ADVERTISEMENT

ഇസൈജ്ഞാനി, മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീതസംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. ഇഹ്റാം വേഷത്തിലുള്ള ചിത്രം ട്വീറ്റ് െചയ്തു യുവന്‍ തന്നെയാണു തീര്‍ഥാടന വിവരം പുറത്തുവിട്ടത്. എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നു 2021 ഓഗസ്റ്റിലാണു സൗദി അറേബ്യ ഉംറ തീര്‍ഥാടകരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്. 2014 ലാണു യുവന്‍ ഇസ്‌ലാം മതത്തിലേക്കു മാറിയത്.

 

വിവാദങ്ങള്‍ – ഭാര്യയ്ക്കുവേണ്ടി മതംമാറിയോയെന്ന ചോദ്യം നേരിട്ടു

 

2014ലാണു യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാമിലേക്കു മാറിയതായി പ്രഖ്യാപിച്ചത്. തൊട്ടുപിറകെ 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതോടെ, കാമുകിയെ സ്വന്തമാക്കാനാണു യുവന്‍ മതം മാറിയതെന്ന ആക്ഷേപം ഉയര്‍ന്നു. 2020ല്‍ സമൂഹമാധ്യമ ലൈവിനിടെ ഒരു ആരാധകന്‍ ഇക്കാര്യം യുവനോടു നേരിട്ടു ചോദിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി യുവന്‍ മതം മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്. നീണ്ട നാളത്തെ യാത്രയാണു തന്റെ ഇസ്‌ലാം മതത്തിലേക്കുള്ള മാറ്റമെന്നായിരുന്നു ഒറ്റവരിയിലുള്ള മറുപടി. പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ചു. 2011ല്‍ അമ്മ മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി. ആകെ തകര്‍ന്നിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയില്‍ നിന്നു കൊണ്ടുവന്ന മുസല്ല (പ്രാര്‍ഥന പരവതാനി) സമ്മാനമായി നല്‍കിയത്. വല്ലാതെ തകര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഈ മുസല്ലയില്‍ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു. അമ്മയില്ലാത്ത ലോകത്ത്, ഒറ്റപ്പെട്ട്, മാനസികമായി തകര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ താങ്ങായാണ് ഇസ്‌ലാം മതത്തെ കൂട്ടുപിടിച്ചതെന്നു യുവൻ പറഞ്ഞു.

 

ചിത്രങ്ങള്‍, തമിഴില്‍ തിരക്കേറിയ സംഗീത സംവിധായകരില്‍ ഒരാള്‍

 

ഇസൈജ്ഞാനിയെന്നാണു പിതാവ് ഇളയ രാജ അറിയപ്പെടുന്നത്. സംഗീതത്തില്‍ എല്ലാമറിയുന്നയാള്‍ എന്നര്‍ഥം. എന്നാല്‍ സംഗീത രംഗത്ത് സ്വന്തം വഴി തെളിച്ചാണ് യുവന്റെ വരവ്. 10ാം വയസില്‍ സംഗീത രംഗത്തെത്തിയ യുവനെ സിനിമാ ലോകം ശ്രദ്ധിക്കുന്നത് അജിത്ത്–മുരുകദാസ് ചിത്രമായ ദീനയിലൂടെയാണ്. 150ല്‍ അധികം സിനിമകള്‍ക്കു സംഗീതം നല്‍കിയ യുവന്‍ തമിഴിലെ ഏതാണ്ട് എല്ലാ പ്രമുഖ നടന്‍മാരുടെയും ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com