ADVERTISEMENT

മുത്തശ്ശിയുടെ വേർപാടിന്റെ വേദന പങ്കിട്ട് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. എന്നും അമ്മൂമ്മയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളുവെന്നും കൊച്ചുമക്കളോട് ഏറെ സ്നേഹമായിരുന്നുവെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ 97 വയസ്സുവരെ ജീവിച്ച് സമാധാനത്തോടെ കടന്നു പോയ അമ്മൂമ്മയെക്കുറിച്ചോർക്കുമ്പോൾ തങ്ങൾക്കു ദുഃഖമില്ല എന്ന് ജ്യോത്സ്ന പറഞ്ഞുവയ്ക്കുന്നു. 

 

ജ്യോത്സ്നയുടെ കുറിപ്പ് ഇങ്ങനെ:

 

എനിക്കേറ്റവും വിലപ്പെട്ട എന്റെ അമ്മൂമ്മ ഏതാനും ദിവസങ്ങൾക്കു മുൻപ് ഞങ്ങളെ വിട്ടുപോയി. അമ്മൂമ്മയെ ഓർക്കുമ്പോഴെല്ലാം വീടും ഓർമ വരും. അമ്മൂമ്മയുടെ സ്നേഹവും ആർദ്രതയും പരിശുദ്ധിയും ഓർമ വരുന്നു. അമ്മൂമ്മ പാകം ചെയ്തു തരുന്ന മാമ്പഴ പുളിശേരിയും പാവക്കയും പുളി ഇഞ്ചിയും കിട്ടാൻ കൊതിയോടെ നോക്കിയിരുന്ന കാലം ഇപ്പോഴും മനസ്സിലുണ്ട്.

 

97 വയസ്സുവരെ അമ്മൂമ്മ ജീവിച്ചു. കഴിഞ്ഞ ഒരു വർഷമായി ചെറിയ ഓർമക്കുറവ് ഉണ്ടായിരുന്നു. പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളെല്ലാം അമ്മൂമ്മ പതിവായി കണ്ടു. വലിയൊരു ക്രിക്കറ്റ് പ്രേമി കൂടിയായിരുന്നു. അമ്മൂമ്മ ഒരു കെടാവിളക്കാണ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളു. കൊച്ചുമക്കളെയും അവരുടെ മക്കളെയും കുറിച്ചെല്ലാം അമ്മൂമ്മ എപ്പോഴും ചോദിക്കുമായിരുന്നു. ജീവിതത്തിൽ ഞാൻ മുത്തശ്ശിയുടെ സ്നേഹം അറിഞ്ഞത് എന്റെ അമ്മൂമ്മയിലൂടെ മാത്രമാണ്. 

 

അമ്മൂമ്മയെ ഓർത്തു ദുഃഖിക്കുകയല്ല, മറിച്ച് അമ്മൂമ്മയെ ആഘോഷിക്കുകയാണ് ഞങ്ങള്‍ ഇപ്പോൾ. ചുറ്റുമുള്ള എല്ലാവരുടേയും സ്നേഹത്തോടെ അനുഗ്രഹീതമായ ജീവിതം നയിച്ച അമ്മൂമ്മ കഷ്ടപ്പാടുകളില്ലാതെ സമാധാനത്തോടെ കടന്നുപോയി. ജീവിതത്തിലും മരണത്തിലും ദൈവത്തോടൊപ്പമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട തങ്കമണി മുത്തശ്ശി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com