ADVERTISEMENT

മുൻകാമുകിമാരിൽ നിന്നും പ്രിയങ്ക ചോപ്ര വ്യത്യസ്തയാകുന്നതെങ്ങനെയെന്ന ചോദ്യത്തിനു മറുപടിയുമായി ഭർത്താവും ഗായകനുമായ നിക് ജൊനാസ്. ‘സ്പേസ് മാന്‍’ എന്ന പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെയാണ് നിക് മനസ്സ് തുറന്നത്. വിവാഹത്തിനു മുൻപു തന്നെ തങ്ങൾ പരസ്പരം മനസ്സിലാക്കിയെന്നും പ്രിയങ്കയെപ്പോലെയൊരു മികച്ച പങ്കാളിയെ കിട്ടിയത് അനുഗ്രഹവും ഭാഗ്യവുമായാണ് കാണുന്നതെന്നും നിക് ജൊനാസ് വെളിപ്പെടുത്തി. 

‘യഥാർഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കൽ കണക്‌ഷൻ അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങൾ വളരെയേറെ ഭാഗ്യമുള്ളവരാണ്. വിവാഹത്തിനു മുന്‍പു തന്നെ ഞങ്ങൾക്കു പരസ്പരം വളരെ നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആത്മബന്ധമാണ്  ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാക്കുന്നത്. വിവാഹത്തിന്റെ സംഭവബഹുലമായ ആദ്യ കുറച്ചു വർഷങ്ങളാണിത്. എനിക്ക് എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മികച്ച ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെയേറെ അനുഗ്രഹീതനാണ്. അവൾക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ പ്രതീക്ഷ’– നിക് ജൊനാസ് പറഞ്ഞു. 

പ്രിയങ്കയുമായുള്ള ബന്ധത്തിനു മുൻപ് നിക് ജൊനാസ് പ്രമുഖരുൾപ്പെടെ പലരോടും പ്രണയത്തിലായിരുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് നിക് തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുമുണ്ട്. 2018ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്നാണ് വിവാഹിതരാവുകയാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരുവരുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹജീവിതത്തിന് പരമാവധി ഒരു വർഷമേ ആയുസ്സുള്ളു എന്നു പലരും പ്രവചിക്കുക പോലും ചെയ്തു. എന്നാൽ വിവാഹജീവിതത്തിന്റെ മൂന്നാം വർഷത്തിലാണ് താരദമ്പതികൾ ഇപ്പോൾ. ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും പ്രിയങ്കയും നിക്കും പങ്കുവയ്ക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com