ADVERTISEMENT

 

സംഗീത ജീവിത്തിലെ വെല്ലുവിളി നിറഞ്ഞ കാലത്തെക്കുറിച്ചും വലിയ വഴിത്തിരിവിനെക്കുറിച്ചും വെളിപ്പെടുത്തി ഗായകൻ ജി.വേണുഗോപാൽ. പാടിയ പാട്ടുകളിലെല്ലാം സ്വന്തം പേര് അടയാളപ്പെടുത്തിയ ഗായകന് തൊണ്ണൂറുകളിൽ, കൃത്യമായി പറഞ്ഞാൽ 1993 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ ഒരു സിനിമയിൽ പോലും സ്വരമാകാൻ കഴിഞ്ഞില്ല. മാനസികമായി തളർന്ന ആ അവസരത്തിൽ വീണ്ടും പാട്ടിലേക്കു തിരിച്ചുവരാൻ കാരണമായത് സംവിധായകൻ വി.കെ.പ്രകാശ് ആണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വേണുഗോപാൽ. എല്ലാം മാറ്റി മറിച്ച ഒരു രാത്രിയെക്കുറിച്ചു അതിനു ശേഷമുള്ള സംഗീതയാത്രയെക്കുറിച്ചും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു.

 

ജി.വേണുഗോപാലിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

 

‘വിഷുപ്പക്ഷി പാടിത്തുടങ്ങിയ നാൾ. തൊണ്ണൂറ്റിമൂന്ന് മുതൽ തൊണ്ണൂറ്റി ഒൻപത് വരെ സിനിമാ സംഗീത രംഗത്ത് നിന്നു പരിപൂർണ്ണമായും ഫീൽഡ് ഔട്ടായ സമയം. എന്ത് എവിടെയാണ് കാൽ പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകൾ. ജീവിതം കയറ്റിറക്കങ്ങളാൽ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വർഷങ്ങളും ഞാൻ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്നു സംശയം ജനിപ്പിച്ച ഒരു കെട്ട സമയം. ആകാശവാണിയിലെ ജോലി മനസു കൊണ്ട് വിട്ടു കഴിഞ്ഞിരുന്നു, തൊണ്ണൂറ്റി അഞ്ചിൽത്തന്നെ. ശമ്പളമില്ലാത്ത ലീവിലും അൺ‌ഓതറൈസ്ഡ് ആബ്സെൻസിലും ചെന്നെയിൽത്തന്നെ തുടരുകയായിരുന്നു. ഒരു ഗാനാഗ്രഹിയും സംഗീത അന്വേഷിയുമായിട്ട്. തൊടുന്നതെല്ലാം പൊട്ടിത്തകരുന്നു. മനസ്സിലെ കാർമേഘങ്ങൾക്ക് ഇരുട്ടും വ്യാപ്തിയും കൂടിക്കൊണ്ടിരുന്നു. 

 

ബെസന്റ് നഗറിൽ ഞങ്ങളുടെ അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന അടുത്ത കുടുംബ സുഹൃത്തുക്കളായ വേണുവും പത്മജയും അഡ്വർട്ടൈസിംഗ് ഫീൽഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം വേണു വിളിക്കുന്നു... "നമുക്കൊരാളെ പരിചയപ്പെടാനുണ്ട്... ഗുണമുള്ള കേസാ... ഇയാളുടെ പാട്ട് വലിയ പിടുത്തമാണ്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിനടുത്തുള്ള ഒരു ഹോട്ടലിൽ വേണുവിന്റെ കാറിൽ ഞങ്ങളെത്തുന്നു. റൂം തുറന്ന് അകത്തേയ്ക്കു ക്ഷണിച്ച ആൾ "ഏതോ വാർമുകിലിൽ" പാടിക്കൊണ്ടെന്നെ എതിരേറ്റു. പരിചയപ്പെടുത്താനും പരിചയപ്പെടുവാനുമുള്ള സാവകാശം നിഷേധിച്ച് കൊണ്ടയാൾ പാടിക്കൊണ്ടേയിരുന്നു, മുഴുവനും എന്റെ പാട്ടുകൾ. ഉണരുമീ ഗാനം, താനേ പൂവിട്ട  മോഹം, കാണാനഴകുള്ള, അങ്ങനെ ഓരോരോ ഗാനങ്ങളായി, എല്ലാം സ്വന്തം ടൂണിലും. പക്ഷേ അയാൾക്ക് ചുറ്റും ഒരു ഊർജ വലയം ഉണ്ടായിരുന്നു. 

 

സുസ്മേരവദനനായി, സ്വന്തം ട്യൂണിൽ ഒരു ഒൻപത് പാട്ടുകൾ പാടിയതിനു ശേഷം അയാൾ കൈ നീട്ടി. "ഞാൻ വി.കെ. പ്രകാശ്. ട്രെൻഡ്സ് അഡ്വൈർട്ടൈസിങ് ". കിട്ടിയ ഗ്യാപ്പിൽ വേണു എന്നെ പരിചയപ്പെടുത്തി, "ആളൊരു പുലിയാ, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏറ്റവും നല്ല ആഡ് കാംപൈനുള്ള അവാർഡ് ലഭിച്ച പുള്ളിയാ". വി.കെ.പി. അപ്പോഴേക്കും ജയേട്ടന്റെ ഗാനങ്ങളിലേക്കു കയറിക്കഴിഞ്ഞിരുന്നു. അങ്ങനെ രണ്ടു മണിക്കൂർ നീണ്ട ഗാനസദിരിനു ശേഷം വെളിയിലിറങ്ങി ഞാൻ വേണുവിനോടു ചോദിച്ചു..... "വട്ടാണോ?" വേണു പറഞ്ഞു മനസ്സിലാക്കിത്തന്നു, വളരെ ക്രിയേറ്റീവ് ആയ വ്യക്തിയാണ്. പുള്ളിക്കാരൻ ഒരു സിനിമ ചെയ്യാനുള്ള പുറപ്പാടിലാണ്. 

 

എന്തായാലും അടുത്ത രണ്ടു മാസങ്ങൾ പഴയതുപോലെത്തന്നെ സംഭവരഹിതവും വിരസങ്ങളുമായി അടർന്നുവീണു. ഒരു പകൽ ഗിരീഷ് (പുത്തഞ്ചേരി) വിളിക്കുന്നു. ഞാനിവിടെ ഹോട്ടൽ "ആദിത്യ" യിൽ ഉണ്ട്. വേണുവേട്ടനൊന്നിവിടംവരെ വരണം. ഒരു കവിതയുണ്ട്. മനസ്സ് പ്രത്യേകിച്ച് സന്തോഷത്താൽ തുള്ളിച്ചാടിയൊന്നുമില്ല. ഓ... പാട്ടുകളൊക്കെ മറ്റുള്ളവർക്ക് കൊടുത്തിട്ട് ഇതാ കവിതയിൽ തളച്ചിടാൻ എന്നെ വിളിക്കുന്നു, ഇതായിരുന്നു എന്റെ സംശയം. മാത്രമല്ല കുറച്ച് പരിഭവങ്ങളും ഗിരീഷിനോടുണ്ടായിരുന്നു. മനസ്സിൽ കുത്തുവാക്കുകളുടെ കത്തിയുമൊളിപ്പിച്ചാണ് ഞാൻ ആദിത്യയിലെത്തുന്നത്. എന്റെയും ഗിരീഷിന്റെയും സമാഗമങ്ങൾ പലതും കലഹത്തിൽ തുടങ്ങുകയോ അല്ലെങ്കിൽ കലഹത്തിലവസാനിക്കുകയോ ആയിരുന്നു പതിവ്. അതൊക്കെ വേറൊരവസരത്തിൽ പറയാം.

 

"വേണുവേട്ടാ ഇത് മലയാളം അടുത്തുകൂടി പോകാത്ത രണ്ടാശാന്മാനാരാണ് സംഗീതം നൽകുന്നത്. ലൂയി ബാങ്ക്സും ശിവമണിയും. ഈ കവിത അവർക്ക് വായിച്ചെടുക്കുവാൻ പറ്റില്ല. നമുക്കിത് സംഗീതം നൽകാം". ഞാൻ ചോദിച്ചു, "ആരാ സിനിമാ ഡയറക്ടർ?" "ഒരു പ്രകാശാ, വി.കെ.പി. എന്നു പറയും". പെട്ടെന്നെനിക്ക് കത്തി, ഒരു രാത്രി മുഴുവൻ സർവ്വ സുപരിചിതമായ സിനിമാ പാട്ടുകളെല്ലാം സ്വന്തം ഈണത്തിലാക്കി നിറച്ച വ്യക്തി. "അപ്പോൾ പുള്ളിക്ക് വട്ടില്ലല്ലേ" എന്റെ ആത്മഗതം ഒരൽപ്പം ഉറക്കെയായിപ്പോയോ എന്നു ഞാൻ പേടിച്ചു. 

 

ഗിരീഷ് കവിതയുടെ സന്ദർഭം വിശദീകരിച്ചു. നിരാശയിലാണു തുടക്കം. പോകെപ്പോകെ പ്രത്യാശയിലേക്കും ഗൂഢപ്രണയത്തിലേക്കും വാതിൽ തുറക്കുന്ന ഈരടികൾ. ശുഭപന്തുവരാളിയിൽ തുടങ്ങി ഹംസനാദത്തിലൂടെ സഞ്ചരിച്ചു കർണ്ണാടിക്ക് കാപ്പി രാഗത്തിൽ ആ കവിത അവസാനിക്കും. മുപ്പതു മിനിറ്റ് പോലുമെടുത്തില്ല കമ്പോസിങ്ങിന്. അങ്ങനെ ആ ഒരു കവിത പാടുവാൻ മൗണ്ട് റോഡിലെ വിജിപി സ്റ്റുഡിയോയിലെത്തിയ എന്നെ  വി.കെ.പി. എന്ന പുതുമുഖ ഡയറക്ടർ, "പുനരധിവാസം" എന്ന തന്റെ സിനിമയിലെ ഗാന വിഭാഗം മുഴുവൻ  ഏൽപ്പിച്ചു. ആദ്യമായാണ് സ്ഥിരം സിനിമാ മാമൂലുകളിൽ നിന്നും, ജാടകളിൽ നിന്നുമെല്ലാം മാറി നിൽക്കുന്ന വ്യക്തിത്വമുള്ള ഒരു സിനിമാക്കാരനെ പരിചയപ്പെടുന്നത്. 

 

സിനിമയ്ക്കു സാധാരണ പറഞ്ഞിട്ടില്ലാത്ത സത്യസന്ധതയും ആർജ്ജവവും കൈമുതലായുള്ള വി.കെ.പി.യോട് ഞാൻ പെട്ടെന്നടുത്തു. റെക്കാർഡിങ്ങും സംഗീത ചർച്ചകളും നിറഞ്ഞു നിന്ന ആ മൂന്ന് നാളുകളിൽ ഞങ്ങൾ ആത്മമിത്രങ്ങളായിത്തീർന്നു. പിയാനോയിൽ മിന്നൽപ്പിണർ പോലെ വിരലുകൾ ചലിപ്പിച്ചിരുന്ന ലൂയി ബാങ്ക്സിന്റെ പ്രതിഭ എന്നെ വളരെയേറെ ആകർഷിച്ചു.

 

ഇതിനിടയിൽ അത്യാവശ്യം ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും അണിയറക്കു പിന്നിൽ എന്നെ മുൾമുനയിൽ നിർത്തിയിരുന്നു. ഒരു നീണ്ട ഗ്യാപ്പിനു ശേഷം പ്രധാനപ്പെട്ട ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടുന്ന മുഖ്യധാരയിലില്ലാത്ത ഒരു ഗായകനെ തുടർന്നും ഫീൽഡിനു പുറത്തു നിർത്താൻ ചിലർ ശ്രമിച്ചുകൊണ്ടേയിരുന്നു. വി കെ പി യുടെ കടുംപിടിത്തമില്ലായിരുന്നെങ്കിൽ ഇവിടെയും, സാധാരണ സിനിമാരംഗത്ത് സംഭവിക്കുന്നതെല്ലാം സംഭവിച്ചേനേ. പല ഗാനങ്ങളുമെന്നപോലെ പുനരധിവാസത്തിലെ ഗാനങ്ങളും എനിക്ക് നഷ്ടപ്പെട്ടേനെ.

 

2000–ലെ നാഷണൽ ഫിലിംസ് അവാർഡ് സാധ്യതാ ലിസ്റ്റിൽ പുനരരധിവാസത്തിലെ ഗാനങ്ങൾ എന്നെ ലാസ്റ്റ് റൗണ്ട് വരെ കൊണ്ടുചെന്നെത്തിച്ചു. വി കെ പി അല്ലായിരുന്നു ആ സിനിമയുടെ സംവിധായകനെങ്കിൽ ഒരു പക്ഷേ സിനിമാ സംഗീത രംഗത്തേയ്ക്കു ഞാൻ ഒരിക്കലും തിരിച്ചു വരില്ലായിരുന്നു. വി കെ പിയുടെ ഒട്ടനവധി സിനിമകൾക്ക്, ഹിന്ദിയുൾപ്പെടെ, ഞാൻ പിന്നീട് ശബ്ദം പകരുകയുണ്ടായി. രണ്ടായിരമാണ്ടിലെ ഏറ്റവും നല്ല പിന്നണിഗായകനുള്ള നാഷണൽ അവാർഡ് എന്നെ കൈവിട്ടെങ്കിലും രണ്ടായിരത്തിലെ ആദ്യ ദിനങ്ങളിൽ മറ്റൊരു അവാർഡ് എന്നെത്തേടി വന്നു. അതെന്നെ വിട്ടു പോയിട്ടുമില്ല ഇന്നേവരെ. ഒത്തിരി വാശിയും, ഇത്തിരി സ്നേഹവും അത്യാവശ്യം കുശുമ്പും കുന്നായ്മയും മലർക്കെ ചിരിയും മിണ്ടുമ്പോൾ കണ്ണീരുമൊക്കെയുള്ള ഒരു മകം നക്ഷത്രക്കാരി. ദേഷ്യക്കാരി. സുന്ദരി. എന്റെ മോൾ അമ്മുക്കുട്ടി’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com