു. റിമി ഓരോ ദിവസവും ഓരോ സ്റ്റൈലിൽ ആണ് പ്രത്യക്ഷപ്പെടുന്നതെന്നും അത് കാണുമ്പോൾ വളരെ അദ്ഭുതം തോന്നാറുണ്ടെന്നും അതുകൊണ്ടാണ് സൗന്ദര്യ രഹസ്യം ചോദിക്കുന്നതെന്നും നമിത പ്രമോദ് പറയുന്നു. അടുത്ത ദിവസം ഏത് അവതാരത്തിലായിരിക്കും പ്രത്യക്ഷപ്പെടുന്നത് എന്നറിയാൻ വളരെ ആകാംക്ഷ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

 

നമിതയുടെയും റിമിയുടെയും സംസാരവും സമ്പർക്കവും വേദിയിൽ ചിരി പടർത്തി. ഇരുവരും തങ്ങൾ ഒരുമിച്ചു നടത്തിയ യാത്രയുടെ വിശേഷങ്ങളും പങ്കുവച്ചു. നമിത പ്രമോദ് നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ‘അൽ മല്ലു’വിന്റെ വിശേഷങ്ങൾ താരം വേദിയിൽ പങ്കുവച്ചു. നമിതയ്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബോബൻ സാമുവലും സംഗീതസംവിധായകൻ രഞ്ജിൻ രാജും ഉണ്ടായിരുന്നു. മൂവരും കളിയും ചിരിയും തമാശയുമൊക്കെയായി റിമി ടോമിക്കൊപ്പം ചേർന്നതോടെ ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com