ADVERTISEMENT

ഇഷ്ടഗാനത്തെപ്പറ്റി സംഗീതലോകത്തെ മലപ്പുറത്തിന്റെ സപ്തസ്വരങ്ങൾ പറയുന്നു,

 

അതുൽ നറുകര

 

(പിന്നണി ഗായകൻ. പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി)

 

ഇഷ്ടഗാനം:

 

‘കലക്കാത്ത സന്ദനമേറെ വെഗുവോക

പൂത്തിറിക്കോ പൂപറിക്കാ പോകിലാമോ’

(ചിത്രം : അയ്യപ്പനും കോശിയും)

 

എന്തുകൊണ്ട്:

 

‘ആർക്കാണ് ഈ പാട്ടിനെയും പാട്ടു പാടിയ ഗായികയെയും ഇഷ്ടപ്പെടാതിരിക്കുക. നാട്ടിലെ പാട്ടിനെ പാട്ടിലാക്കി സംഗീതാസ്വാദകരുടെ മനസ്സു കവർന്ന നഞ്ചിയമ്മയുടെ ചിരിയിലുമുണ്ട് ഒരു സംഗീതം. ആ സ്വരം മലയാളത്തിന്റെ സംഗീത സങ്കൽപങ്ങളെ മാറ്റിമറിച്ചു. പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെ നാടൻപാട്ട് ശാഖയ്ക്ക് ലഭിച്ച അംഗീകാരം കൂടിയായി. കേവലം പാട്ടു പഠിച്ചവർക്കു മാത്രം പാട്ടു പാടുക എന്നതിനപ്പുറം പരമ്പരാഗതമായ പാട്ടിന് സ്വീകാര്യത ഉണ്ടെന്നു തെളിയിച്ചു. പുതിയ കാലത്ത് ഇത്തരം പാട്ടിന് അംഗീകാരം ലഭിക്കുക എന്നതു വലിയ കാര്യമാണ്. നാടൻ പാട്ടുകാർക്കു പ്രോത്സാഹനം നൽകി ഈ പാട്ടിനു സംഗീതം പകർന്ന ജേക്സ് ബിജോയിയുടെ പങ്കും എടുത്തു പറയേണ്ടതാണ്.

 

കോട്ടയ്ക്കൽ മധു

(കഥകളി സംഗീതജ്ഞൻ)‌‌

 

ഇഷ്ട ഗാനം :

 

‘കൽപാന്ത കാലത്തോളം

കാതരേ നീയെൻ മുന്നിൽ’

(സിനിമ : എന്റെ ഗ്രാമം)

എന്തുകൊണ്ട്:

 

‘കുട്ടിക്കാലത്ത് പാടി നടന്നിരുന്ന ഗാനം. ഇന്നു കേൾക്കുമ്പോൾ മനസ്സിലാകെ ഗൃഹാതുര സ്മരണ നിറയും. വിദ്യാധരൻ മാഷിന്റെ ശുദ്ധ സംഗീതം, ഗാന ഗന്ധർവന്റെ സ്വരമാധുരി, ഈ പാട്ട് ഇഷ്ടപ്പെടാൻ കാരണങ്ങളേറെയുണ്ട്. ശ്രീമൂലനഗരം വിജയൻ എഴുതിയ വരികൾക്കുമുണ്ട് പ്രത്യേകത. എല്ലാം തുടങ്ങുന്നത് ‘ക’ കാരത്തിലാണ്.എല്ലാ അർഥത്തിലും ആത്മാവുള്ള ഗാനമാണിത്.

 

 

വിളയിൽ ഫസീല

(മാപ്പിളപ്പാട്ട് ഗായിക)

 

ഇഷ്ട ഗാനം:

 

‘‘ഖല്ലാഖായുള്ളോനെ നിന്റെ റിളാകെന്റെ,

ഖൽബിന്റെ കൈക്കുമ്പിൽ നീട്ടിക്കൊണ്ട്’

 

 

എന്തുകൊണ്ട്:

 

‘ഈ പാട്ടിനോടുള്ള ഇഷ്ടം വ്യക്തിപരമാണ്. ഞാൻ ഏറ്റവും കൂടുതൽ വേദികളിൽ പാടിയത് പ്രർഥനാ രൂപത്തിലുള്ള ഈ പാട്ടാണ്. നാട്ടിലും വിദേശ നാടുകളിലുമായി നാലായിരത്തോളം സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയെല്ലാം ഈ പാട്ടുപാടിയാണു തുടങ്ങാറുള്ളത്.

 

 

സമീർ ബിൻസി

സൂഫി ഗായകൻ, ഗാനരചയിതാവ്

 

ഇഷ്ട ഗാനം: 

 

‘നീ വരും എന്നാശിച്ചു ഞാൻ

എൻ ഉയിർ നിൻ തേരാക്കി ഞാൻ

(ചിത്രം: ആൺകിളിയുടെ താരാട്ട്)

എന്തുകൊണ്ട്:

 

യഥാർഥത്തിൽ ഈ പാട്ടിന്റെ പല്ലവി ‘എന്റെ വിണ്ണിൽ വിടരും നിലാവേ, എന്നും ഉള്ളിൽ വിരിയും കിനാവേ’ എന്നാണ്. പക്ഷേ, പാട്ടിന്റെ പകുതിയോളമെത്തുമ്പോൾ വരുന്ന മുകളിലെ വരികളാണ് എപ്പോഴും എന്റെ മനസ്സിലേക്ക് ഓടിവരിക. ഒരുതരം ദൈവികതയോ ദിവ്യപ്രണയത്തിന്റെ അനുഭൂതിയോ ഒക്കെ ഈ ഗാനത്തിനുണ്ടെന്നു തോന്നിയിട്ടുണ്ട്. പൂവച്ചൽ ഖാദറിന്റെ വരികളാകട്ടെ, ശ്യാമിന്റെ സംഗീതമാകട്ടെ, ദാസേട്ടന്റെ ആലാപനമാകട്ടെ എല്ലാം മികച്ചു നിൽക്കുന്നു. എനിക്കേറെ ഗൃഹാതുരത്വം തോന്നുന്ന ഒരു ഗാനം കൂടിയാണിത്.

 

 

കെ.വി.അബൂട്ടി

സംഗീത സംവിധായകൻ

 

ഇഷ്ടഗാനം:

 

അനുരാഗ ഗാനം പോലെ

അഴകിന്റെ അലപോലെ

(ചിത്രം: ഉദ്യോഗസ്ഥ)

 

എന്തുകൊണ്ട്:

 

എന്റെ ഗുരു കൂടിയായ ബാബുക്കയുടെ (എം.എസ്.ബാബുരാജ്) പാട്ടുകളാണ് ഏറ്റവും പ്രിയപ്പെട്ടവ. അതിൽ ഏറ്റവും ഇഷ്ടം ‘ഉദ്യോഗസ്ഥ’ (1967) എന്ന ചിത്രത്തിൽ അദ്ദേഹം ഈണമിട്ട ഈ ഗാനമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരികത വലിച്ചടുപ്പിക്കുന്ന ഈണം. കംപോസിങ്ങിന്റെ വശ്യതയ്ക്കു പുറമേ വ്യക്തിപരമായ കാരണങ്ങൾ കൂടിയുണ്ട് അത് പ്രിയപ്പെട്ടതാകാൻ. 1970കളിൽ കോഴിക്കോട് മുക്കത്ത് നടന്ന ഒരു പരിപാടിയിൽ ബാബുക്ക എന്നെക്കൊണ്ട് വേദിയിൽ ഈ പാട്ട് പാടിച്ചത് മറക്കാനാവാത്ത അനുഭവമാണ്. അദ്ദേഹത്തിന്റെ കൂടെ സംഗീത പരിപാടികൾക്ക് ഹാർമോണിയം വായിക്കാനൊക്കെ പോകുന്ന കാലമായിരുന്നു അത്. യൂസഫലി കേച്ചേരി രചിച്ച ഗാനം സിനിമയിൽ ആലപിച്ചത് പി.ജയചന്ദ്രൻ ആണ്.

 

 

ടി.എൻ.കൃഷ്ണചന്ദ്രൻ

സംഗീതജ്ഞൻ

 

 

ഇഷ്ടഗാനം:

 

‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ

മനസ്സിൽ ദൈവം ജനിക്കുന്നു.

മനുഷ്യൻ മനുഷ്യനെ വെറുക്കാൻ

തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു ’

(ചിത്രം: വാഴ്‌വേ മായം)

 

എന്തുകൊണ്ട്:

 

പണ്ട് ചെറുപ്പത്തിൽ വാക്കുകളുടെ അർഥം പോലും അറിയാതെ പാടിനടന്ന പാട്ടാണ്. ഇന്നു നോക്കുമ്പോൾ ഇന്നത്തെക്കാലത്തു കേട്ടിരിക്കേണ്ട ഏറ്റവും അർഥവത്തായ പാട്ടാണിതെന്നു തോന്നുന്നു. വയലാറിന്റെ വരികൾക്ക് ദേവരാജൻമാഷുടെ സംഗീതം. ദാസേട്ടനാണ് ആലാപനം. ‘ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം’ എന്ന വരികൾക്കു തുടർച്ചയായാണ് മുകളിൽ കൊടുത്തിരിക്കുന്ന വരികൾ വരുന്നത്. കാലത്തെ മുൻകൂട്ടിക്കാണുന്ന ഋഷിതുല്യരാണ് കവികൾ എന്നു പറയുന്നത് വെറുതെയല്ലെന്ന് ഈ പാട്ടു കേൾക്കുമ്പോൾ തോന്നാറുണ്ട്. സ്നേഹമാണ് ഈശ്വരൻ എന്ന് അദ്ദേഹം സുന്ദരമായി പറഞ്ഞു വയ്ക്കുന്നു. മനസ്സിനു സാന്ത്വനം നൽകുന്ന ശക്തിയാണു സംഗീതം. അത്തരം സംഗീതം ഉണ്ടാവണമെങ്കിൽ മനുഷ്യരുടെ ഉള്ളിൽ ഈശ്വരൻ ജനിക്കണം. ലോകത്തെ സംഗീതമയമാക്കാൻ എല്ലാവരുടെയുമുള്ളിൽ ഈശ്വരൻ ജനിക്കട്ടെ എന്നാണെന്റെ പ്രാർഥന.

 

ഇമാം മജ്ബൂർ

(സൂഫി ഗായകൻ, സൗണ്ട് 

എൻജിനീയർ)

 

ഇഷ്ടഗാനം:

 

‘ഓത്തു പള്ളീലന്നു നമ്മൾ പോയിരുന്ന കാലം

ഓർത്തു കണ്ണീർ വാർത്തു നിൽക്കയാണ് നീലമേഘം

(ചിത്രം തേൻതുള്ളി)

 

എന്തുകൊണ്ട്:

 

സ്കൂൾ പ്രായത്തിൽ ആദ്യമായി പൊതുവേദിയിൽ കേട്ട ഈ പാട്ടിനോടാണ് ഏറെ ഇഷ്ടം. സംഗീതജ്ഞൻ കൂടിയായിരുന്ന പിതാവ് അസീസ് ഭായിയുടെ കൂടെ അന്ന് പോയിരുന്ന മെഹ്ഫിൽ സദസ്സുകളിലൊന്നിൽ വച്ചാണ് ഈ പാട്ട് കേട്ടത്. ഇതിന് ഗസൽ രൂപത്തിലുള്ള ഈണം നൽകിയ വടകര കൃഷ്ണദാസ് തന്നെയാണ് അന്നത് വേദിയിൽ പാടിയതെന്ന് പിന്നീടാണ് മനസ്സിലായത്. ഇതു പിൽക്കാലത്ത് എന്നിലെ ഗായകനെയും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. പൊതുവേദികളിൽ എത്രയോ തവണ ആലപിച്ചിട്ടുമുണ്ട്. പി.ടി.അബ്ദുറഹിമാൻ രചിച്ച ഈ പാട്ടിന് കെ.രാഘവൻ ‘തേൻതുള്ളി’ (1979) എന്ന സിനിമയ്ക്കു വേണ്ടി സംഗീതം നൽകി വി.ടി.മുരളി പാടിയ മാപ്പിളപ്പാട്ട് രൂപമാണ് ഏറെ ജനകീയമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com