‘നമസ്തേ’; ഗ്രാമി വേദിയിൽ ഇന്ത്യക്കാരന്റെ അഭിവാദ്യം, നേട്ടത്തിന്റെ നിറവിൽ റിക്കി കെജ്
Mail This Article
64ാമത് ഗ്രാമിയിൽ അഭിമാനമായി ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജ്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജിന്റെ പുരസ്‌കാര നേട്ടം. ഇവരുടെ ‘ഡിവൈന്‍ ടൈഡ്‌സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. ‘നമസ്തേ’ എന്നു പറഞ്ഞാണ് റിക്കി കെജ് ഗ്രാമി വേദിയെ അഭിസംബോധന ചെയ്തത്. ഇത് രണ്ടാം തവണയാണ് കെജ് ഗ്രാമി പുരസ്കാര നേട്ടത്തിൽ തിളങ്ങുന്നത്.
ലാസ് വേഗസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ആണ് ഇത്തവണത്തെ ഗ്രാമി വേദി. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി പുരസ്കാര പ്രഖ്യാപനം പലതവണ മാറ്റിവച്ചിരുന്നു. സംഗീത ഇതിഹാസം എം.ആർ.റഹ്മാൻ പുരസ്കാരനിശയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. വേദിയ്ക്കരികിൽ നിന്നുള്ള സെൽഫി ചിത്രം റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ് സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കി. പോപ് താരം ലേഡി ഗാഗയുടെയും കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന്റെയും പ്രകടനങ്ങൾ ഗ്രാമി വേദിയിലെ പ്രധാന ആകർഷണങ്ങളായി മാറി.