എ.ആർ.റഹ്മാന്റെ സഹോദരി കണ്ടെത്തിയ മലയാളി പാട്ടുകാരി! പിന്നണി പാടാനൊരുങ്ങി തൃശൂർക്കാരി അനുശ്രീ
Mail This Article
ഇഷ്ട ശബ്ദങ്ങളെ തേടിപ്പിടിച്ചു കണ്ടെത്തി പാട്ടുകൾ നൽകി പ്രശസ്തരാക്കുന്ന പതിവുണ്ട് എ.ആർ. റഹ്മാന്. ഇന്നു നമ്മൾ ഇഷ്ടപ്പെടുന്ന പലശബ്ദങ്ങളും സംഗീതലോകത്തേക്ക് അങ്ങനെ ആനയിക്കപ്പെട്ടതാണ്. റഹ്മാന്റെ സഹോദരി റയ്ഹാനയുടെ കണ്ടെത്തൽ എന്നു പറയാവുന്ന ഒരു പാട്ടുകാരി തൃശൂരിൽ നിന്നു സിനിമപ്പാട്ടുവഴിയിൽ യാത്ര തുടങ്ങുകയാണ്.
തൃശൂർ പേരാമംഗലം സ്വദേശിനി അനുശ്രീ ചെന്നൈ എ.ആർ. റഹ്മാന്റെ സംഗീത കോളജിൽ വെസ്റ്റേൺ ക്ലാസിക്കൽ വിദ്യാർഥിനിയായിരുന്നു. അവിടെ വച്ചാണ് റയ്ഹാനയെയും റഹ്മാന്റെ മകൾ കദീജയെയുമൊക്കെ പരിചയപ്പെട്ടത്. റയ്ഹാനയുടെ വാത്സല്യവും കദീജയോടുള്ള സൗഹൃദവും അനുശ്രീയുടെ ശബ്ദം ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. ഇതോടെ പഠിക്കുമ്പോൾ തന്നെ അവസരങ്ങൾ തേടിയെത്തി. താൻ സംഗീതം പകർന്ന പാട്ടിന്റെ ട്രാക്ക് പാടാൻ ക്ഷണിച്ചാണ് റയ്ഹാന അനുശ്രീയുടെ ശബ്ദത്തോടുള്ള തൃപ്തി അറിയിച്ചത്. തുടർന്ന്, റെയ്ൻ ഡ്രോപ്സ് എന്ന പേരിൽ റയ്ഹാന നടത്തുന്ന ചാരിറ്റി സംഘടനയുടെ സ്റ്റേജ് പ്രോഗ്രാമുകളിലേക്കും ക്ഷണം വന്നു.
നാല് മലയാളം സിനിമകളിലും മൂന്ന് തമിഴ് സിനിമകളിലും അനുശ്രീക്കു പാടാൻ അവസരം ലഭിച്ചു. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മറുത എന്ന സിനിമയിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ഇതിൽ ഗായകൻ പി. ജയചന്ദ്രനൊപ്പം ഡ്യുയറ്റ് പാടാൻ അവസരം ലഭിച്ചു. വില്ലേജ് ഗയ്സ്, താരങ്ങൾ, മീനാക്ഷി എന്നിവയാണ് മറ്റ് സിനിമകൾ. മീനാക്ഷിയിൽ വിദ്യാധരൻ മാസ്റ്റർ ഈണം പകർന്ന പാട്ടാണ് പാടിയത്. തിഹിലോട് വിളയാട്, മേൽ, നച്ചത്തിറ ജനലിൽ എന്നിവയാണ് തമിഴ് സിനിമകൾ. ഇതൊന്നുമല്ല. 65 രാജ്യങ്ങളിൽ നിന്നുള്ള പാട്ടുകാർ പങ്കെടുത്ത വേൾഡ് ക്വയറിൽ പങ്കെടുക്കാൻ സാധിച്ചതാണ് ഇതുവരെയുള്ള സംഗീത ജീവിതത്തിലെ ‘മെഗാഹിറ്റ് അവസരം.’
‘‘ ചെറുപ്പം മുതലേ മനസ്സു പാട്ടിന്റെ വഴിയിലായിരുന്നു. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളുമൊക്കെ ധാരാളം പാടി. മുന്നോട്ടുള്ള യാത്ര എങ്ങനെയാവണമെന്ന് തീരുമാനമൊന്നുമുണ്ടായില്ല. ചെന്നൈയിൽ പഠിക്കാൻ അവസരം കിട്ടിയത്. അതുവരെ വലിയ ധാരണയൊന്നുമില്ലാതിരുന്ന വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കിനാണ് ചേർന്നത്. മികച്ച ലൈബ്രറിയാണ് അവിടുത്തേത്. സംഗീതത്തിന്റെ വലിയൊരു ലോകം മുന്നിൽ തുറന്നു വന്നു. കേൾവി ജ്ഞാനമാണല്ലോ സംഗീതത്തിന്റെ അടിത്തറ. ഒട്ടേറെ പാട്ടുകൾ അവിടെ നിന്നു കേൾക്കാൻ സാധിച്ചു. പിന്നെ, വിദേശത്തു നിന്നുള്ള പ്രഗത്ഭരാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുക്കാൻ വരുന്നത്. പാശ്ചാത്യ സംഗീതത്തിന്റെ സാങ്കേതിക വശങ്ങൾ മനസിലാക്കിയെടുക്കാൻ അവരുമായുള്ള സഹവാസം ഏറെ ഗുണം ചെയ്തു. വോയ്സ് ടെക്നിക്ക്സും മറ്റും പരിശീലിപ്പിച്ചെടുത്തത് ഇവരാണ്.’’– അനുശ്രീ പറഞ്ഞു.
റഷ്യയിൽ നിന്നുള്ള നതാലിയ ബഞ്ചമിൻ, റാച്യൂയി അരേമ്യൻ തുടങ്ങിയവർ റഹ്മാൻ തന്റെ സ്ഥാപനത്തിനായി കണ്ടെത്തിയ മികച്ച അധ്യാപകരാണ്. അറിയപ്പെടുന്ന പെർഫോർമേഴ്സുമാണ് ഇവർ. ഇതിൽ റാച്യുയി മുൻകൈ എടുത്താണ് വെർച്വലായി നടത്തിയ വേൾഡ് ക്വയറിൽ പാടാൻ അവസരം ലഭിച്ചത്.
‘‘അതൊരു ഇന്റനാഷനൽ പ്രോജക്ട് ആയിരുന്നു. നബുക്കോ എന്ന ഓപറയിൽ നിന്ന് വാ പെൻസിയറോ എന്ന കംപോസിഷനാണു പാടിയത്. ഇന്ത്യയിൽ നിന്ന് 7 ആർട്ടിസ്റ്റുകളുണ്ടായിരുന്നു. മ്യൂസിക്കൽ സോളിഡാരിറ്റി പ്രോജക്ടുമായി ബന്ധപ്പെട്ടായിരുന്നു ഈ അവതരണം’’
റഹ്മാന്റെ വയലനിസ്റ്റായ റെക്സ് ഐസക്സ് ലോക്ഡൗൺ കാലത്ത് അണിയിച്ചൊരുക്കിയ ‘കൊറോണ ദ് മൈക്രോ ഡെവിൾ’ എന്ന സംഗീതശിൽപ്പത്തിൽ ഉഷ ഉതുപ്പ്, അൽഫോൻസ് ജോസഫ് എന്നിവർക്കൊപ്പം പാടി.
എൻജിനീയറിങ് ബിരുദധാരിയായ അനുശ്രീ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്ന് വെസ്റ്റേൺ ക്ലാസിക്കലിൽ എട്ടാം ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ആകാശവാണിയിൽ നിന്ന് ലളിത സംഗീതത്തിൽ ബി ഗ്രേഡും ലഭിച്ചു. തൃശൂർ ചേതന മ്യൂസിക് സ്കൂൾ ഡയറക്ടർ ഫാ.പോൾ പൂവത്തിങ്കലാണ് അനുശ്രീക്ക് ആദ്യ അവസരം നൽകിയത്. ചേതനയിൽ അൽപകാലം സംഗീതം പഠിച്ചിട്ടുണ്ട് അനുശ്രീ. ആ സമയത്ത് ഫാദർ പുറത്തിറക്കിയ ‘യേശുമഹേശൻ’ എന്ന ആൽബത്തിൽ പാടി.
റിട്ട പിഡബ്ല്യുഡി ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. അയ്യപ്പന്റെയും നിർമലാദേവിയുടെയും മകളാണ്. സഹോദരൻ അനി ശിവറാം സിംഗപ്പൂരിൽ.