ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ പരിഹസിച്ച ആരാധകന് ഉചിതമായ മറുപടി നൽകി ഗായകൻ അദ്നാൻ സമി. കഴിഞ്ഞ ദിവസം ഭാര്യ റോയ സമി ഖാൻ തയ്യാറാക്കിയ നിഹാരി വിഭവത്തിന്റെ ചിത്രം ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു. തികച്ചും സ്വാദിഷ്ടമായ വിഭവം എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതിനു പിന്നാലെയാണ് ഒരു ആരാധകൻ പരിഹാസരൂപേണ അദ്നാന്റെ പോസ്റ്റിനു കമന്റിട്ടത്. 

 

പാക്കിസ്ഥാന്റെ ദേശീയ ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ചതിനു നന്ദി എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാൽ പരിഹാസത്തിനു തക്ക മറുപടിയാണ് അദ്നാൻ സമി കൊടുത്തത്. നിഹാരി എന്ന വിഭവത്തിന്റെ ഉത്ഭവം ലഖ്നൗവിൽ നിന്നാണെന്നും ഉത്തർപ്രദേശിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ഇതെന്നും അദ്നാൻ ആരാധകന് അവബോധം നൽകി. 

 

‘പാക്കിസ്ഥാന്റെ ദേശീയ ഭക്ഷണം പോലെ ഇന്ത്യയിൽ ഒരു വിഭവമുണ്ട്. അതാണ് നിഹാരി. ഉറുദു ആണ് പാക്കിസ്ഥാന്റെ ദേശീയ ഭാഷയെങ്കിലും അത് ഉത്ഭവിച്ചത് ഇന്ത്യയിൽ ആണ്. അതു പോലെ തന്നെയാണ് ഈ ഭക്ഷണത്തിന്റെ കാര്യവും. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്’.– അദ്നാന്‍ പറഞ്ഞു. ഇന്ത്യയെ പ്രശംസിച്ചു പോസ്റ്റുകളിടുമ്പോഴൊക്കെ അദ്നാൻ സമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്. പരിഹാസങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകുന്ന ഗായകനെ നിരവധി പേർ പ്രശംസിക്കാറുമുണ്ട്. 

 

പാക്ക് വംശജനാണെങ്കിലും 2016 മുതൽ അദ്നാൻ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള  വിയോജിപ്പുകൾ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഗായകന് പത്മശ്രീ പുരസ്കാരം നൽകിയതിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

 

English Summary: Adnan Sami reacts to the troll about Pakistan's national dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com