പ്രത്യാശയുടെ ഉണർത്തുപാട്ടായി സബ്റോ
Mail This Article
സബ്റോ എന്ന ഓൺലൈൻ മെഗാ വിർച്ചുവൽ ക്വയർ സംഘടിപ്പിച്ചു അതിജീവനത്തിന്റെ സന്ദേശം പരത്തുകയാണ് എഫ്രമൈറ്റ്സ്സ് മ്യൂസിക് ബാൻഡ്. കതകുകൾക്കു വിലങ്ങു വീണപ്പോൾ ശുദ്ധസംഗീതത്തിന്റെ ചിറകിലേറി, ആരാധനാ സംഗീതത്തിന്റെ പരിശുദ്ധിയും, സമാധാനവും, പ്രത്യാശയും സഹജീവികളിലേക്കു പകർന്നു നൽകുകയാണ് ദി എഫ്രമൈറ്റ്സ്സ് എന്ന, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സംഗീത കൂട്ടായ്മയിലെ യുവാക്കൾ.
കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ ലോകം അമരുമ്പോൾ, പ്രതീക്ഷകളും പ്രത്യാശയും അസ്തമിക്കുമ്പോൾ, പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും തംബുരുനാദം മുഴക്കുകയാണ് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളായ ഈ യുവ ഹൃദയങ്ങൾ. ലോക്ഡൗൺ കാലം മനസ്സിനെയും, ശരീരത്തെയും തളർത്തുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ, സംഗീതത്തിലൂടെ അതിജീവനത്തിന്റെ വാതായനങ്ങൾ തുറന്നിടുവാൻ ശ്രമിക്കുകയാണ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന് ഈ സുഹൃത്തുക്കൾ. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, 70 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കപ്പെട്ട ഈ സംഗീത വിസ്മയം, പ്രത്യാശ എന്ന് അർഥം വരുന്ന സബ്റോ എന്ന സുറിയാനി പദത്താൽ ആണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 21 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1180 ൽ പരം എൻട്രികളിൽ നിന്ന്, ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 707 ഗായകർ ഇതിൽ ഭാഗമാകുന്നുണ്ട്.
നമ്മുടെ രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവനും, ജീവിതവും സമർപ്പിച്ച് പോരാടുന്ന എല്ലാ ധീര ജവാന്മാർക്കും സമർപ്പിച്ചുകൊണ്ടുള്ള ഈ സംഗീത സ്നേഹോപകാരം, ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഹാർമോണിക് വിർച്ച്വൽ ഗായകസംഗം ആണ്. ഇതിലൂടെ നാളെയുടെ പുത്തൻ ചരിത്രങ്ങൾ രചിക്കുകയാണ് സബ്റോയും, എഫ്രമൈറ്റ്സ്സ് എന്ന സംഗീത കൂട്ടായ്മയും. മലങ്കര ഓർത്തോഡോക്സ് സഭയുടെ വിദ്യാർഥിപ്രസ്ഥാനമായ, മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ക്രിസ്ത്യൻ സ്റ്റുഡൻറ്സ് മൂവ്മെൻ്റുമായി കൈകോർത്തുകൊണ്ടാണ് സബ്റോ എന്ന ഈ ആരാധന സംഗീത സദസ്സ്, എഫ്രമൈറ്റ്സ്സ്, ഏവർക്കുമായി കാഴ്ചവെക്കുന്നത്.