ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജ് വരാന്തയിൽ ചടുലമായി ചുവടുവച്ച് വൈറലായ നവീനും ജാനകിയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങള്‍ക്കു തക്ക മറുപടിയുമായി മെഡിക്കൽ വിദ്യാർഥികള്‍ പങ്കുവച്ച പുതിയ ഡാൻസ് വിഡിയോയും ഹിറ്റാകുന്നു. ജാനകിയും നവീനും ചുവടുവച്ച അതേ വരാന്തയിലും പരിസരങ്ങളിലുമാണ് കൂട്ടുകാരുടെയും ഡാൻസ്. വൈറല്‍ വിഡിയോയിലെ അതേ പാട്ടിനൊപ്പമാണ് സഹപാഠികളും താളത്തിൽ ചുവടുവച്ചത്. ‘വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. 

 

പതിമൂന്ന് വിദ്യാർഥികളാണ് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചത്. കൃത്യമായ പരിശീലനം കൊണ്ടും പ്ലാനിങ് കൊണ്ടും ഈ മെഡിക്കൽ വിദ്യാർഥികൾ ഒരുക്കിയ മറുപടി വിഡിയോയ്ക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രശംസാ പ്രവാഹമാണ്. വൈറൽ താരങ്ങളായ ജാനകിയും നവീനും വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വിഡിയോയുടെ അവസാനഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവർ സ്ക്രബ് ധരിച്ചും ചുവടുവച്ചു. മാസ്ക് ധരിച്ചാണ് എല്ലാവരുടെയും പ്രകടനം. 

 

അശ്വിൻ ഗോപാലകൃഷ്ണൻ, നിമിഷ, ജഗത് വിനോജ്, കൃഷ്ണേന്ദു, ആർദ്ര സിന്ധു ദേവദാസ്, ഹൃത്വിക് റെജി, ഗൗതം കൃഷ്ണൻ, ഓസ്റ്റിൻ ബൈജു, ഗോകുൽ, ഷഹാന ഷാജപാൻ, ലക്ഷ്മി പാർവതി എന്നീ മെഡിക്കൽ വിദ്യാർഥികളാണ് ജാനകിയ്ക്കും നവീനും ഒപ്പം ചുവടുവച്ചത്. മുഷ്താക് അലിയും ആദിൽ അസീസും ചേർന്നാണ് ഡാൻസ് രംഗങ്ങൾ ചിത്രീകരിച്ചതും എഡിറ്റിങ് നിർവഹിച്ചതും. 

 

30 സെക്കൻഡ് വിഡിയോ കൊണ്ടു വൈറലായ നവീനും ജാനകിയ്ക്കും പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെയാണ് മറുപടി വിഡിയോയും പുറത്തു വന്നത്. നവീനിന്റേയും ജാനകിയുടേയും പേരിനോടു ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകി ഈ വിദ്യാർഥികളെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചർച്ച ചൂടുപിടിച്ചതോടെ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് താരങ്ങളും നേതാക്കളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com