കുഞ്ഞുവിരലാൽ സംഗീതമഴ പൊഴിച്ച് മാസ്റ്റർ മൽഹാർ; തേടിയെത്തി ജെസി ഡാനിയേൽ പുരസ്കാരവും
Mail This Article
സംഗീത കലയിൽ വിസ്മയം തീർത്ത് നാലാം ക്ലാസ് വിദ്യാർഥി മാസ്റ്റർ മൽഹാർ. കീ ബോർഡ്, ഹാർമോണിയം എന്നിവ ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കാണ് മുഴക്കോം സ്വദേശി മൽഹാറിനെ വ്യത്യസ്തനാക്കുന്നത്. കാടങ്കോട് നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മൽഹാർ പിലിക്കോട് കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറായ മഹേഷ് കുമാറിന്റെ മകനാണ്.
സംഗീതത്തിൽ വിസ്മയം തീർത്ത മാസ്റ്റർ മൽഹാറിനെത്തേടി ജെസി ഡാനിയേൽ മീഡിയ സെന്റർ ഏർപ്പെടുത്തിയ ജെസി ഡാനിയേൽ പുരസ്കാരവും ഈയിടെയെത്തി. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങിൽ മൽഹാർ പുരസ്കാരം ഏറ്റുവാങ്ങി. കുഞ്ഞുമൽഹാറിനെ സംഗീതലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് പ്രമുഖ സംഗീതജ്ഞനായ ഡോ. ശ്രീവൽസൻ ജെ.മേനോനാണ്.
സാരംഗം സംഗീത വിദ്യാലയത്തിലെ അധ്യാപികയായ രാജലക്ഷ്മിയുടെ ശിഷണത്തിൽ ഈ കൊച്ചു ഗായകൻ ഉയരത്തിലേക്കുള്ള പടവുകൾ കയറുകയാണ്. കോവിഡ് കാലത്ത് മൽഹാർ സംഗീതോപകരണങ്ങൾ വായിക്കുന്നത് നവമാധ്യമങ്ങളിലൂടെ നാടറിഞ്ഞപ്പോൾ പ്രോത്സാഹനവുമായി എത്തിയത് നൂറുകണക്കിനു സംഗീത പ്രേമികളാണ്. ബാലഗണപതി എന്ന ഭക്തിഗാന ആൽബത്തിൽ പാടി അഭിനയിച്ച മൽഹാർ അഭിനയ ലോകത്തും തന്റെ കഴിവ് തെളിയിച്ചു.
പ്രമുഖ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഗായകനായ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരുടെ അഭിനന്ദനവും കൊച്ചുമിടുക്കനെത്തേടിയെത്തി. ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും പദ്യം ചൊല്ലൽ മത്സരത്തിലും വിജയിയായി. മുഴക്കോത്തെ പിലാക്ക കൃഷ്ണന്റെയും അധ്യാപികയായ ഉഷയുടെയും മകളായ ഐശ്വര്യയാണ് മൽഹാറിന്റെ അമ്മ. അച്ഛൻ മഹേഷ് കുമാറിന്റെ അമ്മയായ അരവഞ്ചാലിലെ സാവിത്രിയമ്മയും ചെറുമകന് പിന്തുണയുമായി കൂടെയുണ്ട്.