സംഗീതയാത്ര ഇങ്ങനെ
Mail This Article
ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന് ഇന്ന് എൺപത്തിയൊന്നാം ജന്മദിനം. ആരാധകർക്കെന്നും അദ്ഭുതമായി തോന്നുന്ന ഗായകന്റ സംഗീതയാത്രയുടെ നാൾവഴികളിലേയ്ക്കൊരു തിരിഞ്ഞു നോട്ടം:
1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതഞ്ജനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. ദാസപ്പന്‍ എന്ന ഒാമനപ്പേരിലാണ് ബാല്യകാലത്ത് യേശുദാസ് അറിയപ്പെട്ടത്. പിതാവായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക് അക്കാദമി, ആര്‍. എസ്. വി സംഗീതകോളജ് എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് സംഗീതമത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകപ്രശസ്ത കര്‍ണാടക സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിലാണ് ദാസ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. മലയാളം 1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് ചലചിത്രലേകത്തേക്കെത്തി.
60-70 കാലഘട്ടങ്ങളില്‍ യേശുദാസും സംഗീതസംവിധായകരായ എം എസ് ബാബുരാജ്, ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൌധരി എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്. താമസമെന്തേ വരുവാന്‍..( ഭാര്‍ഗവി നിലയം1964), നദികളില്‍ സുന്ദരി...(അനാര്‍ക്കലി1966), ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല1967), അക്കരെയാണെന്റെ താമസം..(കാര്‍ത്തിക1968), പ്രാണസഖി ഞാന്‍..(പരീക്ഷ1969), ഒരു പുഷ്പം മാത്രമെന്‍...(പരീക്ഷ1967) എന്നീ ഗാനങ്ങള്‍ ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയവയാണ്. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച സ്വപ്നങ്ങളേ നിങ്ങള്‍...(കാവ്യമേള1965), (റോസി1965) കെ.വി. ജോബ് മാഷിന്റെ ഈണത്തില്‍ അല്ലിയാമ്പല്‍ കടവില്‍... പാടുമ്പോള്‍ അദ്ദേഹം പോലും രു പക്ഷേ ഒാര്‍ത്തിരിക്കയില്ല മലയാളമണ്ണില്‍ എഴുതിവെക്കപ്പെടേണ്ട ഗാനമാകുമിതെന്ന്. കാക്കത്തമ്പുരാട്ടി...(ഇണപ്രാവുകള്‍1965), ഹൃദയസരസിലേ പ്രണയ..(പാടുന്ന പുഴ1968), പൊന്‍വെയില്‍...(നൃത്തശാല1972) എന്നിവയെല്ലാം അക്കാലത്തെ മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയ ഗാനങ്ങളും നിരവധിയാണ്.
അഷ്ടമുടിക്കായലിലെ...(മണവാട്ടി1964), മാണിക്യ വീണയുമായെന്‍...(കാട്ടു പൂക്കള്‍1965), കാറ്റടിച്ചു കൊടും..(തുലാഭാരം1968), തങ്കഭസ്മ കുറിയിട്ട...(കൂട്ടുകുടുംബം1969), ആയിരം പാദസരങ്ങള്‍ കിലുങ്ങി..(നദി1969), സംഗമം സംഗമം ത്രിവേണി..(ത്രിവേണി1970), ഓമലാളേ കണ്ടു ഞാന്‍..(സിന്ദൂരച്ചെപ്പ്1971), മനുഷ്യന്‍ മതങ്ങളെ..(അച്ഛനും ബാപ്പയും1972), പദ്മതീര്‍ത്ഥമേ....(ഗായത്രി1973) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. നീലപൊന്‍മാനേ..(നെല്ല്1974), കളകളം കായല്‍...(ഈ ഗാനം മറക്കുമോ1978), മാടപ്രാവേ വാ..(മദനോല്‍സവം1978), ശ്യാമ മേഘമേ..(സമയമായില്ല പോലും1978) തുടങ്ങിയവ സലില്‍ ചൌധരിയുടെ സംഗീത്തില്‍ യേശുദാസ് ആലപിച്ച് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായവയാണ്. രവീന്ദ്രന്‍ മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍ തുടങ്ങിയ സംഗീതജഞരുടെ ഈണത്തില്‍ യേശുദാസ് പാടി എണ്‍പതു കാലഘട്ടത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ നിരവധിയാണ്. എഴുസ്വരങ്ങളും...(ചിരിയോ ചിരി1982), പ്രമദവനം വീണ്ടും..(ഹിസ് ഹൈനസ് അബ്ദുല്ല) എന്നീ ഗാനങ്ങള്‍ രവീന്ദ്രന്‍ മാസ്റ്ററുടെ അനശ്വര സംഗീതത്തില്‍ പിറന്ന് യേശുദാസിന്റെ സ്വരമാസ്മരികതയില്‍ രൂപം കൊണ്ടവയാണ്. ശ്രീലതികകള്‍...(സുഖമോ ദേവി), അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...(നീയെത്ര ധന്യ), വാതില്‍പ്പഴുതില്‍.... (ഇടനാഴിയില്‍ ഒരു കാലൊച്ച), ചന്ദനം മണക്കുന്ന ....(അച്ചുവേട്ടന്റെ വീട്), വൈശാഖസന്ധ്യേ...(നാടോടിക്കാറ്റ്), മെല്ലെ മെല്ലെ മുഖപടം... (ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം), മാനസനിളയില്‍...(ധ്വനി), ഗോപികാ വസന്തം...(ഹിസ് ഹൈനസ് അബ്ദുള്ള), ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...(ഞാന്‍ ഗന്ധര്‍വ്വന്‍), രാമകഥാ ഗാനലയം... (ഭരതം), പ്രവാഹമേ... ഗംഗാപ്രവാഹമോ..(സര്‍ഗം), ഒളിക്കുന്നുവോ...(ചമ്പക്കുളം തച്ചന്‍), മധുരം ജീവാമൃത ബിന്ദു...(ചെങ്കോല്‍), നീ എന്‍ സര്‍ഗ സൌന്ദര്യമേ...(കാതോട് കാതോരം), ഹരിമുരളീരവം...(ആറാം തമ്പുരാന്‍), ശ്രീലവസന്തം...(നന്ദനം), ഇന്നലെയെന്റെ നെഞ്ചിലേ...(ബാലേട്ടന്‍), ഗംഗേ...(വടക്കും നാഥന്‍), അമ്മ മഴക്കാറിന്...(മാടമ്പി), എന്തേ കണ്ണനിത്ര കറുപ്പുനിറം (ഫോട്ടോഗ്രാഫര്‍), തിരനുരയും...(അനന്തഭദ്രം), മണിക്കിനാവിന്‍ കൊതുമ്പു വള്ളം...( പോക്കിരി രാജ), ആദിയുഷസന്ധ്യ പൂത്തവിടെ...( പഴശ്ശിരാജ), സ്വന്തം സ്വന്തം ബാല്യത്തിലൂടെ( മധ്യവേനല്‍), വെണ്ണിലവു കണ്ണുവെച്ച( വൈരം), പിന്നെ എന്നോടൊന്നും പറയാതെ(ശിക്കാര്‍) തുടങ്ങി ഗാനങ്ങളൊക്കെയും സൂപ്പര്‍ഹിറ്റുകളാണ്.
തമിഴ് 1963ല്‍ റിലീസ് ചെയ്ത ബൊമ്മയ് എന്ന സിനിമയിലെ നീയും ബൊമ്മയ്... എന്ന ഗാനമാണ് തമിഴ് സിനിമാ രംഗത്ത് യേശുദാസിന്റെ ആദ്യഗാനം. എം എസ് വിശ്വനാഥന്‍ ഈണമിട്ട ഉരിമയ് കുരലി(1974)ലെ വിഴിയേ കാതല്‍ എഴുത്ത് ... എന്നു തുടങ്ങുന്ന ഗാനം തമിഴില്‍ ശ്രദ്ധേയമാടണ്. മലരേ കുറിച്ചി മലരേ..(ഡോ.ശിവ1975), എന്നെ വിട്ടാല്‍ യാറുമില്ലയ്..(നാളെയ് നമതേ1975), വീണയ് പേസും അതു മട്ടും വിരല്‍കളില്‍..(വാഴ്വ് എന്‍ പക്കം1976), താനേ തനക്കുള്‍ സിരിക്കിട്രാള്‍...(പേരും പുകഴും1976), ചെണ്ടു മല്ലി പൂ പോല്‍ അഴകിയ....(ഇദയ മലര്‍1976), ഇതു ഇരവാ പകലാ..(നീലമലര്‍കള്‍1979) തുടങ്ങിയവയെല്ലാം വിശ്വനാഥന്‍, യേശുദാസ് ടീമിന്റെ കൂട്ടകെട്ടിനു സ്വന്തമായവ. സംഗീത ചക്രവര്‍ത്തി ഇളയരാജ, എ ആര്‍ റഹ്മാന്‍, രാജ്കുമാര്‍ എസ് എ, എസ് ബാലചന്ദര്‍, വൈദ്യനാഥന്‍ എല്‍, ദേവ, ഗംഗൈ അമരന്‍, ദിത്യന്‍, കെ വി മഹാദേവന്‍, ശങ്കര്‍ ഗണേഷ്, വിദ്യാസാഗര്‍ തുടങ്ങിയ സംഗീതജ്ഞരുടെ ഈണത്തില്‍ വേണ്ടി നിരവധി ഗാനങ്ങള്‍ യേശുദാസ് തമിഴില്‍ ആലപിച്ചിട്ടുണ്ട്. തമിഴില്‍ ആയിരത്തിലധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്.
പൂവേ സെമ്പൂവേ...(സൊല്ല തുടിക്ക്ത് മനസ്), ആരാരിരാരോ..(റാം), രാജരാജ ചോഴന്‍..(റെട്ടയ് വാല്‍ കുരുവി), തെട്രല്‍ വന്ത് എന്നെ തൊടും..(തെട്രലേ എന്നെ തൊട്), കണ്ണേ കലൈമാനേ..., പൂങ്കാട്രേ..(മൂട്രാം പിറൈ), വെള്ളയ് പുറാ..(പുതു കവിതയ്) തുടങ്ങി മെലോഡിയസായ പാട്ടുകള്‍ ഗാനഗന്ധര്‍വ്വന് തമിഴ് മണ്ണില്‍ സ്ഥാനം നേടിക്കൊടുത്തു. എട്ടു തവണ ഏറ്റവും നല്ല പിന്നണിഗായകനുള്ള സര്‍ക്കാരിന്റെ അവാര്‍ഡും കലൈമാണി അവാര്‍ഡും തമിഴ് ദേശം അദ്ദേഹത്തിന് നല്‍കി. ഹിന്ദി 1977ല്‍ ആനന്ദ് മഹല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ദാസ് ആദ്യമായി പാടുന്നത്. പക്ഷേ ആദ്യം റിലീസ് ചെയ്ത ഗാനം ഛോഠി സി ബാത് എന്ന ചിത്രത്തിനു വേണ്ടി സലില്‍ ചൌദരിയുടെ ഈണത്തില്‍. 1976 ല്‍ റിലീസ് ചെയ്ത ചിറ്റ് ചോര്‍ എന്ന ചിത്രത്തില്‍ രവീന്ദ്രജെയിന്‍ സംഗീതം നല്‍കിയ ഗാനങ്ങളിലൂടെയാണ് ഗന്ധര്‍വഗായകന്റ സ്വരം ബോളിവുഡില്‍ ശ്രദ്ധേയമാകുന്നത്. ഒാ..ഗോരിയാരേ...( നയ്യാ), സുനൈന...(സുനൈന), ചാന്ദ് ജൈസേ മുഝേ...., തുഛേ ദേഖ് കര്‍...( സാവന്‍ കൊ ആനെ ദോ) കഹന്‍ സെ ആയി....(ചസ്മേ ബഡൂര്‍), നി സ ഗ മ പ...(ആനന്ദ് മഹല്‍) തുടങ്ങി ഗാനങ്ങളെല്ലാം ആ സ്വരത്തില്‍ ഹിറ്റായവയാണ്. കന്നഡ മലയാളം, തമിഴ് കൂടാതെ കന്നഡയിലും യേശുദാസ് ആലപിച്ചിട്ടുണ്ട്. കൃഷ്ണാ നീ ബേഗനേ..എന്നു തുടങ്ങുന്ന ക്ളാസിക്കില്‍ ഗാനം കന്നഡയില്‍ യേശുദാസിന് പ്രശസ്തി നേടിക്കൊടുത്തവയില്‍ ഒന്നാണ്. അനുരാഗദലില്‍ ഗന്ധര്‍വ് ഗാന..(ഗന്ധര്‍വ്വ), ഹൂവിന ലോക നമ്മദു..(കെംപു ഗുലാബി), ഗൌര്യ രൂപ നിനമ്മാ..(മധുര പ്രീതി), കേലേ കേലേ ഭാരത മാതാ..(അഭിമന്യു), ഈ യവ്വന മധുര..(രാമരാജ്യത്തില്‍ രക്ഷരു) തുടങ്ങിയവ കന്നഡയിലെ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളാണ്.
അഞ്ചു തവണ ഏറ്റവും നല്ല പിന്നണിഗായകനുള്ള അവാര്‍ഡ് യേശുദാസ് എന്ന ഗാനപ്രതിഭയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കി. തെലുങ്ക് ഉച്ചാരണ ശുദ്ധി തന്നെയാണ് യേശുദാസിനെ ഇവിടെയും ഒന്നാമനാക്കിയത്. നിരവധി ക്ളാസിക്കല്‍ ഗാനങ്ങളും ചലചിത്രഗാനങ്ങളും തെലുങ്കില്‍ ദാസ് പാടിയിട്ടുണ്ട്. നവരസ സുമമാളിക...(മേഘസന്ദേശം), ദാരിചുപിന ദേവത...(ഗൃഹപ്രവേശം) ചിക് ചിക് പില്ലത്ത...(ഊരു നിദ്രലേചിന്‍ടി) മുസി മുസി നാവുലലോന...(ബ്രഹ്മ), മോമുന ബോത്തേറ്റി...(കുങ്കുമതിലകം), ഒകകവി...(രുദ്രകാളി) തുടങ്ങി എത്രയോ പാട്ടുകള്‍. ഇവയൊക്കെ ഇന്നും തെലുങ്ക് ദേശത്തില്‍ അലയടിക്കുന്നവ തന്നെ. കുടുംബം പ്രഭയാണ് യേശുദാസിന്റെ പത്നി. വിജയ്, വിനോദ്, വിശാല്‍ എന്നിവര്‍ മക്കള്‍. പിതാവിന്റെ പാതപിന്‍തുടര്‍ന്ന വിജയ് യേശുദാസ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായകനാണ്.