ADVERTISEMENT

പൊലീസിനു കീറാമുട്ടിയായി ‘കാന്താര’ കേസ്; ഈ കുരുക്ക് എങ്ങനെയഴിക്കും എന്ന ആശങ്ക തുടരുന്നു. അപൂർവമായി സംഭവിക്കുന്ന പകർപ്പവകാശ കേസുകളിലൊന്നായ കാന്താര കേസ് കോഴിക്കോട് ടൗൺ പൊലീസ് ആണ് അന്വേഷിക്കുന്നത്. സാധാരണ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളെ അപേക്ഷിച്ച് ഒറ്റനോട്ടത്തിൽ ലളിതമായ കേസാണ് കാന്താരയിലെ വരാഹ രൂപം പാട്ടുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസ്. 

 

തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡ് വർഷങ്ങൾക്കുമുൻപ് അവതരിപ്പിച്ച നവരസ എന്ന പാട്ടിന്റെ പകർപ്പാണ് വരാഹരൂപം എന്നതാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിർഗന്ദൂർ, സംഗീത സംവിധായകൻ, കേരളത്തിലെ വിതരണക്കാരായ നടൻ പൃഥ്വിരാജ് തുടങ്ങി ഒൻപതു പേരാണ് കുറ്റാരോപിതർ. ഈ കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്നലെ ഋഷഭ് ഷെട്ടിയും വിജയ് കിർഗന്ദൂരും ടൗൺ സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായത്.

 

പകർപ്പവകാശം ലംഘിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പൊലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും രേഖകൾ പരാതിക്കാർ പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാൽ പകർപ്പവകാശം സംബന്ധിച്ച കൃത്യമായ രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

അതേസമയം സംഗീതവുമായി ബന്ധപ്പെട്ട കേസിൽ പകർപ്പവകാശം ലംഘിച്ചുവെന്ന് എങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കുമെന്നതാണ് പൊലീസിനുമുന്നിലുള്ള വെല്ലുവിളി. പൊലീസിനു ഫൊറൻസിക് വിഭാഗവും സൈബർ ഫൊറൻസിക് വിഭാഗവുമുണ്ട്. എന്നാൽ ഈ വിഭാഗങ്ങളുടെ അന്വേഷണത്തിലൂടെ സാങ്കേതികമായ പ്രശ്നങ്ങളുള്ള കേസുകളിൽ മാത്രമേ ഇതുവരെ തെളിവുകൾ ശേഖരിച്ചിട്ടുള്ളൂ.

 

തൈക്കൂടം ബ്രിഡ്ജിന്റെ നവരസം പാട്ടിൽ ഏറ്റവും പ്രധാനമായി ഉപയോഗിച്ചിരിക്കുന്ന സംഗീതോപകരണം വയലിനാണ്. എന്നാൽ കാന്താരയിലെ വരാഹരൂപത്തിൽ നാദസ്വരമാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഹൈന്ദവവിശ്വാസങ്ങളുമായി ബന്ധപ്പെട്ട നാടൻസ്പർശമുള്ള ഈണമാണ് നവരസത്തിലും വരാഹരൂപത്തിലുമുള്ളതെന്നും പൊലീസ് പറയുന്നു. അതുകൊണ്ട് കേസ് കോടതിയിലെത്തുമ്പോൾ പകർപ്പവകാശം ലംഘിക്കപ്പെട്ടോ എന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്നതാണ് പ്രധാന വെല്ലുവിളി. കേസ് അന്വേഷണത്തിൽ വിഗദ്ധോപദേശം ആരായാനാണ് പൊലീസിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com