ADVERTISEMENT

ദശാബ്ദങ്ങൾ നീണ്ട സംഗീത ജീവിതം അവസാനിക്കുമ്പോൾ മലയാളികൾക്ക് ബിച്ചു തിരുമല നൽകിയത് ഒരിക്കലും മറക്കാത്ത ആയിരക്കണക്കിന് പാട്ടുകളാണ്. ബിച്ചു തിരുമലയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഏതാണെന്ന് ചോദിച്ചാൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം. പക്ഷേ കാലത്തിന് ഒരുപാട് മുന്‍പ് സഞ്ചരിച്ച ഇത്രയധികം ഫാസ്റ്റ് നമ്പറുകൾ മലയാളിക്കു സമ്മാനിച്ച പാട്ടെഴുത്തുകാർ കുറവായിരിക്കും. 1970കൾ മുതൽ എന്നും ഓർത്ത് ആഘോഷമാക്കാവുന്ന നിരവധി പാട്ടുകൾ അദ്ദേഹം എഴുതി. ഒരർത്ഥത്തിൽ മലയാളത്തിലെ അടിപൊളി പാട്ടുകളുടെ ഉപജ്ഞാതാവാണ് അദ്ദേഹം. 1975ൽ ആരാധനയ്ക്കു വേണ്ടി അങ്കിൾ സാന്തക്ലോസ് എന്ന പാട്ടെഴുതുമ്പോൾ മലയാളത്തിൽ അങ്ങനെയൊരു പരീക്ഷണം അധികം നടന്നിട്ടില്ലായിരുന്നു. എന്നാൽ ആ പാട്ട് അത്തരം ഈണങ്ങളുടെ തുടക്കമായിരുന്നു. പിന്നീട് വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങളെ സമ്പന്നമാക്കിയ നിരവധി പാട്ടുകൾ ബിച്ചു തിരുമല എഴുതി. പ്രിയപാട്ടെഴുത്തുകാരന്റെ ചില ആഘോഷ പാട്ടുകളിലൂടെ. 

 

 

പാവാട വേണം മേലാട വേണം

 

 

‘അങ്ങാടി’യിലെ ഈ പാട്ട് ഓർക്കാത്ത മലയാളികൾ കുറവായിരിക്കും. ഇന്നും ഗാനമേള വേദികളെയും കല്യാണ ആഘോഷങ്ങളെയും സമ്പന്നമാക്കുന്ന ഈ ഗാനം ബിച്ചു തിരുമലയുടെ എക്കാലത്തെയും ക്ലാസ്സിക് ആണ്‌. വിവാഹവും പ്രതീക്ഷകളും മോഹങ്ങളും ഒക്കെ കടന്നു വരുന്ന വരികൾ തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങാടിയിൽ ജയന്റെ അഭിനയത്തോടൊപ്പം തിയറ്ററുകളെ ത്രസിപ്പിച്ചതാണ് പാട്ട്. 

 

 

വെള്ളിച്ചില്ലം വിതറി

 

 

സിനിമയേക്കാൾ ശ്രദ്ധിക്കപ്പെട്ട മലയാളത്തിലെ പാട്ടുകൾക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഇണ’യിലെ വെളിച്ചില്ലും വിതറി. ഐ.വി ശശിയുടെ ഈ ചിത്രത്തിന്റെ പ്രമേയം ഒരു വിഭാഗം പ്രേക്ഷകരെ സിനിമയിൽ നിന്നു അകറ്റിയപ്പോഴും പാട്ട് തലമുറകൾ ഏറ്റു പാടി. ആദ്യ പ്രണയവും രതിയും എല്ലാം ഇത്രയധികം തെളിച്ചത്തോടെ മലയാളത്തിൽ ആവിഷ്കരിച്ച വരികൾ കുറവായിരിക്കും 

 

 

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ

 

 

മലയാളത്തിലെ ഏറ്റവും ഹിറ്റ് ആയ ഫാസ്റ്റ് നമ്പറുകളുടെ ലിസ്റ്റിൽ ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ എല്ലാ കാലത്തും മുന്നിൽ തന്നെ നിൽക്കും. ഇന്നും  മലയാളികളുടെ ആഘോഷ വേളകളിൽ ഒഴിവാക്കാനാകാത്തതാണ് ‘കാണാമറയത്ത്’ എന്ന ചിത്രത്തിലെ ഈ ഗാനം. ‘തേജോഭായ് ആൻഡ് ഫാമിലി’ എന്ന സിനിമയ്ക്കു വേണ്ടിയും അല്ലാതെയും 100 കണക്കിന് റീമിക്സുകളും കവർ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. കൗമാര പ്രണയത്തിന്റെ കൗതുകവും ഭംഗിയും ഈ പാട്ടിലെ വരികളിൽ ഉടനീളം തെളിഞ്ഞു കാണാം. മലയാളി ഉള്ളിടത്തോളം കാലം ഈ മധുരക്കിനാവിനു താളം പിടിക്കുകയും ചുവടുവയ്ക്കുകയും ചെയ്യുമെന്ന് ആസ്വാദകരപ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

 

 

പടകാളി ചണ്ഡി ശങ്കരി

 

 

‘യോദ്ധ’യിലെ പടകാളി ചണ്ഡി ശങ്കരിക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. പാട്ടിന്റെ വരികളും ഈണവും ദൃശ്യവുമൊക്കെ പ്രേക്ഷകഹൃദയങ്ങളിൽ പണ്ടേ പതിഞ്ഞതാണ്. ബിച്ചു തിരുമലയുടെ മെലഡികളുടെ വരികളോളം കയ്യടി നേടി യോദ്ധയിലെ ഫാസ്റ്റ് നമ്പറുകളും. സിനിമയുടെ മൂഡിനോട് ഇത്രയധികം ചേർന്നു നിൽക്കുന്ന വരികൾ അധികമുണ്ടാവില്ല. യോദ്ധയിലെ തന്നെ ‘കുനു കുനെ ചെറു കുറുനിര’കളും വലിയ ശ്രദ്ധ നേടി. പൊതുവേ ഫാസ്റ്റ് നമ്പറിനു ചേർന്ന വരികൾ എഴുതുക ബുദ്ധിമുട്ട് ആണെന്നും ഫാസ്റ്റ് നമ്പർ എന്നാൽ അർത്ഥമില്ലാത്ത വാക്കുകൾ കൂട്ടി ചേർത്ത് എഴുതുക അല്ലെന്നും ഉള്ള ബിച്ചു തിരുമലയുടെ നിശ്ചയദാർഢ്യം ഊട്ടിയുറപ്പിച്ച വരികൾ ആയിരുന്നു യോദ്ധയിലേത്

 

പുത്തൻ പുതുക്കാലം

 

കാബൂളിവാലയിലെ പല പാട്ടുകളും സിനിമയിലെ നിർണായക സന്ദർഭങ്ങളിൽ കടന്നു വരുന്നവയാണ്. പുത്തൻ പുതുക്കാലം ആഘോഷ പാട്ടാണെങ്കിലും സിനിമയിൽ പല മുഡുകളിൽ അത് എത്തുന്നു. ഒറ്റ കേൾവിയിൽ ലളിതമെന്നു തോന്നുമെങ്കിലും വളരെ കാവ്യ ഭംഗിയുള്ള വരികൾ ഈ ഫാസ്റ്റ് നമ്പറിനോട് കൂട്ടി ചേർത്ത് ബിച്ചു തിരുമല പാട്ടിനെ ഒരു നിത്യഹരിതമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com