ADVERTISEMENT

സംഗീതസംവിധായകൻ മനു രമേശൻ ഈണമൊരുക്കിയ ‘തൃത്താളം’ സംഗീത വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. തൃശൂരിന്റെ സംസ്കാരവും പൈതൃകവും വരച്ചുകാണിക്കുന്ന പാട്ടിനു ഹൃദ്യമായ വരികൾ കുറിച്ചത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവ് എസ്. രമേശൻ നായർ ആണ്. അച്ഛൻ എഴുതിവച്ചു പോയ വരികൾക്ക് വർഷങ്ങള്‍ക്കിപ്പുറം ഈണമൊരുക്കിയിരിക്കുകയാണ് മനു രമേശൻ. പി.ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ, മഹാദേവൻ വി, അനൂപ് ശങ്കർ, സന്നിധാനന്ദൻ, അമൽ ആന്റണി, ഡോ.ബിനീത രഞ്ജിത്, ദിവ്യ എസ് മേനോൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ‘തൃത്താളം’ അതിസുന്ദരമായി ആലപിച്ചത്. രമേശൻ നായരുടെ പാട്ട് വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. അച്ഛൻ എഴുതി പൂർത്തിയാക്കി പോയ പാട്ട് ആസ്വാദകർക്കു മുന്നിലെത്തിച്ചതിന്റെ സന്തോഷം മനു രമേശനും പങ്കുവച്ചു. ‘തൃത്താള’ത്തെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനിനോടു മനസ്സു തുറന്നത് ഇങ്ങനെ: 

 

തൃശിവപേരൂർ മതിലകത്തുണ്ട്

തൃത്താവ് പൂക്കുന്ന കാറ്റിന്റെ കുളിര്

കാറ്റിലൊരു പാട്ടുണ്ട് പാടുന്ന സുന്ദരികള്‍

കൈകൊട്ടിയാടുന്ന ചേല്....

 

‘തൃശൂർ പൂരത്തെക്കുറിച്ച് ഒരു പാട്ടൊരുക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എനിക്ക് എഴുതിത്തന്ന വരികളാണിത്. ഏകദേശം ഏഴ് വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ഇക്കാലമത്രയും അച്ഛന്റെ വരികൾ ഞാൻ ഹൃദയത്തോടു ചേർത്തുവച്ചു. ഇപ്പോൾ അതിന് ഈണമൊരുക്കി തൃശൂരിന്റെ ജന്മദിനമായ ജൂലൈ 1ന് ‘തൃത്താളം’ എന്ന പേരിൽ പ്രേക്ഷകർക്കരികിൽ എത്തിക്കുകയായിരുന്നു.

 

9 ഗായകരാണ് ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നത്. മുതിർന്ന ഗായകനായ ജയചന്ദ്രൻ മാഷിന്റെ (പി.ജയചന്ദ്രൻ) ആലാപനത്തോടെയാണ് ‘തൃത്താളം’ ആരംഭിക്കുന്നത്. വളരെ മുതിർന്ന ഗായകനായതുകൊണ്ടുതന്നെ അദ്ദേഹത്തിനു മുന്നിൽ നിൽക്കുമ്പോള്‍ എനിക്ക് ചെറിയ ഭയം തോന്നിയിരുന്നു. എന്റെ കൂടെ എല്ലാ പിന്തുണയും നൽകി ഗായകൻ അനൂപ് ശങ്കർ ഒപ്പം നിന്നത് വലിയ ആത്മവിശ്വസം പകർന്നു. മുതിർന്ന സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററും പാട്ടിന്റെ ഭാഗമായത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ആലാപനത്തിൽ പങ്കുചേർന്ന എല്ലാ ഗായകരും പാട്ടിനെ ആസ്വാദ്യകരമാക്കിതീർത്തതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

 

‘തൃത്താളം’ ഒരൊറ്റ ഗായകനെക്കൊണ്ടു പാടിപ്പിക്കാമെന്നായിരുന്നു ഞാൻ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ തൃശൂരിന്റെ പാട്ട് ഒരാളിൽ ഒതുങ്ങാതെ ഒരുകൂട്ടം ഗായകരുടെ ശബ്ദത്തിൽ പുറത്തുകൊണ്ടുവരണമെന്നു പറ‍ഞ്ഞ് എന്റെ ആശയത്തെ തിരുത്തിക്കുറിച്ചത് അനൂപ് ശങ്കർ ആണ്. ഗായകരുടെ പേരുകൾ നിര്‍ദേശിച്ചതും അവരെ പാട്ടിലേയ്ക്കെത്തിക്കാൻ മുൻകൈ എടുത്തതും അനൂപ് തന്നെ. എല്ലാവിധ പിന്തുണയും നൽകി അദ്ദേഹം എനിക്കൊപ്പം നിന്നു. അങ്ങനെ പാട്ട് അതിമനോഹരമായി പൂർത്തിയാക്കാനായി. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിൽ പ്രേക്ഷകരോടു നന്ദിയും സ്നേഹവും അറിയിക്കുകയാണ്. അച്ഛൻ എനിക്ക് എഴുതിത്തന്നു പോയ വേറെയും പാട്ടുകളുണ്ട്. അതെല്ലാം വൈകാതെ പ്രേക്ഷകരിലേയ്ക്ക് എത്തും’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com