ADVERTISEMENT

ഗ്രാമി കിരീടം ചൂടി ബറ്റിസ്റ്റ്; പ്രധാനപുരസ്കാരങ്ങൾ നേടി ബറ്റിസ്റ്റിന്റെ ‘വി ആർ’, സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപ്പൺ’.

 

ലാസ് വേഗസ് ∙ പാട്ടോളങ്ങളിൽ മുങ്ങിനിവർന്ന് സംഗീതപുരസ്കാരക്കൊടുമുടിയായ ഗ്രാമി. ആദ്യ 25 മിനിറ്റ് മുഴുവനും പാട്ടിന്റെ മനംമയക്കും ഘോഷയാത്ര കഴിഞ്ഞായിരുന്നു ജോൻ ബറ്റിസ്റ്റിന്റെയും സിൽക്ക് സോണിക്ക് ചങ്ങാതികളുടെയും കിരീടധാരണം. പാട്ടുകാരെല്ലാം കൊതിക്കുന്ന ആൽബം ഓഫ് ദി ഇയർ പുരസ്കാരം ബറ്റിസ്റ്റിന്റെ ‘വി ആർ’ സ്വന്തമാക്കി. ബ്രൂണോ മാർസ്– ആൻഡേഴ്സൻ കൂട്ടുകെട്ടായ സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപ്പൺ’ റിക്കോർഡ് ഓഫ് ദി ഇയർ, സോങ് ഓഫ് ദി ഇയർ ബഹുമതികൾ ഒരുമിച്ചു നേടി സൂപ്പർ പ്രകടനം കാഴ്ചവച്ചു.  2020 ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റവുമായി ഈണം ചേർന്നു പോകുന്നതാണ് ‘വി ആർ’ ആൽബത്തിലെ അതേ പേരിലുളള പാട്ട്. പ്രധാന 4 വിഭാഗത്തിലും 10 നാമനിർദേശങ്ങളുമായി വിശാലമാക്കിയ ഗ്രാമി പതിപ്പായിരുന്നു ഇത്തവണത്തേത്. ഡ്രമർ ടെയ്‌ലർ ഹോക്കിൻസിന്റെ അപ്രതീക്ഷിത വിയോഗം തളർത്തിയ ‘ഫൂ ഫൈറ്റേഴ്സി’ന് 3 പുരസ്കാരങ്ങൾ ലഭിച്ചു. 

 

തീയായി ബില്ലി, തീമഴയായി  ബിടിഎസ് 

 

ബിടിഎസും ബില്ലി ഐലിഷും ഉൾപ്പെടെ ലോകസംഗീതത്തിലെ യുവനക്ഷത്രങ്ങളുടെ ഉത്സവം കൂടിയായിരുന്നു ഇത്തവണത്തെ ഗ്രാമി. പുരസ്കാരങ്ങളൊന്നും നേടാനായില്ലെങ്കിലും ഗ്രാമി നിശയ്ക്ക് ഇവർ സമ്മാനിച്ച രാഗ,ഭാവ സൗന്ദര്യം വേറിട്ടുനിന്നു. ‘ഹാപ്പിയർ ദാൻ എവർ’ ഗാനവുമായി ബില്ലി ഹൃദയങ്ങളെ തീപിടിപ്പിച്ചു. ലേസർ രശ്മികൾക്കിടയിലൂടെ നൃത്തത്തിന്റെ ആഘോഷവും കുസൃതി കൊളുത്തിവലിക്കുന്ന സുന്ദരനോട്ടവുമായി ബിടിഎസ് ചാഞ്ഞുപെയ്ത ‘ബട്ടർ’ മഴയായി. 

 

ഇന്ത്യയുടെ വാനമ്പാടിയെ മറന്ന് ഗ്രാമിയും

 

ഗ്രാമി പുരസ്കാരച്ചടങ്ങിലെ സ്മരണാജ്ഞലി വിഭാഗത്തിൽ അന്തരിച്ച ഗായിക ലത മങ്കേഷ്കറെ ഉൾപ്പെടുത്താതിരുന്നതിൽ സംഗീതലോകത്തു ദുഃഖം. നേരത്തേ ഓസ്കർ ചടങ്ങിലും ലതയെ അനുസ്മരിച്ചിരുന്നില്ല.

ടെയ്‌ലർ ഹോക്കിൻസും മീറ്റ് ലോഫും ഉൾപ്പെടെ അന്തരിച്ച പ്രതിഭകൾ ‘ഇൻ മെമോറിയം’ വിഭാഗത്തിൽ ഇടം നേടി.

 

ഓ, ഒലിവ്യ!

 

പാട്ടുമായി വന്ന്, മതിമറന്നു പാടി ലോകമനസ്സു കീഴടക്കിയ ഒലിവ്യ റോഡ്‌റിഗോയ്ക്ക് 19 വയസ്സാണു പ്രായം. മികച്ച പുതുമുഖ ആർട്ടിസ്റ്റ് പുരസ്കാരവും പോപ്പ് സോളോ പെർഫോമൻസ് അവാർഡും (Sour) നേടിയ ഒലിവ്യ അവ  സമർപ്പിച്ചത് അമ്മയ്ക്കും അച്ഛനുമാണ്. ‘ഈ പുരസ്കാരങ്ങൾ നിങ്ങൾക്കുള്ളതും നിങ്ങളാൽ ഉള്ളതുമാണ്’ എന്നു പറഞ്ഞാണ് മാതാപിതാക്കളോടുള്ള കടപ്പാട് ഗായിക വ്യക്തമാക്കിയത്. 

 

റെ‍ഡ് കാർപറ്റിൽ റഹ്മാനും മകനും

 

ഗ്രാമി റെ‍ഡ് കാർപറ്റ് ചടങ്ങിൽ ശ്രദ്ധ കവർന്ന പ്രമുഖരിൽ ഇന്ത്യൻ സംഗീത വിസ്മയം എ.ആർ. റഹ്‌മാനും. മകനും ഗായകനുമായ എ.ആർ.അമീനൊപ്പമാണ് റഹ്മാൻ എത്തിയത്.  ബിടിഎസ് ബാൻഡിലെ ജിമിനൊപ്പം പ്രത്യേകമായും മറ്റു ഗായകർക്കൊപ്പവും നിന്നു പകർത്തിയ സെൽഫികളും അമീൻ (19) പോസ്റ്റ് ചെയ്തു.  

 

മനോജ്–റിക്കി: ഇന്ത്യൻ കൂട്ടുകെട്ട്, ലോകസംഗീതം

 

യുഎസിലെ നോർത്ത് കാരലൈനയിൽ ജനിച്ച് ഇന്ത്യയിൽ തിരിച്ചെത്തി ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്ന റിക്കി കേജ് ലോകസംഗീതത്തിലെ അറിയപ്പെടുന്ന ഈണമെങ്കിൽ ഒപ്പമുള്ള തന്ത്രികൾ മലയാളിയായ മനോജിന്റേതാണ്. 22 വർഷമായി ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഏഴാം ക്ലാസ് മുതൽ തൃശൂർ കലാസദനിൽ ലെസ്‌ലി പീറ്ററിന്റെ ശിക്ഷണത്തിൽ വയലിൻ പഠിക്കാൻ തുടങ്ങിയ മനോജ് പ്രീഡിഗ്രി പഠനകാലം മുതൽ സ്റ്റേജ് ഷോകളിൽ സജീവമാണ്. ബിരുദത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു പാശ്ചാത്യ സംഗീതത്തിൽ ഉന്നത പഠനം പൂർത്തിയാക്കി. അന്ധരാഗ്നി ബാൻഡിലൂടെയാണു സംഗീത ലോകത്തു ശ്രദ്ധിക്കപ്പെട്ടത്. ‘മനോജ് ജോർജ് ഫോർ സ്ട്രിങ്സ്’ എന്ന സ്വന്തം മ്യൂസിക് ബാൻഡും പേരെടുത്തു. 

 

‘ഇന്ത്യയുടെ സംഗീതത്തിനും നമ്മുടെ രാഗങ്ങൾക്കും സംഗീത ഉപകരണങ്ങൾക്കും ലോകമെങ്ങും ആരാധകരും വലിയ സാധ്യതകളുമുണ്ട്. ഇതു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ ലോക വേദികളിലേക്കു നമ്മുടെ സംഗീതത്തെ കൂടുതൽ അടുപ്പിക്കും. ബാൻഡുകളെയും സംഗീതജ്ഞരെയും സർക്കാർ പ്രോത്സാഹിപ്പിക്കണം’, മനോജ് ജോർജ് പറഞ്ഞു.

 

പാക്കിസ്ഥാനി ഗായികയ്ക്ക് ഗ്രാമി 

 

പാക്കിസ്ഥാൻ സംഗീതത്തിന് ചരിത്രത്തിലാദ്യമായി ഗ്രാമി. ന്യൂയോർക്കിൽ താമസിക്കുന്ന അരൂജ് അഫ്താബിനാണ് അപൂർവ നേട്ടം. മൊഹബ്ബത്ത് എന്ന ഗാനം ബെസ്റ്റ് ഗ്ലോബൽ പെർഫോമൻസ് വിഭാഗത്തിൽ ഗ്രാമി നേടി. സൂഫി സംഗീതവും ജാസും മേളിക്കുന്ന നവസംഗീതമാണ് അരൂജ് ലോകത്തിനു സമ്മാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com