ADVERTISEMENT

പതിറ്റാണ്ടുകളുടെ പാട്ട് പാരമ്പര്യത്തിൽ തെളിഞ്ഞ ഈണങ്ങള്‍ മലയാളിക്കു സമ്മാനിച്ചു കടന്നു പോയ ഇതിഹാസ സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമിക്ക് ഇന്ന് നൂറ്റിനാലാം ജന്മവാർഷികം. സ്വാമി വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ആ ഈണങ്ങൾക്കിന്നും നന്നേ ചെറുപ്പമാണ്. മാത്രവുമല്ല അവ ആവർത്തിച്ചു കേൾക്കുന്തോറും പ്രിയം ഏറി വരികയും ചെയ്യുന്നു. സ്വാമിയുടെ ഭൂരിഭാഗം ഈണങ്ങൾക്കും പിന്നണിയിൽ സ്വരമായത് കെ.ജെ.യേശുദാസ് ആണ്. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിലെ ഗായകൻ ഉണ്ടാകില്ലായിരുന്നുവെന്ന് യേശുദാസ് തന്നെ പറഞ്ഞിട്ടുമുണ്ട്.

‘ശ്യാമരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് സ്വാമി അവസാനമായി ഈണമൊരുക്കിയത്. തൊണ്ണൂറ്റി മൂന്നാം വയസ്സിലും ഏറെ ചുറുചുറുക്കോടെ ചിട്ടപ്പെടുത്തിയ പാട്ടുകൾക്കു പിന്നിൽ യേശുദാസും മകൻ വിജയ് യേശുദാസും വിജയ്‌യുടെ മകൾ അമേയയും സ്വരമായി. ഇതോടെ ഒരു കുടുംബത്തിലെ നാലു തലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന പേരും സ്വാമി സ്വന്തമാക്കി. ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി ഏതാനും നാളുകൾ പിന്നിട്ടപ്പോഴായിരുന്നു ദക്ഷിണാമൂർത്തി സ്വാമിയുടെ വിയോഗം. 2019 ൽ പുറത്തിറങ്ങിയ ശ്യാമരാഗത്തിലെ ‌പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണു ലഭിച്ചത്. ഈണങ്ങൾ കൊണ്ടു മലയാളി ഹൃദയത്തെ കീഴടക്കിയ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത സപര്യയുടെ നാൾവഴികളിലേയ്ക്കൊരു തിരിഞ്ഞു നോട്ടം.

1919 ഡിസംബർ 9ന് ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും എഴുമക്കളിൽ ഏറ്റവും മൂത്തയാളായാണ് ദക്ഷിണാമൂർത്തി സ്വാമിയുടെ ജനനം. ചെറുപ്പം മുതൽ സംഗീതാഭിരുചി ഉണ്ടായിരുന്ന സ്വാമി, സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് അമ്മയിൽ നിന്നാണ്. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. സംഗീതത്തിലുള്ള താൽപര്യത്താൽ പത്താം ക്ലാസിൽ വച്ചു പഠനം നിർത്തിയ ദക്ഷിണാമൂർത്തി കർണ്ണാടകസംഗീതം അഭ്യസിച്ചു.

തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി എന്ന ഗുരുവിന്റെ കീഴിൽ മൂന്നു വർഷം സംഗീതം പഠിച്ചു. പിന്നീട് കർണ്ണാടക സംഗീതത്തിൽ വിദഗ്ധനായി. കെ.കെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമിച്ച് 1950 ൽ പുറത്തിറങ്ങിയ ‘നല്ല തങ്ക’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രത്തിൽ നായകവേഷത്തിലെത്തിയത് യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്. ‘നല്ല തങ്ക’യിൽ അദ്ദേഹം ഒരു ഗാനം ആലപിച്ചിരുന്നു.

ആദ്യകാലത്ത് ഗാനരചനയിൽ അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമായിരുന്നു ദക്ഷിണാമൂർത്തിയുടെ കൂടെയുണ്ടായിരുന്നത്. പിന്നീട് പി.ഭാസ്കരൻ, വയലാർ രാമവർമ, ഒഎൻവി കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം നിരവധി ഗാനങ്ങൾ സൃഷ്ടിച്ചെടുത്തു. സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖർ ഏതാനും ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പി.ലീല, പി.സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ സ്വാമിയുടെ ശിഷ്യരാണ്. മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, ജെ.സി ‍‍.ഡാനിയേൽ പുരസ്കാരം, സ്വാതി തിരുനാൾ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ആ സംഗീത വിസ്മയത്തെ തേടിയെത്തി.

English Summary:

Remembering V. Dakshinamoorthy on his birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com