ADVERTISEMENT

ഗായിക നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. നഞ്ചിയമ്മയ്ക്ക് അർഹതയുള്ളതുകൊണ്ടുതന്നെയാണ് പുരസ്കാരം  ലഭിച്ചതെന്നും അവർ പാടിയ ഫീൽ ഇവിടെ മറ്റു ഗായകർക്കൊന്നും തരാൻ പറ്റില്ലെന്നും ഇഷാൻ ദേവ് കുറിച്ചു. നഞ്ചിയമ്മയെക്കൊണ്ടു പാട്ട് പാടിപ്പിച്ചപ്പോൾ തനിക്കു കിട്ടിയ അനുഭവവും ഇഷാൻ ദേവ് പങ്കുവയ്ക്കുന്നുണ്ട്. 

 

കുറിപ്പിന്റെ പൂർണരൂപം:

 

‘എന്റെ ഭാഗം: നഞ്ചിയമ്മക്ക് എന്തിനാ കൊടുത്തേ?, ലോകത്തിൽ ഏറ്റവും ഉദാത്തമായ ഒരു സംഗീത ശാഖ എന്നൊന്നില്ല എന്നു ഞാൻ വിശ്വസിക്കുന്നു. മനസ്സിനെ രഞ്ജിപ്പിക്കുന്ന ഒന്നെന്ന നിലയിൽ സംഗീതം മനസ്സിൽ നിന്ന് മനസ്സുകളിലേക്ക് ചേക്കേറുന്നു എന്നതേ ഉള്ളു. സംഗീത ആസ്വാദനം എല്ലാവരിലും വിചിത്രമാണ് ഒന്നും പഠിക്കാതെ പാടി നമ്മെ പിടിച്ചുലക്കുന്ന നാടൻ പാട്ടുകളും, കണക്കും ഗമകങ്ങളായി കർണാടക, ഹിന്ദുസ്ഥാനി, വെസ്റ്റേൺ ക്ലാസിക്കൽ, ഹിപ്ഹോപ്, പോപ്പ്, ഡബ്‌സ്‌റ്റെപ്, ജാസ്, ബ്ലൂസ്, റാപ്, ഫ്യൂഷൻ, ഗോസ്പൽ, ഈഡിഎം അങ്ങനെ എണ്ണമറ്റ സംഗീത ശാഖകളും ഗായകരും സംഗീതജ്ഞരും ഉള്ളപ്പോൾ അറിയാവുന്നത് ആസ്വദിക്കുക അതിനപ്പുറം, നമുക്ക് അറിയാതെ ഉള്ളതിനെ അറിയാൻ ശ്രമിക്കുക എന്നതു മാത്രം ചെയ്യാൻ കഴിയു.

 

ഇനി വിഷയം: നഞ്ചിയമ്മക്ക് അവാർഡ്, അർഹിച്ചതു തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ട. പഠിച്ചതുകൊണ്ടു നല്ല പാട്ടുണ്ടാകില്ല, പഠിച്ചവർ ഉണ്ടാക്കുന്നത് പോലെ പാട്ടുണ്ടാക്കാനോ പാടാനോ പഠിക്കാത്തവർക്കും പറ്റില്ല. എല്ലാത്തിനുമുപരി സംഗീതം ഉണ്ടാക്കുന്ന വികാരം എന്ത് എന്നതു മാത്രമേ ബാക്കി ഉള്ളു. ആ നിലയിൽ നഞ്ചിയമ്മ പാടിയ ഫീൽ ഇവിടെ മറ്റൊരു സിങ്ങറിനും പാടാൻ സാധ്യമല്ല. ആ കലാകാരിയുടെ ജീവിതം, യാത്ര, സാഹചര്യം, അറിവുകൾ, ആളുകൾ എല്ലാം ആ പാട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. വരികളും സംഗീതവും അറിവും മനസ്സിൽ നിന്നും മാത്രം ആയിട്ടാണ് ആ നിഷ്കളങ്കമായ പാട്ടുകാരിയെ പാടിച്ചപ്പോൾ എനിക്ക് കിട്ടിയ ഫീൽ. 

 

പിന്നെ, കുറഞ്ഞതല്ല നാടൻ പാട്ടുകൾ. എഴുത്തും വായനയും അറിയാത്തവരുടെ വേദനയും സംസ്കാരവും അവരുടെ സന്തോഷങ്ങളും ആണ്. സംഗീതം ആ ഫീലുകളെ പുറത്തു കാണിക്കാൻ അവർക്കുള്ള ഒരു വഴി മാത്രമാണ്. "തൊണ്ടകൊണ്ടു ചെയ്യുന്ന പണിയല്ല പാട്ട്, ഒരു ജീവന്റെ ചിന്തയിലെ ജീവലയമാണത്. ഹൃദയം കൊണ്ടാണ് പാട്ടുകൾ കേൾക്കേണ്ടത് ചെവികൊണ്ടല്ല". സംഗീതത്തെ കുറച്ചു കാണുന്ന മതങ്ങളും ഗോത്രങ്ങളും ആളുകളും വേർതിരിവ് എല്ലാത്തിനും കല്പിക്കുന്നവരും ഉള്ള ഒരു ഭൂമിയിൽ ആണ് നമ്മൾ ഉള്ളത്. നമ്മൾ കല്പിക്കുന്ന നിലയിൽ അല്ല സംഗീതം നിലകൊള്ളുന്നതും. ആ നിലയിൽ അതിനെ ദൈവീകമായി അനുഭവിക്കുന്ന ഒരാളെന്ന നിലയിൽ പറഞ്ഞതു മാത്രമാണ്. ഇത് എന്റെ ചുരുങ്ങിയ സംഗീത ജീവിതം കൊണ്ടുള്ള ഒരു കുഞ്ഞ് അറിവായി ഒരാൾ ഉൾകൊണ്ടാൽ എന്റെ ജന്മം സഫലമായി’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com