'മക്കള്‍ വളരുന്നത് കണ്ടിട്ടില്ല'; ജീവിതത്തിലെ നഷ്ടം; വഴിത്തിരിവ്; അന്ന് എസ്പിബി പറഞ്ഞത്
Mail This Article
55 വർഷങ്ങൾ നീണ്ട സംഗീത ജിവിതത്തിനൊടുവിലാണ് ആരാധകർ സ്നേഹപൂർവം എസ്പിബി എന്ന് വിളിക്കുന്ന ആ അതുല്യ പ്രതിഭ യാത്രായകുന്നത്. 2015–ല്‍ സിനിമാസംഗീതത്തിന്റെ ഭാഗമായുള്ള 50–ാം വർഷം ആഘോഷിച്ച വേളയിൽ അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് ഇപ്പോൾ ഓർത്തെടുക്കുന്നത്.
തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ശങ്കരാഭരണവും 1981–ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഏക് ദുജെ കെ ലിയേയുമാണ് തന്റെ ജീവിതത്തിന്റെ ഗതിമാറ്റിയതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ജീവിതത്തിൽ ആകെ തോന്നിയ നഷ്ടബോധം എന്തെന്നാൽ തിരക്കേറിയ ഷെഡ്യൂളുകൾ കാരണം തന്റെ മക്കളുടെ വളർച്ച കാണാൻ സാധിച്ചില്ല എന്നതാണത്രേ. സ്വന്തം സംഗീത ജീവതത്തെ അതിശയകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പേരക്കുട്ടികളുടെ ഒന്നാം ക്ലാസിലെ കോണ്‍വൊക്കേഷന് മറ്റെല്ലാ പരിപാടികളും മാറ്റി വച്ച്, ഏറ്റവും നല്ല സ്യൂട്ട് ധരിച്ച് അവരുടെ സ്കൂളിലെത്തിയ എസ്.പി.ബിയെ കണ്ട് മക്കളായ ചരണും പല്ലവിയും ചിരിയോടു ചിരി. 'ഞങ്ങള്‍ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു പിടിഎ മീറ്റിങ്ങിനു കൂടി വന്നിട്ടില്ല. പേരക്കുട്ടികളുടെ കാര്യം വന്നപ്പോള്‍ ഏറ്റവും നല്ല ഉടുപ്പും ധരിച്ച് വന്നല്ലോ.... കൊള്ളാം, നന്നായിട്ടുണ്ട്,' എന്നായിരുന്നു അവരുടെ പ്രതികരണം. മക്കള്‍ തമാശയായി പറഞ്ഞതാണെങ്കിലും അതില്‍ സത്യമായിരുന്നെന്ന് എസ്.പി.ബി പറയുന്നു. "അന്ന് എന്റെ കണ്ണു നിറഞ്ഞു. ഞാന്‍ അവരെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. മക്കള്‍ ഏതു ക്ലാസിലൊക്കെയാണ് പഠിച്ചതെന്നോ അവരുടെ മറ്റു കാര്യങ്ങളോ ഞാന്‍ അറിഞ്ഞിരുന്നില്ല. റെക്കോര്‍ഡിങ് കഴിഞ്ഞ് വരുമ്പോഴേക്കും മിക്കവാറും മക്കള്‍ ഉറങ്ങിക്കാണും. അവരുടെ വളര്‍ച്ച നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. പേരക്കുട്ടിക്കളുടെ കോണ്‍വേക്കേഷന് ചെന്നപ്പോള്‍ അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു," എസ്.പി.ബി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജീവിതത്തിൽ വിഷമം തോന്നിയ മറ്റ് രണ്ട് കാര്യങ്ങൾ ഒന്ന് ശാസ്ത്രീയ സംഗീതം അഭ്യസിക്കാത്തതും പിന്നെ എഞ്ചിനിയറിങ് ബിരുദം പൂർത്തീകരിക്കാനാകാത്തുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഹമ്മദ് റഫിയാണ് എക്കാലത്തെയും പ്രിയ ഗായകനെന്നും അദ്ദേഹത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പഠിച്ചിരിക്കുന്നതെന്നും ഗായകൻ കൂട്ടിച്ചേർത്തു.