ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം 1969 - ൽ കൈഫി ആസ്മിക്കു  ലഭിച്ചപ്പോൾ ഗുൽസാർ എഴുതി, ‘ഗാനം കവിതയെ തോൽപ്പിച്ചു'. 1987- ൽ അതേ അംഗീകാരം ഗുൽസാറിനു  ലഭിച്ചപ്പോൾ ജാവേദ് അഖ്തർ പറഞ്ഞു, ‘കവിതയും ഗാനവും ഒന്നായിക്കഴിഞ്ഞു’. ഈ പുരസ്കാരം 1972 - ൽ  വയലാർ രാമവർമ സ്വന്തമാക്കിയപ്പോൾ ഒഎൻവി അഭിപ്രായപ്പെട്ടു, ‘ചിലപ്പോഴെങ്കിലും  ഒരു ഗാനത്തിന് കവിതയെക്കാൾ മികച്ചതാകാൻ സാധിക്കും’. 1988 - ൽ  ഒഎൻവിക്കു  ദേശീയ പുരസ്കാരം കൈവന്നപ്പോൾ യൂസഫലി കേച്ചേരിയും അഭിനന്ദിച്ചു, ‘ഇതാ ഇവിടെ ഒരു ഗാനം  കവിതതന്നെയായി മാറിയിരിക്കുന്നു’. 2000 - ൽ യൂസഫലിയും ദേശീയ പുരസ്‌കാര ജേതാവായി. അതിനും  രണ്ടു പതിറ്റാണ്ടുകൾക്കുശേഷം മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം പ്രിയപ്പെട്ട  കവി പ്രഭാവർമയിൽ  എത്തുമ്പോൾ  അദ്ദേഹത്തെ അഭിനന്ദിക്കാൻ മുകളിലുദ്ധരിച്ച വരികളിൽ ഏതെടുക്കണമെന്ന അനിശ്ചിതത്വത്തിൽ ഞാൻ അകപ്പെട്ടുപോകുന്നു. മലയാള ഗാനശാഖയെ രത്നകിരീടങ്ങൾ അണിയിച്ച പി.ഭാസ്കരനും ശ്രീകുമാരൻതമ്പിക്കും  ലഭിക്കാതെപോയ ഈ അപൂർവ സൗഭാഗ്യം  പ്രഭാവർമയുടെ ഗാനജീവിതത്തെ  ഇനിയും സമൃദ്ധമാക്കട്ടെ  എന്നു ഞാൻ ഹൃദയപൂർവം പ്രാർഥിക്കുന്നു.    

കവി എന്ന നിലയിൽ പ്രഭാവർമയുടെ സ്ഥാനം  സമകാലീന മലയാളകവിതയിൽ എന്നേ  ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു. വേണ്ടുവോളം അംഗീകാരങ്ങളും ലഭിച്ചു. പ്രഭാവർമ എഴുതിയ 'സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ശ്യാമമാധവം' തുടങ്ങിയ രചനകൾ  മലയാളകവിതയുടെ സാംസ്കാരിക  പാരമ്പര്യത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തച്ഛൻ മുതൽ വിഷ്ണുനാരായണൻ നമ്പൂതിരി വരെയുള്ള മുൻതലമുറയുടെ കാവ്യനന്മകളെ വർമയുടെ  കവിതകൾ  സ്വാംശീകരിച്ചു. ആധുനികതയുടെ ലേബലുകൾ പതിപ്പിക്കാതെതന്നെ വർത്തമാനകവിതയുടെ ഭാഗമായി ചേർന്നുനിൽക്കാനും  അദ്ദേഹത്തിനു  സാധിച്ചു. മലയാളകവിതയുടെ മാത്രമല്ല, കാളിദാസൻ, മാഘൻ, ഭാരവി, ശക്തിഭദ്രൻ, സുകുമാരകവി, ഉദ്ധണ്ഡശാസ്ത്രികൾ തുടങ്ങിയ  ഭാരതീയ  കവികളുടെയും  പൈതൃകത്തിൽ അഭിമാനംകൊള്ളുന്ന പ്രഭാവർമയുടെ പ്രതിഭയുടെ മിന്നൽത്തിളക്കം  അദ്ദേഹം എഴുതിയ മിക്ക  ഗാനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ദേശീയ പുരസ്കാരം നേടാൻ അദ്ദേഹത്തെ അർഹനാക്കിയ, 'കോളാമ്പി'യിലെ, രമേശ് നാരായണൻ ഈണം പകർന്ന, മധുശ്രീ പാടിയ, 'ആരോടും പറയുകവയ്യ' എന്നുതുടങ്ങുന്ന  ഗാനവും  ഈ മേന്മ ഉൾക്കൊള്ളുന്നു.

1998 മുതൽ 2020 വരെയുള്ള  കാലയളവിനുള്ളിൽ ഏകദേശം ഇരുപത്തിയാറു  സിനിമകൾക്കുവേണ്ടി പ്രഭാവർമ ഗാനങ്ങളെഴുതി. അവയുടെ എണ്ണം അമ്പതിലേറെ വരും. ഇളയരാജ മുതൽ മൊഹമ്മദ് ഷക്കീൽ വരെയുള്ള സംഗീതസംവിധായകർ വർമയുടെ വരികൾ ഉപയോഗപ്പെടുത്തി. യേശുദാസ് മുതൽ യാസിൻ നിസാർ വരെയും കെ.എസ്. മുതൽ വിദ്യ കെ. വിജയൻ  വരെയും വർമ രചിച്ച ഗാനങ്ങൾ ആലപിച്ചു. 'ഒടിയനി'ൽ  മോഹൻലാൽ പാടിയ 'ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് ' വർമയുടെ വേറിട്ട രചനാവൈഭവം വെളിപ്പെടുത്തിത്തന്നു. 

എണ്ണത്തിൽ പരിമിതങ്ങളാണെങ്കിലും വർമയുടെ ചലച്ചിത്രഗാനങ്ങൾ ജനപ്രിയതയിൽ ഒട്ടും പിന്നിലല്ല. പാട്ടുകളെ  ഗൗരവത്തോടെ സമീപിക്കുന്ന സഹൃദയർ അവയുടെ സർഗാത്മകത  തിരിച്ചറിയുന്നു, രചനാഭംഗികൾ  മനസിലാകുന്നു. 'ഒരു ചെമ്പനീർ, ദൂരെ വാനിലേതോ, ഓളത്തിൻ മേളത്താൽ, പൂന്തേൻ നേർമൊഴി, പാതിരാപ്പൂ നീ, ഇത്രമേൽ ആർദ്രമാം, പോയ് വരുവാൻ, ഏതു സുന്ദര, എങ്ങും ചന്ദനഗന്ധം' തുടങ്ങി പ്രഭാവർമ എഴുതിയ ഹൃദയാർദ്രഗാനങ്ങളുടെ സവിശേഷതകളെ  ഇഴപിരിച്ചുനോക്കാൻ ചിലപ്പോഴെങ്കിലും ഞാൻ ശ്രമിച്ചു. അവയെല്ലാം ഇവിടെ ഉദ്ധരിക്കാൻ കഴിയുന്നതല്ലെങ്കിലും ചില ചിന്തകൾ പങ്കിടാതിരിക്കാനും  സാധിക്കുന്നില്ല.

പ്രഭാവർമയുടെ സിനിമാഗാനങ്ങൾ എന്നും അവയുടെ കാവ്യമൂല്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. അവ അദ്ദേഹം എഴുതുന്ന കവിതകളുടെ  സ്വാഭാവികമായ  തുടർച്ചയായി മുന്നിൽ വരുന്നു. വർമയുടെ കവിതകൾക്കും ഗാനങ്ങൾക്കും നടുവിൽ  സർഗവാസനകളുടെ  ഏറ്റക്കുറച്ചിലുകളില്ല.  പദബോധവും ബിംബകൽപ്പനകളും സൗന്ദര്യശീലവും  രണ്ടിലും ഒന്നുപോലെ തുടിക്കുന്നു. പക്ഷേ ഒഎൻവിയെ സംബന്ധിച്ചിടത്തോളം   ചലച്ചിത്രഗാനം   പ്രയുക്തകവിത അഥവാ അപ്ലൈഡ് പോയട്രിയായിരുന്നു. അത്രയും വ്യത്യാസംപോലും ഗാനങ്ങളിലുണ്ടായിരിക്കാൻ പ്രഭാവർമ ആഗ്രഹിക്കുന്നില്ല. കാരണം  കവിതയെ ഉന്നതവർഗത്തിനുവേണ്ടി നിർമിക്കപ്പെടുന്ന രചനാരൂപമായി വർമ കരുതുന്നില്ല. സാമാന്യ ജനങ്ങളുമായി അതിനുള്ള ജൈവബന്ധത്തിൽ അദ്ദേഹം  ദൃഢമായി വിശ്വസിക്കുന്നു. കവിതയെപ്പറ്റി പ്രഭാവർമ വച്ചുപുലർത്തിയ ജനകീയ നിലപാടുകളുടെ അനുവർത്തനം  അദ്ദേഹം എഴുതിയ ഗാനങ്ങളിലും അനുഭവപ്പെടുന്നു.

എല്ലാത്തരം ഗാനരീതികളോടും  ബഹുമാനം പുലർത്തുന്ന പ്രഭാവർമയുടെ ഗാനങ്ങളിൽ ഒരു ക്ലാസിക്കൽ ശൈലി മുന്നിട്ടുനിൽക്കുന്നു. പൂർവികരായ ഗാനരചയിതാക്കളുടെ സാമൂഹികവീക്ഷണവും തത്ത്വചിന്തകളും ശാലീനഭാവങ്ങളും വർമയിലും കടന്നുവരുന്നുണ്ടെങ്കിലും അവയുടെയെല്ലാം  മുകളിൽ വിരാജിക്കുന്ന  സൗന്ദര്യബോധം പ്രഭാവർമയുടെ ഗാനങ്ങളെ മറ്റുള്ളവരിൽനിന്നു വേർതിരിക്കുന്നു. അതിനുപോന്ന തെളിവുകളും അദ്ദേഹം നൽകുന്നുണ്ട്. പ്രതീക്ഷ, നിരാശ, വേദന, വേർപാടുകൾ, പ്രണയം, വിരഹം തുടങ്ങി സകലമാന മാനുഷികഭാവങ്ങളിലും സൗന്ദര്യം ദർശിക്കാനുള്ള വ്യഗ്രത പ്രഭാവർമയുടെ ഗാനങ്ങളിൽ ഞാൻ തിരിച്ചറിയുന്നു. സൗന്ദര്യം പ്രഭാവർമയെ  സംബന്ധിച്ചിടത്തോളം കാല്പനികമായ  അനുഭൂതിയല്ല, റിയാലിറ്റിയുടെ  ഏറ്റവും മനോഹരമായ സ്ഥിതിയാണ്. അതിനാലാകാം, പി. കുഞ്ഞിരാമൻനായർ ചലച്ചിത്രഗാനങ്ങൾ എഴുതിയിരുന്നുവെങ്കിൽ അവ  വർമയുടെ  ചില ഗാനങ്ങളുമായെങ്കിലും ഏറെ ഇണങ്ങുമായിരുന്നു എന്ന തോന്നൽ എന്നിൽ രൂപമെടുത്തതും!

സമകാലീന ചലച്ചിത്രഗാനങ്ങൾ ഈയിടെ  ധാരാളമായി വിമർശനങ്ങൾ കേൾക്കുന്നുണ്ട്. യാഥാർഥ്യബോധം കുറഞ്ഞ  താരതമ്യങ്ങൾ പുതിയ പാട്ടുകൾ കൊണ്ടുവരുന്ന പുതിയതരം  ഗാനഭാവങ്ങളെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. പഴയതെല്ലാം മികച്ചതും പുതിയതെല്ലാം  കെട്ടതും എന്നുള്ള വിധിയെഴുത്തുകളിൽ പുതുഗാനങ്ങൾ പക്ഷേ തളർന്നു പോകുന്നില്ല. യാഥാസ്ഥിതികർ  തൃപ്തിപ്പെടുന്നില്ലെങ്കിലും അവ  കേൾക്കാനും  മൂളാനും  ഒരു വലിയ വിഭാഗം ജനങ്ങളുണ്ടെന്ന പരമസത്യം ഇനിയും ഒളിച്ചുപിടിക്കാൻ കഴിയുന്നതല്ല. പഴയകാലങ്ങളിൽ പരിചയംവരാത്ത  ഗാനസന്ദർഭങ്ങളും  ഭാവവൈവിധ്യങ്ങളും  ഇന്നത്തെ ഗാനരചയിതാക്കൾ അത്രയും സമർഥമായി നേരിടുന്നുണ്ട്. ഈ  പ്രയാണത്തിനു  ഗതിവേഗം നൽകാൻ പ്രഭാവർമയുടെ സാന്നിധ്യവും വളരെ  സഹായകമാകുന്നു. അതുകൊണ്ടും ദേശീയതലത്തിൽ അദ്ദേഹത്തിനു  ലഭിക്കുന്ന അംഗീകാരത്തെ സമകാലീന ചലച്ചിത്രഗാനരചനയ്ക്കു ലഭിക്കുന്ന അംഗീകാരമായി കരുതാൻ  ഞാൻ മോഹിച്ചുപോകുന്നു.

‘മഴവിൽ കാവിലെ തിരികൾ താഴെവേ

നിഴലായി രാത്രി വീണുറങ്ങവേ

എരിതീക്കാറ്റിലെ കിളികൾ വീണുപോയ്

പടരും വേനൽ പിടഞ്ഞുപോയ് ’  എന്നെഴുതിയ വിരൽതുമ്പുകൾനിന്നും സൗന്ദര്യം തുളുമ്പുന്ന എത്രയോ മധുരഗാനങ്ങൾ ഇനിയും ഒഴുകിവരാനുണ്ട് !

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com