ADVERTISEMENT

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സിനിമ മേഖലയിലെ സ്വജനപക്ഷപാതത്തിനെതിരെ ഗുരുതരമായ വിമർശനങ്ങളാണ് ഉയർന്നത്. അർഹിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അവർ അന്യായമായി തഴയപ്പെടുകയാണെന്നും തുറന്നു പറഞ്ഞ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു. 

ഇപ്പോഴിതാ സംഗീത രംഗത്തെയും സ്ഥിതി സമാനമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായകൻ സോനു നിഗം. രണ്ടു മാഫിയകൾ ആണ് ബോളിവുഡ് സംഗീത രംഗം ഭരിക്കുന്നതെന്നും അവരുടെ താല്പര്യങ്ങളുടെ ഫലമായി കഴിവുള്ള പലർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ഗായകൻ പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ സംഗീത മേഖലയിൽ നിന്നും ആത്മഹത്യാ വാർത്തകൾ ഉടൻ കേൾക്കേണ്ടി വരുമെന്നും സോനു നിഗം ഓർമപ്പെടുത്തി. 

 

സോനു നിഗത്തിന്റെ വാക്കുകൾ :

 

'നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ ഇന്ന് വളരെ വലിയ ചർച്ചയായിരിക്കുകയാണ്. ഭാവിയിൽ സംഗീത മേഖലയിലും  ഇത്തരം  ആത്മഹത്യ ഉണ്ടാകുമെന്നത് തീർച്ചയാണ്. ബോളിവുഡ് സംഗീത മേഖല ഭരിക്കുന്നത് രണ്ടു മാഫിയകൾ ആണ്. അവരാണ് സംഗീത രംഗത്തെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത്. അവർ അവരുടെ ആധികാരമുപയോഗിച്ചു ആരൊക്കെ പാടണം എന്നും പാടണ്ട എന്നും  തീരുമാനിക്കന്നു . ഗായകരുടെ കഴിവിന് അവർ പ്രാധാന്യം കൊടുക്കുന്നില്ല. പണം മാത്രമാണു ലക്ഷ്യം. കഷ്ടപ്പാടും ദുരിതവും അനുഭവിച്ച് അവസരത്തിനായി കാത്തു നിൽക്കുന്നവരോട് ഇത്തരത്തിലുള്ള സമീപനം പുലർത്തുന്നത് തികച്ചും അനീതിയാണ്. 

 

എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ ഭാഗ്യവാനാണ്. കാരണം, ചെറു പ്രായത്തിൽ തന്നെ ഞാൻ സംഗീത രംഗത്തേക്ക് എത്തി. അന്ന് ഗായകർ തമ്മിൽ  മത്സരങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു', സോനു നിഗം പറഞ്ഞു.  

 

സൂപ്പര്‍താരം സൽമാൻ ഖാനെതിരെയും സോനു നിഗം  പരോക്ഷമായ വിമർശനം ഉന്നയിച്ചു. 2016-ലെ ഒരു പുരസ്കാര വേദിയിൽ വച്ച് ഗായകൻ അർജിത് സിങിന്റെ പെരുമാറ്റത്തിൽ അതൃപ്തി തോന്നിയ സൽമാൻ, തന്റെ ചിത്രത്തിൽ അർജിത് റെക്കോർഡിങ് പൂർത്തിയാക്കിയ ഒരു ഗാനം ഉപേക്ഷിക്കാൻ സംഗീത സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് സംഗീത രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഗായകരോട് ഇത്തരത്തിലുള്ള സമീപനമാണെങ്കിൽ പുതുമുഖങ്ങളോട് ഏത് രീതിയിലായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ എന്ന് സൽമാൻ ഖാന്റെ പേരെടുത്തു പറയാതെ സോനു നിഗം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com