സ്വയംവരത്തിന് ദേശീയ പുരസ്കാരം: ആദ്യം പ്രവചിച്ചത് പി.ഭാസ്കരനെന്ന് അടൂർ
Mail This Article
‘സ്വയംവരം’ സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്നു പ്രവചന സ്വഭാവത്തോടെ ആദ്യം പറഞ്ഞത് പി.ഭാസ്കരനാണെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് പി.ഭാസ്കരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഭാസ്കര നിലാവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സ്വയംവരം’ സിനിമയുടെ പ്രിവ്യൂ മദ്രാസിലായിരുന്നു. പ്രമുഖരായ ഒട്ടേറെപ്പേർ അതിൽ പങ്കെടുത്തു. ഞാൻ പുറത്താണ് നിന്നത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയവരൊന്നും നവാഗത സംവിധായകനായ എന്നെ ശ്രദ്ധിച്ചില്ല. എന്നാൽ പി.ഭാസ്കരൻ നെഞ്ചിൽ കൈവച്ചു കൊണ്ടാണ് എന്റെ അടുത്തുവന്നത്. ഇംഗ്ലിഷിലായിരുന്നു അദ്ദേഹം സംസാരിച്ചത്. എന്നെ അനുമോദിച്ച ശേഷം പറഞ്ഞു: നന്നായിരിക്കുന്നു. ഈ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. അതു പിന്നീടു യാഥാർഥ്യമായപ്പോൾ ഞാൻ പി.ഭാസ്കരനെ ഓർമിച്ചു.
അന്ന് സിനിമ കണ്ടിറങ്ങിയവരിൽ ഒരാൾ ബാലു മഹേന്ദ്രയായിരുന്നു.അന്നദ്ദേഹം ഒന്നുമായിട്ടില്ല. ‘നീ ഞങ്ങളുടെ മാനം കാത്തെ’ന്നാണ് ബാലു മഹേന്ദ്ര പറഞ്ഞത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ സഹപാഠികളായിരുന്നു. പിൽക്കാലത്ത് ബാലു മികച്ച സംവിധായകനായി പേരെടുത്തു. അപ്പോഴൊക്കെ എന്നെ കാണുമ്പോൾ പറയുമായിരുന്നു: ഈ അടൂരൊക്കെ എങ്ങനെയാണ് ജീവിക്കുന്നതെന്ന്. കൊമേഴ്സ്യലായി വിജയിക്കുന്ന പടങ്ങളല്ലല്ലോ ഞാൻ എടുക്കുന്നത്. പക്ഷേ ജീവിതത്തെക്കുറിച്ച് എനിക്ക് ഭയം ഉണ്ടായിരുന്നില്ല. അത് ഇപ്പോഴും ഇല്ല. നമുക്ക് പി.ഭാസകരനിലേക്കു തന്നെ വരാം. സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ജീവിത സായാഹ്നത്തിൽ സ്മൃതിനാശം ഉണ്ടായത് വേദനിപ്പിക്കുന്നതായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്ത് അദ്ദേഹത്തെ ആദരിക്കാൻ വലിയ ഒരു പരിപാടി നടത്തി. വേദിയിൽ തൊട്ടടുത്തിരുന്ന സുഹൃത്തും നിർമാതാവുമായിരുന്ന ശോഭന പരമേശ്വരൻ നായരോട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നു: ‘‘നമ്മൾ എന്തിനാണ് ഇങ്ങനെ ഇവിടെ ഇരിക്കുന്നതെ’’ന്ന്. തന്നെ ആദരിക്കുന്ന പരിപാടിയാണെന്ന ഓർമ അദ്ദേഹത്തിന്റെ സ്മൃതികളിൽ നിന്നുമാഞ്ഞു പോയിരുന്നിരിക്കണം. പി ഭാസ്കരന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാൻ കേരള സമൂഹം മുന്നോട്ടു വരണമെന്നും അടൂർ പറഞ്ഞു.
തണൽക്കൂട്ടം പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ, സംഗീത നിരൂപകൻ ടി.പി.ശാസ്തമംഗലം, കവി സുമേഷ് കൃഷ്ണൻ, എഴുത്തുകാരൻ പ്രതാപ് കിഴക്കേ മഠം, സംവിധായകൻ ജീൻ പോൾ, തണൽക്കൂട്ടം സെക്രട്ടറി അനിൽ നെടുങ്ങോട്, ട്രഷറർ കെ.ആർ.സംഗീത്, വീണാ മരുതൂർ, ആർ.വി.ശങ്കർ, പി.രാജേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.പി.ഭാസ്കരന്റെ കവിതകൾ ആലപിക്കുന്ന മത്സരം, അദ്ദേഹം രചിച്ച ഗാനങ്ങളുടെ ആലാപനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു.
English Summary: Adoor Gopalakrishnan Remembering poet, lyricist and filmmaker P Bhaskaran