കോവിഡ് ബാധിതയാണെന്ന് അറിയിച്ച പോസ്റ്റ് പിൻവലിച്ച് ഗായിക കനിക കപൂർ
Mail This Article
കോവിഡ് 19 സ്ഥിരീകരിച്ച വിവരം അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ച് ഗായിക കനിക കപൂർ. കഴിഞ്ഞയാഴ്ചയാണ് ഗായികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ ശേഷം രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതുപരിപാടികളിൽ പങ്കെടുത്ത കനിക, വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയിൽ കഴിയുന്നത്.
ഒരു നീണ്ട കുറിപ്പിലൂടെയായിരുന്നു ഗായിക തന്റെ രോഗവിവരം പങ്കുവച്ചത്. താനും കുടുംബവും സമ്പർക്ക വിലക്കിൽ ആണെന്നും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ജീവിക്കുന്നതെന്നും കനിക കുറിപ്പിലൂടെ അറിയിച്ചിരുന്നു. എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധനയ്ക്കു വിധേയരാകണമെന്നും കനിക സമൂഹമാധ്യമത്തിൽ കുറിച്ചു. കനികയുടെ കുറിപ്പ് മണിക്കൂറുകൾക്കകം വൈറലാവുകയും വിമർശനങ്ങളുയരുകയും ചെയ്തിരുന്നു.
വിദേശ യാത്രയ്ക്കു ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിന് കനികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്നു വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു. മൂന്ന് തവണ പരിശോധിച്ചപ്പോഴും കനികയ്ക്ക് പോസ്റ്റീവ് ഫലമാണുണ്ടായത്. നെഗറ്റീവ് ഫലം കാണുന്നതു വരെ കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.