ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സകല ശാസ്ത്ര, സാമൂഹിക, കലാമേഖലകളിലും ഒഴിവാക്കാനാകാത്ത സ്വാധീനശക്തിയായി മാറുകയാണ്. സംഗീത ലോകത്തും എഐയുടെ കടന്നു വരവ് വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു. ബീറ്റിൽസിന്റെ താര ഗായകൻ അന്തരിച്ച ജോൺ ലെനന്റെ പഴയ ഒരു പാട്ട് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചപ്പോൾ മുതലാണ് സംഗീത ലോകത്തെ എഐയുടെ കടന്ന് വരവ് ലോകം ഇത്ര കണ്ട് ശ്രദ്ധിച്ചത്. കയ്യടികളോടൊപ്പം ഇത് വലിയ ആശങ്കകള്‍ക്കും വഴിയൊരുക്കി. ജോൺ ലെനനെ പോലൊരു ഗായകന്റെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന ആശങ്ക ലോകം മുഴുവൻ പങ്കുവയ്ക്കപ്പെട്ടു. എന്നാൽ പഴയ കാലത്തെ റെക്കോർഡിങ്ങിൽ വന്ന ശബ്ദത്തിന്റെ അവ്യക്തത മാറ്റി സ്റ്റുഡിയോ ആലാപനം പോലെ വ്യക്തമായ രീതിയിൽ ആക്കുക മാത്രമാണ് ചെയ്തതെന്ന് ബീറ്റിൽസ് വക്താവും ലോക പ്രശസ്ത സംഗീതഞ്ജനുമായ പോൾ മക്കർട്ടിനി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ബീറ്റിൽസിന്റെ ഒറ്റ പാട്ടോടെ എഐ തരംഗം അവസാനിച്ചില്ല. മെറ്റയുടെ ഓഡിയോ ക്രാഫ്റ്റ്, ഓപ്പൺ എഐ, മ്യൂസ് ഡ്രോ, സൗണ്ട് ഡ്രോ, ബ്ലൂമി ആമ്പർ, സൗണ്ട് ഫുൾ തുടങ്ങിയ നിരവധി എഐ സംഗീത പ്ലാറ്റ്ഫോമുകൾ ഈ കുറഞ്ഞ കാലം കൊണ്ട് നിലവിൽ വന്നു. ആർക്കും സൗജന്യമായി ഈ പ്ലാറ്റ്ഫോമുകളിൽ കയറി സ്വന്തമായി പാട്ടുകളുണ്ടാക്കാനും നിലവിലുള്ള പാട്ടുകളിൽ മാറ്റങ്ങൾ വരുത്താനുമാകും. ഒരുപാട് പേർക്ക് സ്വന്തം കഴിവുകൾ പ്രകാശിപ്പിക്കാനുള്ള കൂടുതൽ വേദികൾ ഉണ്ടാകും. സംഗീതത്തിൽ കൂടുതൽ പേർക്ക് ഇടനിലക്കാർ ഇല്ലാതെ കടന്നു വരാം തുടങ്ങി നിരവധി നല്ല സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെയും ആർക്കും കടന്ന് വന്ന് മനുഷ്യ നിർമിതമായ ഈണങ്ങളിലും ശബ്ദങ്ങളിലും വരുത്താവുന്ന മാറ്റം ഈ രംഗത്തെ വിദഗ്ദർ ഭയത്തോടെ കാണുന്ന ഒന്നാണ്.

ഫേക്ക് റെക്കോർഡിങ് അടക്കമുള്ള കൃത്രിമത്വങ്ങൾ ഈ മേഖലയിൽ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. ടെസ്റ്റിനെ സംഗീതമാക്കാൻ അടക്കമുള്ള സാധ്യതകൾ വരും കാലത്ത് എഐ സംഗീത ലോകത്തിന് പരിചയപ്പെടുത്തുന്നത്തോടെ ഈ സാധ്യത ഇരട്ടിയാകും. എഐയുടെ സ്വാധീനം കൂടുന്നതോടെ സംഗീത പ്രവർത്തകരുടെ മൗലികാവകാശങ്ങൾ അംഗീകരിക്കാൻ ബില്ല് വേണം എന്ന് ടെന്നിസി ഗവർണർ ബില്ല് ലീ ആവശ്യപ്പെടാൻ ഉദ്ദ്യേശിക്കുന്നത് ഇതേ സാഹചര്യത്തിലാണ്. ന്യൂ യോർക്കിലും കാലിഫോർണിയയിലും സമാനമായ നിയമത്തിന്റ സാധ്യതകൾ ചർച്ചയാകുന്നുണ്ട്. പ്രശസ്ത ഗാനരചയിതാവ് ജാമി മൂർ, എഐ വഴി അനുവാദമില്ലാതെ സംഗീത പ്രതിഭകളുടെ ശബ്ദവും ഈണവും ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

ഒരുവശത്ത് നിലപാട് കടുപ്പിച്ച് പ്രതികൂലമായ ചര്‍ച്ചകൾ നടക്കുമ്പോൾ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം സംഗീതത്തിൽ വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇതുണ്ടാക്കുന്ന നേട്ടങ്ങളും വെല്ലുവിളികളും ചർച്ചയാകുന്നതിന്റെ ഇരട്ടി വേഗത്തിൽ എഐ തരംഗം സംഗീത ലോകത്തും വ്യാപരിക്കുകയാണ്. എൽവിസ് പ്രെസ്‌ലിയുടെ പഴയ ക്ലാസ്സിക്‌ ഗാനങ്ങളുടെ പുനഃസൃഷ്ടിയാണ് ഈ മേഖലയിലെ ഇപ്പോൾ തരംഗമായ വാർത്ത. പ്രൊഡക്‌ഷനും വിതരണവും ശബ്ദ വ്യതിയാനങ്ങളുടെ ക്രമീകരണവുമടക്കം സംഗീതത്തിന്റെ ഏതു ഘട്ടത്തിലും എഐ സാങ്കേതിക വിദ്യ വളരെ ലളിതമായ ആപ്പുകളുടെ സഹായത്തോടെ ഉപയോഗിക്കാം. ഇന്ത്യയിലും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടുകളിൽ വളരെ വ്യാപകമായി പുനഃക്രമീകരണം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദത്തിൽ പുറത്തു വന്ന് വൈറൽ ആയ പാട്ടൊക്കെ ഇതിനുദാമരണമാണ്. എന്തായാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പൂർണമായി തള്ളിക്കളഞ്ഞു കൊണ്ട് മറ്റു മേഖലകളെ പോലെ സംഗീതത്തിനും നിലനിൽപ്പുണ്ടോ എന്ന് സംശയമാണ്. സംഗീതലോകത്തെ എഐ അടക്കി ഭരിക്കുമോ, എഐ യുടെ ഉപയോഗത്തിനു നിയന്ത്രണം വരുമോ, എന്തൊക്കെയാണ് ഈ മേഖലയുടെ ഭാവി, തുടങ്ങിയവയൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

English Summary:

Artificial intelligence in Music

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com