ADVERTISEMENT

ഒറ്റയ്ക്കു നടക്കാൻ ആഗ്രഹിച്ച ഒരാൾ, എന്നാൽ കൂട്ടത്തിൽ കൂടാൻ മടിയില്ലാത്ത ഒരാൾ. അതായിരുന്നു സംഗീതസംവിധായകൻ ജോൺ പി വർക്കി. സർവം സംഗീതമെന്നു വിശ്വസിച്ച് ജീവിതം അതിലർപ്പിച്ച കലാകാരൻ. എക്കാലവുമോർമിക്കാൻ ആസ്വാദകരുടെ ഹൃദയത്താളുകളിലേയ്ക്ക് ഒരുപാട് ഈണങ്ങൾ കോറിയിട്ട് 51ാം വയസ്സിൽ അദ്ദേഹം യാത്രയായിരിക്കുകയാണ്. ജോണുമായി അടുപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും പറയാന്‍ ഓരോ കഥയുണ്ട്. കമ്മട്ടിപ്പാടത്തിലെ പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാസംഗീതരംഗത്ത് സ്വന്തമായൊരു മേല്‍വിലാസം സൃഷ്ടിച്ചെടുത്തത്. ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച കവി അൻവർ അലിയും ജോണിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ്. പാതിയിൽ നിലച്ച ഈണമായി മടങ്ങിയ ജോൺ പി വർക്കിയെ അൻവർ അലി അനുസ്മരിക്കുന്നു. 

 

‘ജോണുമായി ഞാൻ കമ്മട്ടിപ്പാടത്തിൽ ഒരുമിച്ച് വർക്ക് ചെയ്തതാണ് എല്ലാവർക്കും അറിയുന്ന കാര്യം. പക്ഷേ അതിനുമപ്പുറം ഞങ്ങൾ തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു. ജോൺ അവിയല്‍ ബാൻഡുമായി ബന്ധപ്പെട്ട് വർക്ക് ചെയ്യുന്ന സമയത്ത് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോൺ എപ്പോഴും ഒറ്റപ്പെട്ട് നടക്കാൻ ആഗ്രഹിക്കുന്ന ആളാണ്. അതേസമയം സംഘം കൂടാനും സാമൂഹ്യമായ പ്രശനങ്ങൾ വരുമ്പോൾ അതിൽ കലാപരമായി ഇടപെടാനും ശ്രദ്ധിച്ചിരുന്നു.  അങ്ങനെ ഞങ്ങൾ ഒരുമിച്ച് പല കാര്യങ്ങളിൽ വർക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം 12 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഒന്നിച്ച് മറ്റു ചിലരുമായി ചേർന്ന് റോക്ക് മ്യൂസിക്കിന്റെ കൂടെ കവിത ചൊല്ലുന്ന "ലീവ്‌സ് ഓഫ് ഗ്രാസ്" എന്ന ഒരു പോയട്രി ബാൻഡ് ഉണ്ടാക്കി. ചില ചൊല്ലുകൾ വച്ച് കവിതയ്ക്കും പാട്ടിനും ഇടയിലുള്ള ചിലത് ജോണ്‍ എഴുതുമായിരുന്നു. അദ്ദേഹം കവിതയുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്നു. ഞാൻ കവിത ചൊല്ലുമ്പോൾ ഒപ്പം റോക്ക് ഗിറ്റാർ വായിക്കും. പല കവികളും ഞങ്ങളോടൊപ്പം ചേർന്നു പ്രവർത്തിച്ചു. പക്ഷേ നമ്മുടെ നാട്ടിൽ ഒരു ഫോക്ക് ബാൻഡ് പച്ചപിടിക്കാൻ കുറച്ചു പ്രയാസമായിരുന്നു.  അതുകൊണ്ട് ബാൻഡിന്റെ പ്രവർത്തനം പാതിയിൽ നിലച്ചു. അത് ജോണിനെ വല്ലാതെ അലട്ടിയിരുന്നു. പുതിയ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറായ ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ചില വർക്കുകൾ ചെയ്തിട്ട് കുറേകാലം അദ്ദേഹം ഉൾവലിഞ്ഞു ജീവിക്കും ഫോൺ വിളിച്ചാൽ പോലും എടുക്കില്ല.  

 

 

"ലീവ്‌സ് ഓഫ് ഗ്രാസ്" നിർത്തിയതിനു ശേഷമാണു ഞങ്ങൾ കമ്മട്ടിപ്പാടം ചെയ്യുന്നത്. പഴയ ആളുകൾ ഒത്തുചേർന്ന ഒരു വർക്കായിരുന്നു അത്. അതിലെ ടൈറ്റിൽ സോങ് "പറ പറ പറ" ഞാനും ജോണും കേ എന്ന ഒരു സംഗീതകാരനും ഒരുമിച്ച് താമസിച്ചാണ് ചെയ്തത്. കേരളത്തിൽ ഒരു വെസ്റ്റേൺ പോപ്പിന്റെ വഴികാട്ടി ആയിരുന്നു ജോൺ. സംഗീതത്തിൽ വലിയൊരു ദാർശനികൻ ആയിരുന്നു അദ്ദേഹം. അവിയൽ ബാൻഡിന്റെ തുടർച്ച ഉണ്ടാക്കാൻ കമ്മട്ടിപ്പാടത്തിലെ ഒരു പാട്ടുകൊണ്ട് തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. അതിലെ വിനായകൻ കംപോസ് ചെയ്ത പാട്ടിന്റെ പ്രോഗ്രാമിലും ജോൺ സജീവമായിരുന്നു. ചിത്രം കഴിഞ്ഞതോടെ ജോൺ അപ്രത്യക്ഷമായി. ആ സിനിമയ്ക്കു നല്ല പേരുണ്ടായി എല്ലാവരും ജോണിനെ അടുത്ത സിനിമയിലേയ്ക്കു വിളിക്കാനിരുന്ന സമയത്ത് ഫോൺ പോലും അറ്റൻഡ് ചെയ്യാതെ ഒരു ഏകാന്തവാസത്തിലേക്കു പോയി. അതുകൊണ്ടാണ് ജോൺ തിരക്കുള്ള ഒരു സംഗീത സംവിധായകനായി മാറാതിരുന്നത്. യൂറോപ്പിൽ പോയി ഒരു വലിയ ഗിറ്റാറിസ്റ്റായി ജീവിച്ച കാലമൊക്കെ കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. തൃശൂരുള്ള രാജേഷ് എന്ന മ്യൂസിഷ്യനോടും വലിയ അടുപ്പമായിരുന്നു.

 

ആദ്യത്തെ ലോക്ഡൗൺ സമയത്ത് റയിൽ പാളത്തിലൂടെ കടന്നുപോയ കുറെ തൊഴിലാളികൾ അപകടത്തിൽ മരിച്ചിരുന്നു. ആ സമയത്ത് "ഇന്ത്യ ഗ്രാമങ്ങളിൽ ജനിക്കുന്നു, പട്ടണങ്ങളിൽ ജീവിക്കുന്നു, രണ്ടിനുമിടയിൽ എവിടെയോ കിടന്നു മരിക്കുന്നു" എന്ന ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാനൊരു "ചാവ് നടപ്പാട്ട്" എന്ന പാട്ടെഴുതി. ജോൺ ആണ് അത് പാടിയത്. അതിന്റെ വിഡിയോ എടുക്കുന്ന സമയത്ത് ജോണ്‍ പാടുന്ന വിഷ്വൽ കൂടി എടുത്തു. വളരെ പവർഫുൾ അഭിനയമായിരുന്നു. അത് ചെയ്തുകഴിഞ്ഞ് ആൽബം റിലീസ് ചെയ്തു കണ്ടപ്പോൾ ജോൺ മാനസികമായി തളർന്നു. അതുകാരണം പിന്നീട് കുറേക്കാലത്തേയ്ക്കു ഞങ്ങൾ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. 

 

സ്നേഹം വരുമ്പോൾ എന്നെ അൻവറിക്ക എന്നാണ് ജോൺ വിളിക്കുന്നത്. ഏകദേശം രണ്ടുമാസം മുൻപ് അൻവറിക്ക എന്നുവിളിച്ചുകൊണ്ട് ഫോൺ വന്നു.  ഒന്ന് കാണാൻ തോന്നുന്നു, ഒരുമിച്ച് വർക്ക് ചെയ്യണം എന്ന് പറഞ്ഞു. പക്ഷേ അത് നടന്നില്ല. ജോണിനെ ഞാൻ ഓർക്കാത്ത ദിവസമില്ല. എന്റെ ഒപ്പം വർക്ക് ചെയ്യുന്ന പലരും ജോണിന്റെ ശിഷ്യന്മാരാണ്. കുറച്ചു ദിവസം മുൻപ് ഞങ്ങൾ ജോണിന്റെ കാര്യം സംസാരിച്ചു അപ്പോൾ എനിക്ക് ജോണിനെ വിളിക്കണം എന്ന് തോന്നി വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. കേരളത്തിൽ മാത്രം ഒതുങ്ങേണ്ട ഒരു ഗിറ്റാറിസ്റ്റല്ല, അന്തർദേശീയ തലത്തിൽ വളർന്നുവരേണ്ട സംഗീതകാരനായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഉൾവലിയുന്ന സ്വഭാവമാണ് പൊതു ഇടങ്ങളിൽ നിന്ന് അകലാൻ കാരണം.        

 

ഞങ്ങൾ സുഹൃത്തുക്കൾക്കെല്ലാം വലിയൊരു ഷോക്കാണ് ജോണിന്റെ വിയോഗം. ജോൺ ഇപ്പോൾ മരിക്കേണ്ട ആളല്ല. ഇനിയുമൊരുപാട് പകർന്നുതരാനുള്ള സംഗീതം ബാക്കിവച്ചാണ് ജോൺ മടങ്ങുന്നത്. അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പക്ഷേ അസാധാരണ ജീവിതം നയിക്കുന്ന പ്രഗത്ഭരുടെ മരണമൊക്കെ ഇത്തരത്തിൽ ആയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com