ADVERTISEMENT

ബോഡി ഷെയ്മിങ്ങിനെ ശക്തമായി വിമർശിച്ച് ഗ്രാമി ജേതാവ് ബില്ലി എലിഷ്. കഴിഞ്ഞ ദിവസം മിയാമിയിൽ ആരംഭിച്ച ലോക പര്യടനത്തിനിടയിലാണ് പതിനെട്ടുകാരിയായ ഗായിക ശരീരത്തിന്റെ പേരിൽ അപമാനിക്കുന്നതിനെതിരെ ആഞ്ഞടിച്ചത്. ഒരു ഹ്രസ്വ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബില്ലിയുടെ പ്രതികരണം. വളരെ അയഞ്ഞതും വലുതുമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഗായികയെ പൊതു ഇടങ്ങളിൽ കാണാറുള്ളത്. ലൈംഗിക പീഡനങ്ങൾക്ക് ഇരയാകാതിരിക്കാനാണ് താൻ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് ഗായിക മുൻപ് പ്രസ്താവിച്ചിരുന്നു. 

 

ബില്ലിയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. മിയാമിയിൽ നടന്ന സംഗീത പരിപാടിയിലും തന്റെ പതിവു വസ്ത്രത്തിൽ തന്നെയാണ് ബില്ലി എത്തിയത്. തന്റെ ശരീരം കാണാതെ എന്തിനാണ് പലരും തന്നെക്കുറിച്ച് വിധിയെഴുതുന്നതെന്ന് ബില്ലി ചോദിച്ചു. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അനുമാനിക്കുന്നവർക്ക് ഗായിക ശക്തമായ താക്കീതു നൽകി.  

 

ബില്ലിയുടെ വാക്കുകൾ:

 

‘നിങ്ങൾക്ക് എന്നെ ശരിക്കും അറിയാമോ? എന്റെ സംഗീതത്തെയും പ്രസ്താവനകളെയും വസ്ത്രധാരണത്തെയും ശരീരത്തെയും കുറിച്ച് നിങ്ങൾക്ക് പല അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. എന്റെ വസ്ത്രധാരണ ശൈലി ചിലർക്ക് ഇഷ്ടമാണ്. എന്നാൽ മറ്റു ചിലർ അതിനെ വെറുക്കുന്നു. എല്ലാവരും എന്നെയും എന്റെ ശൈലികളെയും നീരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ചെറുതായിരിക്കാനും ദുർബലയായിരിക്കാനും ആഗ്രഹിക്കുന്നവരുണ്ടാകും. അതുപോലെ എന്നെ നിശബ്ദയായി കാണാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും. 

 

ഞാൻ വലുതും ചെറുതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും പലരും ആഗ്രഹിക്കുന്നവരുണ്ടാകാം. എനിക്ക് സൗകര്യപ്രദമായത് ധരിച്ചാൽ ഞാൻ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവർ എന്നെയും എന്റെ ശരീരത്തെയും വിമർശിക്കുന്നത് എന്തിനാണ്. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അനുമാനിക്കുന്നു. എന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങൾ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്തം എനിക്കില്ല. നിങ്ങൾക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്’.

 

ആസ്വാദകരെ അമ്പരപ്പിക്കും വിധത്തിലായിരുന്നു മിയാമിയിൽ ബില്ലിയുടെ സംഗീത പരിപാടി. ലക്ഷക്കണക്കിന് ആസ്വാദകരിലേക്ക് ആ പതിനെട്ടുകാരിയുടെ സംഗീതം ഒഴുകിയിറങ്ങി. അമേരിക്കൻ ഐക്യ നാടുകളിലെ സംഗീത പരിപാടികൾക്കു ശേഷം ബില്ലിയുടെ ലോക പര്യടനം ജൂലൈയിൽ യൂറോപ്പിലെത്തും. ഈ വർഷത്തെ ഗ്രാമി വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയാണ് ബില്ലി എലിഷ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോങ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com