‘നിങ്ങളുടെ അമ്മ ചങ്കു പൊട്ടി കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ’; പൊട്ടിത്തെറിച്ച് അഭിരാമി
Mail This Article
ഗായിക അമൃത സുരേഷിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ തുറന്ന പ്രതികരണവുമായി അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷ്. അമൃതയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളും സൈബർ ഇടങ്ങളിൽ ചർച്ചയായിരുന്നു. ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകള്‍ വാര്‍ത്തകള്‍ നൽകുകയും ചെയ്തു. തുടർന്ന് അമൃതയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി രംഗത്തെത്തുകയായിരുന്നു.
വിവാഹമോചനത്തിന്‍റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്‍റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്‍റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു. വിഷയത്തെത്തുടർന്നുള്ള ചർച്ചകൾ പുരോഗമിക്കവെ മൂർച്ചയേറിയ പ്രതികരണക്കുറിപ്പുമായി അഭിരാമി വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഗായിക ഏറ്റവുമൊടുവിലായി പങ്കിട്ട കുറിപ്പും ചർച്ചയാവുകയാണ്.
‘കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും. ആമേൻ’, അഭിരാമി സുരേഷ് കുറിച്ചു.
അഭിരാമിയുടെ കുറിപ്പിനു പിന്നാലെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. പിന്തുണ പ്രഖ്യാപിച്ചവരോടും വിമർശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്.