ADVERTISEMENT

മകന്റെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഗായിക ജ്യോത്സ്ന. നീണ്ട നിയന്ത്രണങ്ങൾക്കൊടുവിലുള്ള മനോഹരമായ പിറന്നാളായിരുന്നു ഇതെന്നും മകൻ കുഞ്ഞായിരുന്നപ്പോൾ മുതലുള്ള ഓരോ ഓർമയിലേക്കും തന്റെ മനസ്സ് ഇപ്പോൾ മടങ്ങി ചെല്ലുകയാണെന്നും ജ്യോത്സ്ന ഹൃദ്യമായി കുറിച്ചു. ഗായികയുടെ കുറിപ്പിനു പിന്നാലെ നിരവധി പേരാണ് മകന് ജന്മദിനാശംസകൾ നേരുന്നത്. ശിവം എന്നാണ് ജ്യോത്സ്നയുടെ മകന്റെ പേര്.  

 

‘പത്തോ പന്ത്രണ്ടോ വയസ്സ് വരെ മാത്രമേ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ നിരുപാധികമായി സ്നേഹിക്കുകയും ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളായി അവരെ കാണുകയും ചെയ്യുകയുള്ളുവെന്ന് പലരും പറയാറുണ്ട്. ആ പ്രായത്തിനു ശേഷം അവർ താന്താങ്ങളുടെ വഴി കണ്ടെത്തുകയും അഭിപ്രായങ്ങൾ പറയുകയും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും സ്വന്തമായി ഒരു ലോകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. 

 

എന്റെ കു‍ഞ്ഞിന്റെ എട്ടാം പിറന്നാളായിരുന്നു ഇന്നലെ. കഴിഞ്ഞ കുറച്ചു കാലമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പിറന്നാൾ. എങ്കിലും ഒരു അമ്മയെന്ന നിലയിലുള്ള പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു. കുഞ്ഞുങ്ങൾ വേഗം വളരണമെന്നും സ്വതന്ത്രരാകണമെന്നും എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുവഴി മാതാപിതാക്കള്‍ക്കും താന്താങ്ങളുടേതായ സമയം കണ്ടെത്താമല്ലോ. എന്നാല്‍ കുറച്ചുകഴിഞ്ഞ് കുഞ്ഞുങ്ങളുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോൾ ആ പൂർവ കാലത്തിലേക്കു മടങ്ങിച്ചെല്ലാൻ മാതാപിതാക്കൾ ആഗ്രഹിക്കും. 

 

കുഞ്ഞുങ്ങളുടെ ആദ്യത്തെ നടത്തം, ആദ്യത്തെ പല്ല്, ആദ്യ സ്കൂൾ ദിനം തുടങ്ങിയവയുടെയൊക്കെ നല്ലോർമ കാലത്തിലേക്ക് നാം അറിയാതെ എത്തിച്ചേരും. ഞാൻ എല്ലാ ദിവസവും എന്റെ കുഞ്ഞിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവൻ എന്നെ പലതും പഠിപ്പിക്കുന്നു. ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല. എന്റെ സാന്നിധ്യം മാത്രം അവന്റെയടുത്ത് ഉണ്ടായാല്‍ മതി’, ജ്യോത്സ്ന കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com