ADVERTISEMENT

നിങ്ങളുടെ പ്രണയത്തിന് എന്തുനിറമാണെന്നു ചോദിച്ചാൽ ഒരു ചുവന്ന റോസാപ്പൂവായിരിക്കുമോ നിങ്ങൾ നീട്ടുക? എങ്കിൽ കടുംനീലനിറമുള്ളരൊരു റോസാപ്പൂവിന്റെ പ്രണയകഥ കൂടി നിങ്ങൾ കേൾക്കണം. ‘അകലെ’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ നായികയുടെ കഥ. 2004ൽ പുറത്തിറങ്ങിയ ഈ ചിത്രം പറയുന്നത് ഒരു മേൽക്കൂരയുടെ കീഴിൽ ഒരുമിച്ച് ഒറ്റപ്പെട്ടുപോയ മൂന്നു പേരുടെ കഥയാണ്. കൂട്ടംപറ്റി നടക്കുന്ന ഒറ്റയാൻ ജീവിതങ്ങൾ. ഒരാൾക്കു മറ്റൊരാളോടു തോന്നുന്ന അകൽച്ചയേക്കാൾ എത്ര ഭയാനകമാണ് അയാൾക്ക് അയാളോടു തന്നെയുള്ള അകൽച്ചയെന്ന് ആദ്യമായി എന്നെ ഓർമപ്പെടുത്തിയത് ‘അകലെ’യിലെ മൂന്നു കഥാപാത്രങ്ങളാണ്. 

നീൽ, റോസ്, മാർഗരറ്റ്.. ഒറ്റയ്‌ക്കായിരിക്കുമ്പോൾ ഒരേകാന്തതയുടെ കൂട്ടു പോലും വേണ്ടെന്നു വച്ചവർ. ഒപ്പമായിരിക്കുമ്പോൾ പോലും ഒറ്റയ്‌ക്കാകുന്നതിന്റെ ഉന്മാദം തിരഞ്ഞു പോയവർ. അതിനു വേണ്ടി അവനവനോടു പോലും കെറുവിച്ചിരുന്നവർ. ഒറ്റപ്പെടാൻ വേണ്ടിയാകണം നീൽ തെരുവിലെ കൊട്ടകയ്‌ക്കുള്ളിൽ ഒരേ പടം ആവർത്തിച്ചു കാണുന്നതിന്റെ മടുപ്പ് മറന്നത്. അരാജക ജീവിതത്തിലേക്കു യാത്രയായ ഭർത്താവിനെയോർത്ത് മാർഗരറ്റ് നൊമ്പരപ്പെടാതിരുന്നത്. വെളിച്ചം പാളി വീഴുന്ന ചില്ലലമാരയിലെ കൗതുകജീവികളോടു റോസ് കൂട്ടുകൂടിയത്.

ഈ ചിത്രം കാണുമ്പോഴൊക്കെ ചുറ്റിലും ഒരു സങ്കടം വന്നു തളംകെട്ടിനിൽക്കുന്നതുപോലെ തോന്നിപ്പോകാറുണ്ട്. എന്തൊരു നിർവികാരത... എന്തൊരു നിശ്ചല മൂകത... ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ആ ചിത്രത്തിലെ വിഷ്വലുകളെക്കുറിച്ച് ഓർമിക്കാൻ ശ്രമിക്കുമ്പോൾപോലും ഞാൻ പെട്ടെന്ന് ഏതോ ഒറ്റത്തുരുത്തിൽപെട്ടുപോകുംപോലെ... 

ചിത്രത്തിൽ ഏറ്റവുമധികം ഏകാന്തമെന്നു തോന്നിപ്പിച്ചത് നീലോ മാർഗരറ്റോ റോസോ അല്ല. സിനിമാ കൊട്ടകയിലെ ഇരിപ്പിടത്തിനു ചുറ്റമുള്ള ഇരുട്ടുവട്ടത്തിലേക്കു തലപൂഴ്‌ത്തുന്ന കാഴ്‌ചക്കാരുമല്ല. പിന്നെ? റോസിന്റെ തണുത്ത മുറിയിൽ മുറിഞ്ഞ മെഴുകുതിരിയുടെ പാതിവെട്ടത്തിൽ അവളെ  നോക്കിനോക്കിയിരിക്കാറുള്ളൊരു ചില്ലലമാര ഓർക്കുന്നില്ലേ? അതിന്റെ നനുനനുത്ത അറകളിൽ പാതി മയങ്ങുന്ന ഗ്ലാസ് ജിവികളെ ഓർക്കുന്നില്ലേ? ഹോ.. എന്തൊരു ജീവിതമായിരുന്നിരിക്കണം റോസിന് ഏറ്റവും പ്രിയപ്പെട്ട ആ സ്ഫടികജീവികൾ ജീവിച്ചിരിക്കുക... അവളുടെ നേർത്ത നിശ്വാസത്തിൽപോലും ഉയിരുവയ്ക്കാതെ, വിരൽത്തുമ്പുതൊട്ടുപോലും ചലിക്കാതെ... ആ ചില്ലലമാരയ്ക്കുള്ളിൽ അനന്തകാലത്തേക്കു നിശ്ചലമായി നിന്നുപോയവർ... നമ്മളിൽ ചിലരും അങ്ങനെ ആരുടെയോ ചില്ലുകൂട്ടിലെ നിശ്ചലജീവികളല്ലേ എന്നുപോലും തോന്നിപ്പിച്ചു ആ സ്ഫടിക സങ്കടക്കാഴ്ച... 

ജനുവരിയിലെന്നല്ല, ഒരിക്കലുമൊരിക്കലും വിരിയില്ലാത്തൊരു കടുംനീല റോസാപ്പൂവിനെനോക്കി റോസ് പാടുന്നതുകേൾക്കുമ്പോൾ ഓരോ ഓർമയിലും വീണ്ടും നോവുപടരുന്നു. എത്ര വിരഹമാർന്ന വരികൾ.. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് എം.ജയചന്ദ്രന്റെ സംഗീതം... ജി.വേണുഗോപാലും സുജാതയും ചേർന്ന് ആലപിച്ച മറ്റൊരു സങ്കടഗാനം...

ഗാനം: ജനുവരിയിൽ വിരിയുമോ 

ചിത്രം: അകലെ

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: എം. ജയചന്ദ്രൻ

ആലാപനം:  ജി. വേണുഗോപാൽ, സുജാത

റോസ് ബ്ലൂ റോസ് ആഹാ..

നീ ജനുവരിയില്‍ വിരിയുമോ

പ്രണയമായി പൊഴിയുമോ

ഹിമമഴയില്‍ നനയുമോ

മെഴുകുപോല്‍ ഉരുകുമോ

ശലഭമായി ഉയരുമോ

‌ശിശിരമായി പടരുമോ

(നീ ജനുവരിയില്‍)

 

അകലെ ഇനി അകലെ

അലിവിന്‍ തിരയുടെ നുരകള്‍

ഇനിയും സ്വയം ഇനിയും

പറയാം പരിഭവ കഥകള്‍

ചിറകുകള്‍ തേടും ചെറുകിളിമകള്‍ പോലെ

മറയുമൊരീഅറന്‍ പകലിതളുകളോടെ

ഓ റോസ് ബ്ലൂ റോസ് ആഹാ

(നീ ജനുവരിയില്‍)

 

വെറുതം ഇനി വെറുതെ മധുരം പകരുന്ന വിരഹം

ഹൃദയം മൃദുഹൃദയം

തിരയും തരളിത നിമിഷം

അകലെ നിലാവിന്‍ നിറമിഴിയിമ പോലെ

അരിയകിനാവിന്‍ മണിവിരല്‍ മുനയേറ്റാല്‍

ഓ റോസ് ബ്ലൂ റോസ് ആഹാ

(നീ ജനുവരിയില്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com