ADVERTISEMENT

ജീവിതപങ്കാളിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് പോപ് താരം സെലീന ഗോമസ്. പുതിയ ആൽബമായ സിംഗിൾ സൂണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് വ്യക്തിജീവിതത്തെക്കുറിച്ചു ഗായിക മനസ്സു തുറന്നത്. മുൻപുണ്ടായ പ്രണയങ്ങൾ പോലെയായിരിക്കില്ല ഇനിയുള്ളതെന്നും പുതിയ പങ്കാളി എല്ലായ്പ്പോഴും തന്റെ സന്തോഷം ആഗ്രഹിക്കുന്നയാളായിരിക്കണമെന്നും തന്നെയും കുടുംബത്തെയും കരുതുന്നവനായിരിക്കണമെന്നും സെലീന വ്യക്തമാക്കി. 

 

‘പങ്കാളിയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു തുറന്നു പറയുന്നതിൽ എനിക്കു ല‍ജ്ജയില്ല. അവൻ വളരെ ശാന്തനായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർ ചിന്തിക്കും വിധത്തിലുള്ള ശാന്തതയല്ല ഞാൻ ഉദ്ദേശിച്ചത്. അവൻ വളരെ നല്ലവനായിരിക്കണം. എന്നെ ചിരിപ്പിക്കുകയും എപ്പോഴും സന്തോഷിപ്പിക്കുകയും എന്റെ കുടുംബത്തെ നല്ല രീതിയിൽ കരുതുകയും ചുറ്റുമുള്ളവരോട് നന്നായി പെരുമാറുകയും വേണം. എന്നെ സ്നേഹിക്കുന്നയാൾക്ക് പൂർണമായും എന്നെ വിട്ടുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത്രയും കാലം അനുഭവിച്ച വേദന ഒരിക്കലും മറക്കാൻ സാധിക്കില്ല. അതൊന്നും ഞാൻ ആഗ്രഹിച്ചിട്ട് എന്നിലേക്കു വന്നുചേർന്നതല്ല. എനിക്ക് കാവലായി നിൽക്കാൻ, കവചമാകാൻ ഒരാൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുന്നു’, സെലീന ഗോമസ് പറഞ്ഞു. 

 

സെലീനയുടെ തുറന്നുപറച്ചിൽ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മുൻപും വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ സെലീന പങ്കുവച്ചിട്ടുണ്ട്. മുന്‍പ് സെലീനയ്ക്ക് പല പ്രണയങ്ങൾ ഉണ്ടായെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. 2008 മുതൽ 2009 വരെ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസും സെലീനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു വർഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2017ൽ ഗായകൻ വീക്കെൻഡുമായി സെലീന പ്രണയത്തിലായി. എന്നാല്‍ 10 മാസങ്ങൾക്കു ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് കഴിഞ്ഞ വർഷം ഇറ്റാലിയൻ നടനും നിർമാതാവുമായ ആൻഡ്രിയ ലേർവോലിനോയുമായി സെലീന പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com