ബിച്ചു, അര്ഹതയ്ക്കുള്ള അംഗീകാരം നിങ്ങൾക്കു കിട്ടിയോ?: ബാലചന്ദ്ര മേനോൻ
Mail This Article
അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയെ അനുസ്മരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ബിച്ചുവിനൊപ്പമുള്ള പഴയകാല ചിത്രം പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതിയ ഓർമക്കുറിപ്പ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ബിച്ചു തിരുമലയുമായുള്ള കൂട്ടുകെട്ട് വിവരിച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ്. പാട്ടെഴുത്തിൽ മാന്ത്രികനായിരുന്നു ബിച്ചുവിനു പക്ഷേ അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്ന് അദ്ദേഹം പറയുന്നു.
ബാലചന്ദ്ര മേനോന്റെ കുറിപ്പ് ഇങ്ങനെ:
എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ്... അതായത്, സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ.
(ജയവിജയ-സംഗീതം) എന്നെ ജനകീയ സംവിധായകനാക്കിയ ‘അണിയാത്തവളകളിൽ’. സംഗീതാസ്വാദകർക്ക് ‘ഒരു മയിൽപ്പീലി’ സമ്മാനിച്ച പ്രതിഭാധനൻ.
എന്റെ ആദ്യ നിർമാണ സംരംഭമായ ‘ഒരു പൈങ്കിളിക്കഥ’യിലൂടെ ഞാൻ ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയ വരികളും ബിച്ചുവിനു സ്വന്തം.
എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ ‘ഏപ്രിൽ 18’ലൂടെ ‘കാളിന്ദീ തീരം’ തീർത്ത സർഗ്ഗധനൻ. എന്തിന്, രവീന്ദ്ര സംഗീതത്തിനു തുടക്കമിട്ട ‘ചിരിയോ ചിരി’യിൽ ‘ഏഴുസ്വരങ്ങൾ....’ എന്ന അക്ഷരക്കൊട്ടാരം തീർത്ത കാവ്യശിൽപ്പി. ഏറ്റവും ഒടുവിൽ എന്റെ സംഗീതസംവിധാനത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ‘കൃഷ്ണ ഗോപാൽകൃഷ്ണ’ എന്ന ചിത്രത്തിനു വേണ്ടി ഒത്തുകൂടിയ ദിനങ്ങൾ. രാവിലെ നൊമ്പരപ്പെടുത്തിയ ഈ വാർത്ത കേട്ടപ്പോൾ മനസ്സിലൂടെ കടന്നുപോയ ചില ചിതറിയ ചിന്തകൾ.
ബിച്ചു, അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ. എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്കു കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല.
തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നിലനിൽക്കും. എന്നെ സിനിമയിൽ ‘മേനവനേ’ എന്നു മാത്രം സംബോധന ചെയ്യുന്ന, എന്റെ ജ്യേഷ്ഠ സഹോദരന്റെ ആത്മാവിന് ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു.