ADVERTISEMENT

ശുദ്ധസംഗീതത്തിന്റെ മധുരലളിത സ്വരമാണു മലയാളിക്ക് ജി.വേണുഗോപാൽ. ‘ഒന്നാം രാഗം പാടി..., ചന്ദനമണിവാതിൽ പാതി ചാരി..., താനേ പൂവിട്ട മോഹം...’ തുടങ്ങി എന്നുമോർക്കുന്ന മധുരഗാനങ്ങൾ സമ്മാനിച്ച, പ്രശസ്ത കവികളുടെ കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ‘കാവ്യരാഗം’, കാവ്യഗീതികൾ എന്നീ ആൽബത്തിലൂടെയും ശ്രദ്ധേയനായ മലയാളികളുടെ പ്രിയഗായകൻ ഓണാനുഭവങ്ങൾ ഓർമിക്കുന്നു.

 

ഗ്രാമീണമായ അന്തരീക്ഷം നിറഞ്ഞ തിരുവനന്തപുരത്തെ ഒരു കൂട്ടുകുടുംബത്തിലാണു കുട്ടിക്കാലം. ഓണം അമ്മയുടെ സഹോദരിമാരുടെ കുട്ടികളും ഒക്കെ ചേർന്നുള്ള സന്തോഷക്കാലം. ഒൻപതു ദിവസവും പൂക്കളമിടുമായിരുന്നു. അടുത്ത വീട്ടിലെ തൊഴുത്തിൽനിന്നു ചാണകം കിട്ടും കളം മെഴുകാൻ. തൊടിയിലെ പൂക്കൾ പോരാതെ വരുമ്പോൾ അടുത്ത വീടുകളിൽ നിന്നും, അന്നു വല്യമ്മമാർ ജോലി ചെയ്തിരുന്ന ആകാശവാണിയുടെ വിശാലമായ തൊടിയിൽനിന്നും പൂക്കൾ പറിക്കുമായിരുന്നു. ഒൻപതാം ദിവസം മണ്ണിൽ തീർത്ത തൃക്കാക്കരയപ്പനെ ‘ആർപ്പോ ഇർറോ...’ വിളികളോടെ പടിക്കൽനിന്നു പൂക്കളത്തിന്റെ നടുക്കു പ്രതിഷ്ഠിക്കും.

 

ആകാശവാണിയുടെ ലളിതഗാന പരിപാടി കേൾക്കാൻ പോകുമായിരുന്നു. വീട്ടുകാരോടൊപ്പം ഒരു സിനിമയ്ക്കും. മണങ്ങളുടെ ഉത്സവം കൂടിയായിരുന്നു ഓണം. പുതുവസ്ത്രങ്ങളുടെ കോടിമണം. അതു തയ്ച്ചു കിട്ടുന്നതു വരെയൊരു പ്രതീക്ഷ. അടുക്കളയിൽ വറുക്കുന്ന ഉപ്പേരി, മറ്റു ഭക്ഷണങ്ങളുടെ മണം.

ഓണവിഭവങ്ങളിൽ മാമ്പഴപ്പുളിശ്ശേരിയും കാളനും ചക്കപ്രഥമനും അവിയലുമാണേറെയിഷ്ടം. പാടിയ ഓണപ്പാട്ടുകളിൽ ഏറെയിഷ്ടം തോന്നുന്ന ഒന്ന് ‘പൂക്കളം’ എന്ന ഓണം ആൽബത്തിൽ ഞാൻ പാടിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രചിച്ച്, ജയവിജയ സംഗീതം നൽകിയ ‘ശ്രീരാഗാർദ്രം...’ എന്ന പാട്ടാണ്. ഓണത്തെ ഒരു രാഗമായി സങ്കൽപിക്കുകയാണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക ഷഹാന രാഗമാണ്. ഇരുപത്തിയെട്ടാം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് ഷഹാന.

 

തയാറാക്കിയത്: ഡോ. എം.പി. പവിത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com