‘അമ്മയാകാനുള്ള ഭാഗ്യം എനിക്കില്ല’; വേദനയോടെ ഗായിക സെലീന ഗോമസ്
Mail This Article
വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. ബൈപ്പോളാർ ഡിസോർഡർ സ്ഥിരീകരിച്ചതോടെ തനിക്ക് ഒരിക്കലും അമ്മയാകാൻ സാധിച്ചേക്കില്ലെന്നും അതിൽ താൻ അതീവ ദുഃഖിതയാണെന്നും ഗായിക പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീന മനസ്സു തുറന്നത്. 2020ൽ ആണ് സെലീന ഗോമസിന് ബൈപ്പോളാർ ഡിസോർഡർ സ്ഥിരീകരിച്ചത്.
തനിക്ക് അമ്മയാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും നിലവിൽ ചികിത്സയിൽ കഴിയുന്നതിനാൽ അത് സാധ്യമാകില്ലെന്നും ഒരിക്കലും ഒരു കുഞ്ഞിനു ജന്മം നൽകാനാകില്ലെന്നും സെലീന വെളിപ്പെടുത്തി. അമ്മയാകാൻ തയ്യാറെടുക്കുന്ന ഒരു സുഹൃത്തിനെ അടുത്തിടെ സന്ദർശിച്ചുവെന്നും തിരികെ പോരുമ്പോൾ തനിക്കൊരിക്കലും അമ്മയാകാൻ കഴിയില്ലല്ലോ എന്നോർത്തു കരഞ്ഞെന്നും സെലീന വേദനയോടെ പറഞ്ഞു.
ബൈപ്പോളാർ ഡിസോർഡർ രോഗാവസ്ഥയ്ക്ക് നിലവിൽ ചികിത്സയിലാണ് സെലീന ഗോമസ്. കുട്ടികളുണ്ടാകാനുള്ള എല്ലാ സാധ്യതയും ഇല്ലാതായാൽ തീർച്ചയായും മറ്റു മാർഗങ്ങളെക്കുറിച്ചു ചിന്തിക്കുമെന്നും ഗായിക പറഞ്ഞു. 2014ൽ സെലീനയ്ക്ക് ഓട്ടോ ഇമ്യൂൺ ഡിസീസ് ആയ ലുപസ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ഗായിക വിധേയയായി.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സെലീന ഗോമസ് വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷ പങ്കുവച്ചിരുന്നു. താൻ അമ്മയായാൽ തിരക്കു പിടിച്ച സംഗീതജീവിതം ഉപേക്ഷിക്കുമെന്നും എല്ലാത്തില്‍ നിന്നും മാറി തികഞ്ഞ മനുഷ്യസ്നേഹിയായി മാത്രം ജീവിക്കുമെന്നും ഗായിക പറഞ്ഞു. അതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും സെലീന വെളിപ്പെടുത്തിയിരുന്നു.