ADVERTISEMENT

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും കളിച്ച റാസ്പുടിൻ ഡാൻസ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പലരും ഈ ഡാൻസ് വീണ്ടും കളിച്ചു. അതെല്ലാം, നവമാധ്യമങ്ങളിൽ നന്നായി ഓടി. ഇതെല്ലാം കണ്ടപ്പോഴാണ് തൃശൂർ പാഞ്ഞാൾ സ്വദേശി സനൂപ് കുമാറിന് ഉൾവിളി ഉണ്ടായത്. റാസ്പുടിൻ ഡാൻസ് കളിച്ചാലോ. എല്ലാവരും ശ്രദ്ധിക്കാൻ ഏതു വേഷത്തിൽ കളിക്കും. ആ ഒറ്റചിന്തയിൽ ഉരുതിരിഞ്ഞതാണ് കുടിയന്റെ വേഷം.

 

 

വീടിന്റെ ടെറസ്സിൽ കളിച്ച നൃത്തം

 

 

തൃശൂർ പാഞ്ഞാളിലെ സനൂപ്കുമാറിന്റെ വീട്ടുടെറസ്സിൽ ആയിരുന്നു സെറ്റിട്ടത്. സ്വന്തം മൊബൈൽ ഫോൺ ഓൺ ചെയ്ത് സ്വയം റെക്കോർഡ് ചെയ്തതായിരുന്നു കുടിയന്റെ റാസ്പുടിൻ നൃത്തം. നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് അതും വൈറലായി. ഓരോ മണിക്കൂറിലും ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം സബ്സക്രൈബേഴ്സും.

 

 

ആരാണ് സനൂപ് കുമാർ

 

പ്രഫഷനൽ ഡാൻസർ ആണ്. വിവിധ നൃത്തസംഘങ്ങളിൽ കളിച്ചായിരുന്നു തുടക്കം. പിന്നെ, സ്വയം ഒരു ഡാൻസ് ട്രൂപ്പുണ്ടാക്കി. ബി.എച്ച് ഡാൻസ് ഗ്രൂപ്പ്. ഇപ്പോൾ കുന്നംകുളം താവൂസ് സിനിമ തിയറ്ററിലെ ജീവനക്കാരനാണ് ഈ ഇരുപത്തിയാറുകാരൻ. ഭാര്യ ആതിര. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത. ഓട്ടോമൊബീൽ ഐ.ടി.ഐ. കഴിഞ്ഞു.

 

 

മദ്യപിക്കാറില്ല

 

കള്ളുകുടിക്കാരന്റെ വേഷം ചെയ്യുന്ന ബൈജുവാണ് ഇഷ്ട നടൻ. ബൈജുവിനോടുള്ള ആരാധനമൂത്താണ് അതുപോലെതന്നെ റാസ്പുടിൻ നൃത്തംവച്ചത്. കള്ളുകുടിക്കാരന്റെ പെരുമാറ്റങ്ങളെല്ലാം ബൈജുവിന്റെ വേഷത്തിൽ നിന്ന് ഹൃദിസ്ഥമാക്കിയത്. ലുങ്കിയുടുത്ത് കള്ളുകുടിച്ചതു പോലെ കളിച്ച ആ നൃത്തം ഇത്ര വൈറലാകുമെന്ന് സനൂപ് കുമാർ വിചാരിച്ചിട്ടുമില്ല.

 

 

ഇനിയും കളിക്കണം ഡാൻസ്

 

നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, ഏറെ ഇഷ്ടമാണ്. ഇനിയും നൃത്തം ചെയ്യണം. റഷ്യൻ കഥകളിലെ അരാജകവാദിയായ ആൾദൈവം മദ്യപാനിയായിരുന്നു. സ്ത്രീകളുടെ ഇഷ്ടതോഴനായ ആൾദൈവത്തിനു സമാനമായി കളിച്ച ഡാൻസാണ് ജനം ഏറ്റെടുത്തത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പലരും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. സിനിമയിൽ ചാൻസ് കിട്ടിയാൽ ഡാൻസ് ചെയ്യാൻ സനൂപ്കുമാർ ഒരുക്കമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com