ADVERTISEMENT

വയലിനിസ്റ്റ് ടി.എൻ.കൃഷ്ണൻ വിടവാങ്ങുമ്പോൾ പതിറ്റാണ്ടുകളോളം നിലയ്ക്കാതെ ശ്രുതിയുതിർന്ന തന്ത്രികൾ നിശ്ചലമാവുകയാണ്. ഫിഡില്‍ ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ.നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ 6ന് തൃപ്പൂണിത്തുറയിലാണ് ടി.എന്‍.കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ ജനിച്ചത്. അച്ഛനായിരുന്നു സംഗീതത്തിൽ ആദ്യഗുരു. നാലാം വയസ്സ് മുതൽ വയലിനിൽ പരിശീലനം തുടങ്ങിയ അദ്ദേഹം എട്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി. പിന്നീട് ആലപ്പി കെ.പാര്‍ത്ഥസാരഥി, അരയാംകുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. 

 

ചെറുപ്രായത്തില്‍ തന്നെ അരയാംകുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മുസിരി സുബ്രമണ്യ അയ്യര്‍, ആലത്തൂര്‍ സഹോദരങ്ങള്‍, എം.ഡി രാമനാഥന്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍ എന്നീ മഹാപ്രതിഭകള്‍ക്കൊപ്പം നിരവധി കച്ചേരികള്‍ക്കു വയലിന്‍ പക്കം വായിച്ചിരുന്നു. പ്രഗത്ഭരായ സംഗീതഞ്ജര്‍ക്കു വേണ്ടിയെല്ലാം ടി.എൻ.കൃഷ്ണൻ പക്കം വായിച്ചു. രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തിഅയ്യാരത്തിലേറെ കച്ചേരികളും അവതരിപ്പിച്ചു. 

 

വയലിൻ സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയെ രാജ്യം 1973ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1974ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിനും ടി.എൻ.കൃഷ്ണൻ അർഹനായി. മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ടി.എൻ.കൃഷ്ണൻ എന്ന മഹാസംഗീത‍ജ്ഞന്റെ സംഗീതസപര്യ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അവസാനിക്കുമ്പോൾ ഇന്ത്യൻ കലാരംഗത്തെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ആ പേര് മുൻനിരയിൽ ചേർക്കപ്പെടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com