തെന്നിന്ത്യന്‍ പാട്ടുലോകം ഒന്നിച്ചൊരു വേദിയിൽ; മഴവില്‍ മ്യൂസിക് അവാർഡ്സ് 2023

Mail This Article
പാട്ടിലെ അതികായര്‍ ഒരുമിച്ചൊരു വേദിയിലെത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ സംഗീതപുരസ്കാരമായ മഴവിൽ മ്യൂസിക് അവാർഡ്സ് 2023 ന്റെ പ്രക്ഷേപണം ഡിസംബർ 23, 24 ശനി,ഞായര്‍ ദിവസങ്ങളില്‍. വൈകിട്ട് 7 മണി മുതലാണ് പ്രക്ഷേപണം ആരംഭിക്കുന്നത്. സംഗീതരംഗത്തെ എല്ലാ തലമുറയിലെയും ഗായകർ അരങ്ങിലെത്തിയ സംഗീത വിരുന്നില്‍, തെന്നിന്ത്യന്‍ ഇതിഹാസ ഗായകൻ ശങ്കർ മഹാദേവൻ വിശിഷ്ടാതിഥിയായി എത്തും.
ശ്രീകുമാരൻ തമ്പി, ജെറി അമൽദേവ്, എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര, സുജാത മോഹൻ, ശരത് എന്നിങ്ങനെ സംഗീതരംഗത്തെ പകരക്കാരില്ലാത്ത പ്രതിഭകളെല്ലാം പുരസ്കാര വേദിയിൽ ഒത്തുകൂടും. പാട്ടുത്സവം കൊഴുപ്പിക്കാൻ മാന്ത്രിക നാദവുമായി ഗായകൻ കാർത്തിക്കും വേദിയിലെത്തുന്നു.
സംഗീത ലോകത്തെ നവാഗതരും പ്രതിഭാധനരും ഉൾപ്പെടെ നിരവധി പേർ ആദരിക്കപ്പെട്ട ഈ പുരസ്കാരനിശയിൽ വിജയ് യേശുദാസ്, വിധു പ്രതാപ്, മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, ജോബ് കുര്യൻ, റിമി ടോമി, മൃദുല വാരിയർ, നിത്യ മാമ്മൻ, കപിൽ കപിലൻ, അമൃത സുരേഷ്, അഹി അജയൻ, ആവണി മൽഹാർ, അൽഫോൻസ് ജോസഫ്, മാൻഡലിൻ രാജേഷ് തുടങ്ങിയ ജനപ്രിയഗായകര്‍ സ്വരമഴ പെയ്യിക്കും.
മലയാള ചലച്ചിത്ര ഗാനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജെറി അമൽദേവ് ആണ് ഏറ്റുവാങ്ങിയത്. ഗോൾഡൻ വോയ്സ് പുരസ്കാരം കെ.എസ്.ചിത്രയ്ക്കും സുജാത മോഹനും ലഭിച്ചു. സോങ് ഓഫ് ദ് ഇയര്‍ പുരസ്കാരം ലഭിച്ചത് ആര്‍ഡിഎക്സിലെ ‘നീല നിലവേ..’ എന്ന പാട്ടിനാണ്. വിടപറഞ്ഞ ഇതിഹാസ ഗായിക വാണി ജയറാമിനോടുള്ള ആദരസൂചകമായി ഗായികയുടെ അനശ്വരഗാനങ്ങളുമായി കെ.എസ്.ചിത്ര വേദിയിലെത്തി.
പോപ്പീസ് ബേബി കെയറും സഹ്യാദ്രി ബയോ ലാബ്സും(അമൃത് വേണി) ആണ് മഴവിൽ മ്യൂസിക് അവാർഡ്സ് 2023ന്റെ പ്രധാന പ്രായോജകർ.