ADVERTISEMENT

നേട്ടങ്ങളുടെ തുടർ പട്ടികയിലൂടെ ലോകസംഗീതത്തിന്റെ നെറുകയിലെത്തി നിൽക്കുന്ന എം.എം. കീരവാണി ഒരിക്കൽ സംഗീതജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. എവിടെയാണോ അവസാനിപ്പിക്കാൻ തീരുമാനിച്ചത് അവിടെ വച്ചാണ് യഥാർഥത്തിൽ അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചതെന്ന് റഹ്മാന്‍ പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കീരവാണിയുടെ സംഗീതജീവിതയാത്രയെക്കുറിച്ചും അദ്ദേഹം നൽകുന്ന പ്രചോദനത്തെക്കുറിച്ചും റഹ്മാൻ മനസ്സു തുറന്നത്.

 

‘മികച്ച സംഗീതസംവിധായകനാണ് അദ്ദേഹം. പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല, 2015 ൽ സംഗീതരംഗം വിടാൻ കീരവാണി ആലോചിച്ചിരുന്നു. പക്ഷേ അന്നുമുതലാണ് കീരവാണിയുടെ കരിയർ ആരംഭിച്ചത്. സ്വന്തം ജീവിതം തീർന്നെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ആ പോയിന്റിൽ ആയിരിക്കാം നിങ്ങളുടെ ജീവിതം തുടങ്ങുന്നത്. ഇതാണ് ഏറ്റവും വലിയ ഉദാഹരണം. എന്റെ കുട്ടികളോട് ഞാനെപ്പോഴും പറയും, 35 വർഷമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആ മഹാനായ വ്യക്തി ഒരിക്കൽ സംഗീതരംഗം വിടാൻ ആലോചിച്ചിരുന്നുവെന്നും അവിടം മുതലാണ് അദ്ദേഹത്തിന്റെ കരിയർ തുടങ്ങിയതെന്നും, അതാണ് വലിയ പ്രചോദനം’, എ.ആർ.റഹ്മാൻ പറഞ്ഞു.

 

രാജമൗലി ചിത്രം ആര്‍ആർആറിലെ ‘നാട്ടു നാട്ടു’ പാട്ടിലൂടെ രാജ്യത്തെ ഗോള്‍ഡൻ ഗ്ലോബിന്റെ കൊടുമുടി കയറ്റിയ സംഗീതസംവിധായകനാണ് എം.എം.കീരവാണി. ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു പാട്ടിന്റെ പുരസ്കാരനേട്ടം. ഓസ്കർ നോമിനേഷനിലും ‘നാട്ടു നാട്ടു’ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ കീരവാണിയെ പത്മശ്രീ നൽകി ആദരിക്കാനൊരുങ്ങുകയാണ് രാജ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com