ADVERTISEMENT

സമൂഹമാധ്യമലോകത്ത് തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയുണ്ടായ തെറ്റിധാരണകളിൽ വിശദീകരണവുമായി ഗായിക രഞ്ജിനി ജോസ്. തന്നോട് ലെസ്ബിയൻ ആണോ എന്നു ചോദിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് ഗായിക വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ LGBTQIA + സമൂഹത്തിലെ ചിലർക്ക് മാനസിക വിഷമങ്ങളുണ്ടായെന്നു തിരിച്ചറിഞ്ഞതോടെയാണ് നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി രഞ്ജിനി രംഗത്തെത്തിയത്.

 

എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടെന്നും താൻ ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെയല്ല സംസാരിച്ചതെന്നും LGBTQ വിഭാഗത്തെ എപ്പോഴും പിന്തുണയ്ക്കുന്നയാളാണു താനെന്നും രഞ്ജിനി പറഞ്ഞു. ഒരു ആണിനെയും പെണ്ണിനെയും ചേർത്ത് തന്നെക്കുറിച്ചു മോശമായി സംസാരിച്ചു കേട്ടപ്പോഴാണ് പ്രതികരിച്ചതെന്നും അപ്പോഴുണ്ടായ ദേഷ്യത്തിൽ രൂക്ഷമായി സംസാരിക്കുകയായിരുന്നുവെന്നും ഗായിക വിശദീകരിക്കുന്നു. 

 

തന്റെ സുഹൃത്തുക്കളിൽ സ്വവർഗാനുരാഗികളായവർ ഉണ്ടെന്നും അതൊക്കെ ഓരോരുത്തരുടേയും സ്വകാര്യ താത്പര്യങ്ങളാണെന്നും പറഞ്ഞ രഞ്ജിനി, ഓരോരുത്തരും എന്തായിരിക്കുന്നുവോ അതേ രീതിയില്‍ താൻ അവരെ അംഗീകരിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. താൻ LGBTQ വിഭാഗത്തിനെതിരെയല്ല, മറിച്ച് അപവാദപ്രചാരണ നടത്തുന്നവർക്കെതിരെയാണു പ്രതികരിച്ചതെന്നും രഞ്ജിനി വ്യക്തമാക്കി.

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് തന്നെക്കുറിച്ചു വന്ന വ്യാജവാർത്തകളോടു പ്രതികരിച്ച് രഞ്ജിനി ജോസ് രംഗത്തെത്തിയത്. താൻ സഹോദരിയെപ്പോലെ കാണുന്ന ഒരാളുടെ കൂടെയുള്ള ഫോട്ടോ കണ്ട് തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നു ചിലർ വാർത്ത പ്രചരിപ്പിച്ചു, തങ്ങൾ ലെസ്ബിയൻസ് ആണോ എന്നു പലരും ചോദിച്ചു– രഞ്ജിനി പറഞ്ഞു. സുഹൃത്തിന്റെ കൂടെയുള്ള ചിത്രം കണ്ട് പലരും അപവാദപ്രചാരണം നടത്തിയെന്നും എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗികതയാണോ എന്നും അപവാദ പ്രചാരകര്‍ക്കെതിരെ പ്രതികരിച്ചപ്പോൾ രഞ്ജിനി ചോദിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com