ADVERTISEMENT

ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദന മാറാതെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. വാണിയുടെ ചിത്രം പങ്കുവച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് ഇപ്പോൾ ആരാധകരെയും കണ്ണീരണിയിക്കുകയാണ്. വാണി ജയറാമിനോട് അവസാനമായി സംസാരിച്ചതും വിശേഷങ്ങൾ പങ്കുവച്ചതുമെല്ലാം ശ്രീകുമാരൻ തമ്പി ഓർത്തെടുത്തു. ആരോഗ്യവതിയായിരുന്ന വാണി അന്തരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ താൻ ഏറെ ദുഃഖിച്ചുവെന്നും തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിന്നയാൾ ആണ് വാണി ജയറാമെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:

 

ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ മരിക്കുമ്പോൾ ആ മരണം എന്നെ ഞെട്ടിച്ചു എന്നു പറയുന്ന പതിവുണ്ട്. എന്നാൽ വാണി ജയറാമിന്റെ മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാർഥത്തിൽ ശരിയാണ്. വാണിക്ക് പദ്മഭൂഷൺ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു എന്ന വാർത്ത കണ്ടപ്പോൾ തന്നെ എന്റെ ഭാര്യ രാജി അവരെ ഫോണിൽ വിളിച്ചു. രാജി ഫോൺ ചെയ്തപ്പോൾ വാണിക്ക് ശബ്ദം ശരിയായിരുന്നില്ല. "ചേട്ടൻ ഇപ്പോൾ അവരെ വിളിക്കണ്ട, അവർക്കു തൊണ്ടയടച്ചിരിക്കയാണ്" എന്നു രാജി എന്നോടു പറഞ്ഞു. ഞാൻ ഫേസ്ബുക്കിൽ അവർക്ക് ആശംസകൾ നേർന്നു. എന്റെ ജന്മദേശമായ ഹരിപ്പാട്ടുള്ള "സാരംഗ" എന്ന സാംസ്കാരികസംഘടന എന്റെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ആദ്യ പുരസ്കാരം വാണിജയറാമിനാണു നൽകിയത്. അത് സ്വീകരിക്കാൻ അവർ എന്റെ നാട്ടിൽ വന്നപ്പോൾ എടുത്ത ചിത്രം പോസ്റ്റ് ചെയ്ത് ഞാൻ ഫേസ്ബുക്കിലൂടെ എന്റെ ഇഷ്ടഗായികയ്ക്ക് ആശംസകൾ നേർന്നു. 

 

അടുത്തദിവസം വാണി എന്നെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഞങ്ങൾ ദീർഘനേരം സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ദൂരദർശനിൽ നിന്ന് ഫോൺ വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത ഞാൻ കേട്ടത്. പൂർണ്ണ ആരോഗ്യവതിയായിരുന്ന വാണി ജയറാം ഈ ഭൂമിയോടു വിടപറഞ്ഞിരിക്കുന്നു. അന്ന് വാണിജയറാമിന്റെ വിവാഹവാർഷികദിനം ആയിരുന്നു. ഋഷികേശ് മുഖർജിയുടെ "ഗുഡ്ഡി" എന്ന സിനിമയിലെ "ബോൽരേ പപീഹരാ" എന്ന ഗാനം കേട്ടപ്പോൾ ഹിന്ദി സിനിമയിൽ ഒരു പുതിയ ഗായികയുടെ വരവിൽ ഞാൻ ആഹ്ലാദിച്ചു. ലതാ മങ്കേഷ്ക്കർക്കും ആശാ ഭോസ്‌ലെക്കും ശേഷം ഒരു മികച്ച ഗായിക കൂടി ഇന്ത്യൻ സിനിമാവേദിയിൽ എത്തിയിരിക്കുന്നു എന്നു തന്നെ ഞാൻ വിചാരിച്ചു. വസന്ത ദേശായിയും നൗഷാദും ഈ ഗായികയുടെ നാദമാധുരിയെയും ശ്രുതിശുദ്ധിയെയും പുകഴ്ത്തിപറയുകയുണ്ടായി. 

 

സലിൽ ചൗധരിയുടെ സംഗീതത്തിൽ "സ്വപ്നം" എന്ന സിനിമയിൽ ഒഎൻവി എഴുതിയ "സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി" എന്ന ഗാനം പാടി വാണിജയറാം മലയാളസിനിമയിലെത്തി. അധികം വൈകാതെ ഞാനും അർജുനനും വാണിജയറാമിനു പാട്ടുകൾ നൽകണമെന്നു തീരുമാനിച്ചു. 1973 ലായിരുന്നു സ്വപ്നം പുറത്തുവന്നത്. അടുത്ത വർഷം തന്നെ ഞാൻ സംഭാഷണവും പാട്ടുകളും എഴുതിയ "പ്രവാഹം" എന്ന സിനിമയിൽ പാടിയ "മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു...വാ...വാ...വാ" എന്ന പാട്ടാണ് വാണിജയറാം യേശുദാസുമായി ചേർന്നു പാടിയ ആദ്യത്തെ യുഗ്മഗാനം. അടുത്തവർഷം (1975) ഞാൻ സംവിധാനം ചെയ്ത "തിരുവോണം" എന്ന സിനിമയിൽ അർജുനന്റെ ഈണത്തിൽ വാണിജയറാം പാടിയ "തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റ മണിഞ്ഞൊരുങ്ങി..." എന്ന ഗാനം സൂപ്പർഹിറ്റ് ആയി മാറി. പിക്നിക്കിലെ "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി  വൈശാഖാരാത്രിയൊരുങ്ങും ..."(യേശുദാസിനോടൊപ്പം) എന്ന പാട്ടും "സിന്ധു" എന്ന സിനിമയിലെ "തേടി തേടി ഞാനലഞ്ഞു പാടിപ്പാടി ഞാൻ തിരഞ്ഞു..." എന്ന ഗാനവും 1975ൽ തന്നെ പുറത്തു വന്നു, പിന്നീട് ഞാൻ എഴുതി അർജുനനും ദക്ഷിണാമൂർത്തിയും എം.എസ്.വിശ്വനാഥനും ഈണം നൽകിയ അനവധി രചനകൾക്കു വാണിജയറാം ശബ്ദം പകർന്നു.                                                       

എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ (യേശുദാസിനോടൊപ്പം, സിന്ധു. അർജുനൻ) ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞു... (യേശുദാസിനൊപ്പം പുലിവാൽ) ആകാശം അകലെയെന്നാരു പറഞ്ഞു... (വേനലിൽ ഒരു മഴ – എം.എസ്.വി) ഏതു പന്തൽ കണ്ടാലും അത് കല്യാണപ്പന്തൽ. (വേനലിൽ ഒരു മഴ-എം.എസ്.വി) ഇളം മഞ്ഞിൻ നീരോട്ടം എങ്ങും കുളിരിന്റെ തേരോട്ടം (പാതിരാസൂര്യൻ – ദക്ഷിണാമൂർത്തി), പകൽസ്വപ്നത്തിന് പവനുരുക്കുംപ്രണയരാജശില്പീ  ഇന്നു സന്ധ്യ കവർന്നെടുത്ത സ്വപ്നം എത്ര പവൻ? അമ്പലവിളക്ക് യേശുദാസിനോടൊപ്പം  ദക്ഷിണാമൂർത്തി.) മഞ്ഞപ്പട്ടു ഞൊറിഞ്ഞു വാനം നീലവാനം..... (അമ്പലവിളക്ക്  – ദക്ഷിണാമൂർത്തി )ഈ രാഗത്തിൽ വിടരും മോഹനം ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൗരഭം. (യേശുദാസിനോടൊപ്പം – കതിർ മണ്ഡപം – ദക്ഷിണാമൂർത്തി), ഏപ്രിൽ മാസത്തിൽ വിടർന്ന ലില്ലിപ്പൂ (ജീവിതം ഒരു ഗാനം – എം.എസ്.വി) നിലവിളക്കിൻ തിരിനാളമായ് വിടർന്നു നിറകതിർ ചൊരിയുമെൻ ഹൃദയം (ശാന്ത ഒരു ദേവത – അർജുനൻ) അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തൻ അമ്പലം (എല്ലാം നിനക്കു വേണ്ടി – ദക്ഷിണാമൂർത്തി) കാവാലം ചുണ്ടൻവള്ളം അണിഞ്ഞൊരുങ്ങി (യേശുദാസിനോടൊപ്പം – സിംഹാസനം എം.എസ്.വി) കുങ്കുമപ്പൊട്ടിലൂറും കവിതേ (പാൽക്കടൽ – എ.ടി.ഉമ്മർ)ചിരിയോ ചിരി ചിരിയോ ചിരി ചിലമ്പണിഞ്ഞ തെക്കൻകാറ്റിനു ചിരിയൊതുക്കാൻ മേലാ (യേശുദാസിനൊപ്പം – ദക്ഷിണാമൂർത്തി) പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം (യേശുദാസിനോടൊപ്പം – സിംഹാസനം.എം.എസ്.വി) നിറങ്ങളിൽ നീരാടുന്ന ഭൂമി (സ്വന്തം എന്ന പദം – ജയചന്ദ്രനോടൊപ്പം – ശ്യാം) സിനിമയിൽ പാടിയ പാട്ടുകളും ഞാൻ തന്നെ ഈണം പകർന്ന ആൽബം ഗാനങ്ങളും ഉൾപ്പെടുത്തിയാൽ ഞാൻ എഴുതിയ നൂറിലേറെ പാട്ടുകൾക്കു വാണിജയറാം ശബ്ദം നൽകിയിട്ടുണ്ട്. എന്റെ "ഗാനം" എന്ന സിനിമയിൽ ഇരയിമ്മൻതമ്പിയുടെ "കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ, കഴലിണ കൈതൊഴുന്നേൻ..." എന്ന അതിമനോഹരമായ പ്രാർത്ഥനാഗീതം പാടിയത് വാണിജയറാം ആണ്. വിഷുക്കണി എന്ന ചിത്രത്തിൽ സലിൽ ദായുടെ ഈണത്തിൽ ഞാൻ എഴുതിയ "കണ്ണിൽ പൂവ്, ചുണ്ടിൽ പാല്, തേന്" എന്ന പാട്ട് എത്ര മനോഹരമായിട്ടാണ് അവർ പാടിയത്.

 

എല്ലാ ചാനൽ അഭിമുഖങ്ങളിലും എന്റെയും അർജുനൻ മാസ്റ്ററുടെയും പേരുകൾ ആ മഹതി എടുത്തു പറയുമായിരുന്നു. വാണിയുടെ ഭർത്താവും എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഒരു മാതൃകാ ദാമ്പത്യമായിരുന്നു അത്. ജയറാമിന് ബോംബെയിൽ വളരെ ഉയർന്ന ഉദ്യോഗം ഉണ്ടായിരുന്നു. സംഗീതത്തിൽ വാണിക്കു നല്ല ഭാവിയുണ്ടെന്നു മനസ്സിലായപ്പോൾ അവരെ സഹായിക്കാനായി അദ്ദേഹം തന്റെ ജോലി  ഉപേക്ഷിച്ചു. ജയറാം നല്ല സിതാർവാദകനും ആയിരുന്നു. ആദ്യകാലത്ത്  വാണിക്കും സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗം ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും ഒന്നിച്ചല്ലാതെ ഞാൻ കണ്ടിട്ടില്ല. ജയറാമിന്റെ മരണം വാണിയെ വല്ലാതെ ബാധിച്ചു. കുറച്ചുകാലം അവർ പാടിയില്ല. പിന്നെ അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങൾ കേട്ട് അവർ സംഗീതത്തിലേക്കു തിരിച്ചു വന്നു. തന്നെ അംഗീകരിച്ചവരോടെല്ലാം മനസ്സിൽ നന്ദിയും കടപ്പാടും സൂക്ഷിച്ച സ്ത്രീയായിരുന്നു വാണിജയറാം. മലയാളത്തിൽ ആദ്യത്തെ പാട്ടു നൽകിയ നിർമാതാവും ഫൊട്ടോഗ്രാഫറുമായ ശിവന്റെ ഭാര്യയുടെ ചരമദിനത്തിൽ അവർ പതിവായി തിരുവനന്തപുരത്തെ ശിവന്റെ വീട്ടിൽ വന്നു ഭജൻസ് പാടുമായിരുന്നു. എന്റെ കുടുംബവുമായും അവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. എനിക്ക് അവർ സ്നേഹസമ്പന്നയായ സഹോദരിയെപോലെയായിരുന്നു. വാണിജയറാമിന്റെ രൂപം മറഞ്ഞു. പക്ഷേ, ശബ്ദത്തിനു മരണമില്ല. കാരണം, ശബ്ദം ആകാശമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com